തൃക്കാക്കര: സ്വിഗ്ഗി ഭക്ഷണ വിതരണക്കാരനെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കാക്കനാട് വി.എസ്.എൻ.എൽ റോഡിലെ അസറ്റ് ഹോമിൽ താമസിക്കുന്ന കോട്ടയം കുറുവിലങ്ങാട് സ്വദേശി ഡിനോ ബാബു (33), കൊടുങ്ങല്ലൂർ പടിഞ്ഞാറെ നെമ്പല്ലൂർ പൊയ്യാക്കര വീട്ടിൽ ചാരുദത്ത് (23), മാവേലിക്കര മാടശ്ശേരി വീട്ടിൽ സുധീഷ് (30) എന്നിവരെ ഇൻഫോപാർക്ക് പൊലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. ഒന്നാം പ്രതി ഡിനോ ബാബുവാണ് ഭക്ഷണം സ്വിഗ്ഗിയിൽ ഓർഡർ ചെയ്തത്. ഭക്ഷണവുമായി ഫ്‌ളാറ്റിലെത്തിയ സ്വിഗ്ഗി ജീവനക്കാരനായ ആബീദിനെ സെക്യൂരിറ്റി ജീവനക്കാരൻ അകത്തേക്കു വിട്ടില്ല. തുടർന്ന് പുറത്തുവന്ന് ഭക്ഷണം വാങ്ങണമെന്ന് ഡിനോയെ ആബീദ് അറിയിച്ചു. ഫ്‌ളാറ്റിന് പുറത്തുവന്ന പ്രതികൾ ആബീദിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തുടർന്ന് ആബീദിന്റെ ബൈക്കുമായി പ്രതികൾ കടന്നു.
ഓടി രക്ഷപ്പെട്ട ആബീദിനെ കളക്ടറേറ്റിന് സമീപത്തെ പ്രധാന റോഡിലുണ്ടായിരുന്ന സഹപ്രവർത്തകർ കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിച്ചു. നില ഗുരുതരമായതിനാൽ തൃശൂർ മെഡിക്കൽ കോളേജിലേക്ക് വിദഗ്ദ്ധ ചികിത്സയ്ക്കായി മാറ്റി. ഫ്ളാറ്റിനുള്ളിൽ ഭക്ഷണം എത്തിക്കാത്തതാണ് പ്രകോപന കാരണമെന്ന് പൊലീസ് പറഞ്ഞു. ഒളിവിൽ പോയ പ്രതികളെ ഇൻഫോപാർക്ക് സി.ഐ വിപിൻ ദാസ്, സിവിൽ പൊലീസ് ഓഫീസർമാരായ ജയകുമാർ, മുരളീധരൻ, വിനു, സിജി റാം എന്നിവരാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഡിനോ ബാബു മുവാറ്റുപുഴ, തൃക്കാക്കര പൊലീസ് സ്റ്റേഷനുകളിൽ വഞ്ചനക്കേസുകളിൽ പ്രതിയാണ്. സുധീഷ് കൊലപാതകക്കേസിലും മയക്ക് മരുന്ന് കേസുകളിലും പ്രതിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |