SignIn
Kerala Kaumudi Online
Saturday, 20 April 2024 9.17 AM IST

ബ്രഹ്മപുരം: ഫയർഫോഴ്സ് റിപ്പോർട്ട് നൽകി 'ഹൈറിസ്ക് '; വേണം വാച്ച് ടവറും കൺട്രോൾ റൂമും

fire2
ബ്രഹ്മപുരം: ഫയർഫോഴ്സ് റിപ്പോർട്ട് നൽകി

കൊച്ചി: ബ്രഹ്മപുരം മാലിന്യസംസ്കരണ കേന്ദ്രം ഹൈറിസ്ക് മേഖലയാണെന്നും ഇവിടെ നിന്ന് മാലിന്യം പൂർണമായും നീക്കുംവരെ പ്ലാന്റ് 24 മണിക്കൂർ നിരീക്ഷിക്കാൻ കഴിയുംവിധം കേന്ദ്രീകൃത കൺട്രോൾ റൂം സജ്ജമാക്കണമെന്നും ഫയർഫോഴ്സ് നിർദ്ദേശം. തീപിടിത്തവുമായി ബന്ധപ്പെട്ട് റീജിയണൽ ഫയർഓഫീസർ ജില്ലാ ഭരണകൂടത്തിന് നൽകിയ റിപ്പോർട്ടിലാണ് ഇത് വ്യക്തമാക്കുന്നത്. ഏത് നിമിഷവും തീപിടിത്തമുണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ നാല് ഫയർ യൂണിറ്റിനെ നിലവിൽ ബ്രഹ്മപുരത്ത് നിയോഗിച്ചിട്ടുണ്ട്. പുറമേ, അടിയന്തരമായി നടപ്പാക്കേണ്ട കാര്യങ്ങൾ ഊന്നിയാണ് റിപ്പോർട്ട്. കോർപ്പറേഷന്റെ വീഴ്ചകളും റിപ്പോർട്ടിലുണ്ടെന്നാണ് സൂചന.

110 ഏക്കറിലുള്ള ബ്രഹ്മപുരം മാലിന്യസംസ്കരണ പ്ലാന്റിലേക്ക് ആർക്കും കയറിച്ചെല്ലാവുന്ന സാഹചര്യമാണ്. അലക്ഷ്യമായി വലിച്ചെറിയുന്ന തീപ്പെട്ടിക്കൊള്ളി വീണാൽ തന്നെ നിമിഷനേരം കൊണ്ട് മാലിന്യക്കുന്നുകൾക്ക് തീപിടിക്കും. സി.സി.ടിവി കാമറ സ്ഥാപിച്ച് 24 മണിക്കൂറും നീരീക്ഷിക്കുന്ന സംവിധാനമുണ്ടായാൽ സാമൂഹിക വിരുദ്ധരെ തടയാനും ബാഹ്യ ഇടപെടൽ കുറയ്ക്കാനും സാധിക്കും. കൊച്ചി സിറ്റി പൊലീസിന് കേന്ദ്രീകൃത കൺട്രോൾ റൂമുണ്ട്. ഇതോടൊപ്പമോ ജില്ലാ ഭരണകൂടത്തിന് കീഴിലോ ഫയർഫോഴ്സ് ജില്ലാ ആസ്ഥാനത്തോ കൺട്രോൾ റൂം സ്ഥാപിക്കണമെന്നും ബ്രഹ്മപുരത്ത് വാച്ച് ടവറുകളും പൊലീസ് പട്രോളിംഗും ഉറപ്പാക്കണമെന്നും നിർദ്ദേശമുണ്ട്.

വേണം വാട്ടർ കർട്ടൺ

30അടി ഉയരമുള്ള മാലിന്യക്കൂനകളാണ് ബ്രഹ്മപുരത്ത്. ഒന്നിൽ തീപിടിച്ചാൽ മറ്റൊരു പ്രദേശത്തേക്ക് അനായാസം തീപടരും. ഇതുതടയാൻ മാലിന്യക്കൂനകൾ തമ്മിൽ പത്തടി വീതിയിൽ വഴിയൊരുക്കണം. ഇതോടൊപ്പം ഓരോ സെക്ടറുകൾക്കുമായി വാട്ടർ കർട്ടൻ (നാല് ഭാഗവും ബന്ധിപ്പിച്ച് നിർമ്മിക്കുന്ന പൈപ്പിലൂടെ മഴയ്ക്ക് സമാനമായി വെള്ളമൊഴുക്കാനുള്ള സംവിധാനം) ഒരുക്കണം. ഏത് സെക്ടറിലാണോ തീപിടിത്തമുണ്ടായത്, ആഭാഗത്തെ വാട്ടർ കർട്ടൺ പ്രവർത്തിപ്പിച്ച് തീ പടരുന്ന സാഹചര്യം അനായാസം ഒഴിവാക്കാൻ ഇതിലൂടെ സാധിക്കും.

പ്രധാന നിർദ്ദേശങ്ങൾ

• മാലിന്യക്കുന്നുകളുടെ ഉയരംകുറയ്ക്കണം

• വേഗത്തിൽ റോഡ് നിർമ്മാണം പൂർത്തിയാക്കണം

• കടമ്പ്രയാറിൽ മോട്ടോർ പമ്പ് സ്ഥാപിക്കണം

• 4 ലക്ഷം ലിറ്ററിന്റെ വാട്ടർ ടാങ്ക് സ്ഥാപിക്കണം

• പമ്പടക്കം എല്ലാം പ്ലാന്റിൽ ഒരുക്കണം

ലക്ഷങ്ങളുടെ നഷ്ടം

13ദിവസം നീണ്ടുനിന്ന രക്ഷാ ദൗത്യത്തിൽ ഫയർഫോഴ്സിന്റെ ഉപകരണങ്ങളും അഗ്നിക്കിരയായിട്ടുണ്ട്. ഓസുകളും അനുബന്ധ സാമഗ്രികളുമാണ് നാശമായത്. വിവിധ യൂണിറ്റുകളിൽ നിന്ന് എത്തിച്ച് ഉപകരണങ്ങളും ഇതിനിടെ മാലിന്യക്കൂമ്പാരത്തിൽ കാണാതെയായി. വരും ദിവസങ്ങളിൽ നഷ്ടക്കണക്ക് തിട്ടപ്പെടുത്തും. ലക്ഷങ്ങൾ വരുമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.