കൊച്ചി: കൊച്ചിയിലെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം കാണുമെന്ന് കളക്ടർ എൻ.എസ്.കെ. ഉമേഷ് പറഞ്ഞു. ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ സംഘടിപ്പിച്ച ബോധവത്കരണ ശില്പശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റെസിഡന്റ്‌സ് അസോസിയേഷൻ പ്രതിനിധികൾ, ആശാ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, വിവിധ എൻ.ജി.ഒ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
എറണാകുളത്ത് ആസിഡ് മഴയ്ക്ക് സാദ്ധ്യതയില്ലെന്ന് മലീനികരണ നിയന്ത്രണ ബോർഡ് എൻവയൺമെന്റൽ എൻജിനിയർ പി.ബി. ശ്രീലക്ഷ്മി പറഞ്ഞു. ഇതു സംബന്ധിച്ച ആശങ്കകൾ വേണ്ട. അന്തരീക്ഷത്തിൽ സൾഫർ ഡയോക്‌സൈഡിന്റെ അളവ് വർദ്ധിക്കുമ്പോഴാണ് മഴയ്‌ക്കൊപ്പം ആസിഡിന്റെ സാന്നിദ്ധ്യം ഉണ്ടാകുന്നത്. അതിന് ഇവിടെ സാദ്ധ്യതയില്ല. കടമ്പ്രയാറിലെ വെള്ളവും പരിശോധിക്കുന്നുണ്ട്. സാമ്പിളുകളുടെ സെക്ടർ പരിശോധനയാണ് നടത്തുന്നത്. 15 ദിവസത്തിനകം ഫലം ലഭിക്കുമെന്നും അത് ജനങ്ങളെ അറിയിക്കുമെന്നും ശ്രീലക്ഷ്മി പറഞ്ഞു. കടലിന്റെ സാമീപ്യമുള്ളതിനാൽ തീപിടിത്തവുമായി ബന്ധപ്പെട്ട് ഉണ്ടായ പുക ഭൂരിഭാഗവും കാറ്റിനാൽ ഇല്ലാതായെത്തും അവർ പറഞ്ഞു.
മാലിന്യ സംസ്‌ക്കരണത്തിന് അനുകരണീയ മാതൃകകൾ സ്വീകരിക്കണമെന്ന് കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് ഓഫീസർ സുജിത് കരുൺ പറഞ്ഞു. ഉറവിട മാലിന്യ സംസ്‌ക്കരണമാണ് ഇനി നടപ്പിലാക്കുന്നത്. ജൈമാലിന്യങ്ങൾ വീടുകളിൽ തന്നെ സംസ്‌കരിക്കരിക്കണമെന്നും അജൈവ മാലിന്യങ്ങൾ വൃത്തിയായി തരം തിരിച്ച് നൽകണമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |