കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീ പൂർണമായും അണയ്ക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്ന് ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്. പലതട്ടുകളിലായി കിടക്കുന്ന മാലിന്യത്തിന്റെ പലഭാഗത്തും ഇപ്പോഴും നീറിപ്പുകയുന്നുണ്ടെന്ന് സമ്മതിച്ച കളക്ടർ അത് കെടുത്താനാണ് രാപ്പകലില്ലാത ശ്രമം നടത്തുന്നതെന്നും പറഞ്ഞു. ദിവസങ്ങൾക്കുള്ളിൽ തീ പൂർണമായും അണച്ച് സ്വച്ഛ ജീവിതത്തിലേക്ക് നഗരത്തിന് മടങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
സോൺടക്ക് കോർപ്പറേഷൻ മുന്നറിയിപ്പ്
ബ്രഹ്മപുരത്ത് ബയോമൈനിംഗ് കരാറെടുത്ത സോൺട ഇൻഫ്രാടെക്കിന് കോർപ്പറേഷൻ ഫെബ്രുവരിയിൽ തന്നെ തീപിടിത്ത മുന്നറിയിപ്പ് നൽകിയതിന്റെ രേഖകൾ പുറത്തുവന്നു.
ഫെബ്രുവരിയിൽ തീപിടിത്തമുണ്ടായതിന് പിന്നാലെയാണ് കത്ത് നൽകിയത്. കമ്പനിയോട് അഗ്നിരക്ഷാ സംവിധാനങ്ങൾ ഒരുക്കാൻ നിർദ്ദേശിച്ചിരുന്നു. സോൺടയുടെ ബയോമൈനിംഗ് പ്ലാന്റിൽ വേർതിരിച്ച പഴകിയ പ്ലാസ്റ്റിക് ബ്രഹ്മപുരത്ത് തന്നെ സൂക്ഷിക്കുന്നത് അപകടകരമാണെന്നും മാറ്റണമെന്നും നിർദ്ദേശിച്ചിരുന്നു.
ഫെബ്രുവരി 16നാണ് കത്ത് നൽകിയത്.
നിരീക്ഷണ സമിതി
സന്ദർശിച്ചു
നിലവിലെ സാഹചര്യങ്ങൾ വിലയിരുത്താൻ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി പ്ലാന്റിൽ സന്ദർശനം നടത്തി. ജില്ലാ കളക്ടർ, തദ്ദേശ വകുപ്പ് ചീഫ് എൻജിനിയർ, ശുചിത്വമിഷൻ ഡയറക്ടർ, കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ജോയിന്റ് ചീഫ് എൻവയോൺമെന്റൽ എൻജിനിയർ, കൊച്ചി കോർപ്പറേഷൻ സെക്രട്ടറി, ജില്ലാ ലീഗൽ സർവീസസ് അതോറിട്ടി സെക്രട്ടറി എന്നിവരുൾപ്പെട്ട സമിതിയാണ് തെളിവെടുപ്പ് നടത്തിയത്.
ബ്രഹ്മപുരത്തെ വീഴ്ചകൾക്ക്
ഉത്തരവാദി യു.ഡി.എഫ്: സി.പി.എം
കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ അഗ്നിബാധയുടെ ഉത്തരവാദിത്വം കൊച്ചി കോർപ്പറേഷനിലെ മുൻ യു.ഡി.എഫ് ഭരണ സമിതിക്കാണെന്ന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് ആരോപിച്ചു. ഈ ദുരന്തം രാഷ്ട്രീയവത്കരിക്കുന്ന കോൺഗ്രസ് സമീപനത്തെ ചെറുത്തുതോൽപ്പിക്കുമെന്നും സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
2009ൽ എൽ.ഡി.എഫ് ഭരിക്കുമ്പോൾ ഇന്ത്യയിലെ ഏറ്റവും മികച്ച സീറോ വേസ്റ്റ് സിറ്രിക്കുള്ള കേന്ദ്ര സർക്കാർ അവാർഡ് ലഭിച്ച കൊച്ചി നഗരസഭയുടെ സൽപേര് അട്ടിമറിച്ചത് 2010ൽ ടോണി ചമ്മണി മേയറായ യു.ഡി.എഫ് ഭരണസമിതിയാണ്. തുടർന്നുള്ള പത്തുവർഷത്തെ യു.ഡി.എഫ് ഭരണകാലത്ത് ബ്രഹ്മപുരത്ത് നിരവധി തവണ തീപിടിച്ചു. 2018ൽ അഗ്നിബാധകാരണം പനമ്പിള്ളി നഗർ, തൃപ്പൂണിത്തുറ, ഇരുമ്പനം പ്രദേശത്തെ ജനങ്ങൾ ബോധരഹിതരായി ആശുപത്രിയിലായി. മാലിന്യം മണ്ണിട്ട് മൂടിയതുമായി ബന്ധപ്പെട്ട വിജിലൻസ് കേസ് ഇപ്പോഴും നിലനിൽക്കുകയാണ്.
അങ്കമാലി, ആലുവ, തൃക്കാക്കര, കളമശേരി നഗരസഭകളിലേയും ചേരാനെല്ലൂർ, കുമ്പളങ്ങി പഞ്ചായത്തുകളിലെയും മാലിന്യംകൂടി നിക്ഷേപിക്കാൻ അനുമതി നൽകിയതും ടോണി ചമ്മണിയുടെ കാലത്താണ്. സൗമിനി ജയിൻ മേയറായിരുന്ന കാലത്തും ബ്രഹ്മപുരത്തെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടായില്ല.
ബയോമൈനിംഗ് നടത്തണമെന്ന ദേശീയ ഗ്രീൻ ട്രൈബ്യൂണൽ ഉത്തരവും നടപ്പാക്കിയില്ല. യു.ഡി.എഫ് കാലത്ത് ജൈവമാലിന്യ പ്ലാന്റ് നടത്തിപ്പ് ടെൻഡർ ചെയ്യാതെ ഒരു കരാറുകാരന് തന്നെ പുതുക്കി നൽകിയതിന് പിന്നിൽ കോടികളുടെ അഴിമതിയുണ്ട്. ദേശീയ ഹരിത ട്രൈബ്യൂണൽ വിമർശനം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ദുരന്ത നിവാരണ ആക്ട് പ്രകാരം ടെൻഡർചെയ്യാൻ സംസ്ഥാന സർക്കാർ കെ.എസ്.ഐ.ഡി.സി യെ ചുമതലപ്പെടുത്തിയതെന്നും പ്രസ്താവനയിൽ പറയുന്നു.
8 ജീവനക്കാരുടെ
മൊഴികൂടി രേഖപ്പെടുത്തി
കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തത്തെക്കുറിച്ച് അന്വേഷണം ഊർജിതമാക്കി പൊലീസ്. പ്ലാന്റിലെ എട്ട് ജീവനക്കാരുടെ മൊഴി കൂടി പൊലീസ് രേഖപ്പെടുത്തി. പന്ത്രണ്ട് ജീവനക്കാരുടെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. കൂടുതൽ ജീവനക്കാരുടെയും കരാറുകാരുടെയും മൊഴി വരും ദിവസങ്ങളിൽ രേഖപ്പെടുത്തും. തീപിടിത്തമുണ്ടായ സ്ഥലങ്ങളിൽ നിന്ന് മാലിന്യത്തിന്റെ കത്തിയഭാഗങ്ങളും മറ്റും ശേഖരിക്കും. ശാസ്ത്രീയ തെളിവു ശേഖരണത്തിന് വേണ്ടിയാണിത്. തൃക്കാക്കര എ.സി.പി പി.വി. ബേബിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം. ഇൻഫോപാർക്ക് പൊലീസാണ് സംഭവത്തിൽ കേസെടുത്തിരിക്കുന്നത്. രക്ഷാപ്രവർത്തനവും തീയണയ്ക്കലും പൂർത്തിയായശേഷം കൂടുതൽ നടപടികളിലേക്ക് കടക്കാനാണ് പൊലീസ് തീരുമാനം. പ്ലാസ്റ്റിക് മാലിന്യം കത്തിയ സംഭവത്തിലെ ദുരൂഹതയാണ് പൊലീസ് അന്വേഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |