കൊച്ചി: മോട്ടോർ വാഹന വകുപ്പിന്റെ (എം.വി.ഡി) വാടകവണ്ടിക്ക് എട്ട് വർഷത്തേയ്ക്ക് സർക്കാർ ചെലവാക്കുന്നത് രണ്ട് കാറുകൾ വാങ്ങാനുള്ള തുക ! ഈ നിരക്കിൽ ഇലക്ട്രിക്ക് കാറടക്കം 71 വാഹനങ്ങളാണ് മോട്ടോർ വാഹനവകുപ്പ് വാടകയ്ക്ക് എടുത്തിട്ടുള്ളത്. വിവരാവകാശരേഖയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഒരു കാറിന് 3,70,440 രൂപയാണ് പ്രതിവർഷ വാടകയായി മോട്ടോർ വാഹന വകുപ്പ് അനെർട്ടിന് നൽകേണ്ടത്. ഈ നിരക്കിൽ എട്ട് വർഷത്തേയ്ക്ക് ഒരു കാറിന് 29,63,520 രൂപ നൽകണം. ഇന്ധത്തിലോടുന്ന രണ്ടോ ഒരു ഇലക്ട്രിക് കാറോ സർക്കാരിന് ഈ തുക ഉപയോഗിച്ച് സ്വന്തമാക്കാമെന്നിരിക്കെയാണ് റോഡ് സേഫ്റ്റി അതോറിട്ടിയുടെ പണം പാഴാക്കുന്നത്. 2021മുതലാണ് വാടകവണ്ടികൾ എം.വി.ഡിക്കായി ഓടിത്തുടങ്ങിയത്. ഇതുവരെ 4,95,13,128 രൂപ കൈമാറിക്കഴിഞ്ഞു.
വാഹനാപകടം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനസർക്കാർ വിഭാവനംചെയ്ത സേഫ് കേരള പദ്ധതി ഉദ്യോഗസ്ഥരുടെ നിയമനവും മറ്റും കഴിഞ്ഞിട്ടും പ്രവർത്തനം തുടങ്ങാത്തത് റോഡുസുരക്ഷയെ ബാധിച്ചിരുന്നു. തുടർന്നാണ് വണ്ടികൾ വാടകയ്‌ക്കെടുത്ത് സ്‌ക്വാഡുകളുടെ പ്രവർത്തനം ആരംഭിക്കാൻ തീരുമാനിച്ചത്. മിക്ക ജില്ലകളിലും രണ്ടുതവണ പരസ്യം ചെയ്തിട്ടും വാഹനം കിട്ടിയിട്ടിരുന്നില്ല.
312 കിലോമീറ്റർ
ഒറ്റത്തവണ ചാർജിൽ 312 കിലോമീറ്റർവരെ ഓടാൻ കഴിയുന്ന ടാറ്റ നെക്‌സോൺ കാറുകളാണ് എം.വി.ഡി വാടകയ്ക്ക് എടുത്തത്. ചാർജിംഗ് പോയിന്റുകളും അതാത് ഓഫീസുകളിൽ സ്ഥാപിച്ചിരുന്നു. ഇന്ധനപ്രതിസന്ധി മറികടക്കാൻ കൂടിയാണ് വൈദ്യുത കാറുകൾ വാടകയ്ക്ക് എടുത്തത്.
ഇന്ധനക്ഷാമം
പൊലീസിന് പിന്നാലെ മോട്ടോർ വാഹന വകുപ്പിലും ഇന്ധന പ്രതിസന്ധി. ലക്ഷങ്ങൾ കുടിശികയായതോടെ എറണാകുളമടക്കം മിക്ക ജില്ലകളിലും ഡീസൽ വാഹനങ്ങൾ പലതും നിരത്തിലിറങ്ങിയിട്ടില്ല. എത്ര വാഹനങ്ങൾ കട്ടപ്പുറത്തെന്നത് വെളിപ്പെടുത്താൻ മോട്ടോർ വാഹനവകുപ്പ് മടിക്കുകയാണ്. പ്രശ്നം ഇന്നോ നാളെയോകൊണ്ട് പരിഹരിക്കുമെന്നാണ് എം.വി.ഡി അധികൃതരുടെ വിശദീകരണം.
"എട്ട് വർഷത്തേക്ക് വാടകയായി നൽകുന്ന 29 ലക്ഷം രൂപയ്ക്ക് ഒന്നോ രണ്ടോ കാറുകൾ വാങ്ങാം. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലായിരിക്കെ ഇത്തരം അനാവശ്യ ചെലവുകൾ കുറയ്ക്കാൻ സർക്കാർ തയാറാകണം"
രാജു വാഴക്കാല
പൊതുപ്രവർത്തകൻ
തൃക്കാക്കര
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |