* പേര് എംബ്ലിക്ക ചക്രബർത്തിയ
പറവൂർ: പശ്ചിമഘട്ട മലനിരകളിലെ ഇടമലയാർ വനമേഖലയിൽപ്പെട്ട അടിച്ചിൽതൊട്ടി, ഷോളയാർ എന്നിവിടങ്ങളിൽനിന്ന് നെല്ലിക്കയുടെ വർഗത്തിൽപ്പെട്ട പുതിയ സസ്യത്തെ കണ്ടെത്തി. എംബ്ലിക്ക ചക്രബർത്തിയ എന്നാണ് പേരിട്ടിരിക്കുന്നത്. രണ്ടുമീറ്ററോളം ഉയരവും ദീർഘവൃത്താകൃതിയിൽ പതിമൂന്ന് സെന്റീമീറ്റർവരെ നീളത്തിൽ തിളക്കമുള്ള ഇലകളുമുണ്ട്. ഡിസംബർ മുതൽ ജൂൺവരെയാണ് പൂക്കുന്നതും കായ്ക്കുന്നതും. ആൺപൂക്കൾ കൂട്ടമായും പെൺപൂക്കൾ ഒറ്റയായും ഇലകളുടെ തണ്ടുമായി ചേരുന്ന ഭാഗങ്ങളിൽ കാണുന്നു. പൂക്കൾക്ക് ആറ് ഇതളുകളുള്ള മഞ്ഞകലർന്ന പച്ചനിറം. ഉരുണ്ടകായ്കൾക്ക് ഒരു സെന്റീമീറ്റർ വരെ വ്യാസമുണ്ട്. പഴുക്കുമ്പോൾ തവിട്ടുകലർന്ന കറുപ്പ് നിറമുള്ള കായ്കളിൽ വൃക്കകളുടെ ആകൃതിയിലുള്ള ആറ് വിത്തുകളുണ്ട്.
ലോകത്താകമാനം ഇതിന്റെ നാൽപത്തിയഞ്ച് വർഗങ്ങളുണ്ട്. ഇന്ത്യയിൽ ഇതേ ജനുസിൽപ്പെട്ട പതിനൊന്നാമത്തെ സസ്യമാണിത്. ബൊട്ടാണിക്കൽ സർവേ ഒഫ് ഇന്ത്യയിലെ മുൻ ശാസ്ത്രജ്ഞനും നെല്ലിക്ക വർഗത്തിൽപ്പെട്ട ചെടികളിൽ ഗവേഷണങ്ങൾ നടത്തിയിട്ടുള്ള ഡോ. തപസ് ചക്രബർത്തിയോടുള്ള ആദരസൂചകമായാണ് സസ്യത്തിന്റെ വർഗനാമമായി ചക്രബർത്തിയ എന്ന പേരിട്ടത്.
2014 മുതൽ നടത്തുന്ന നിരീക്ഷണത്തിന്റെ ഭാഗമായി മാല്യങ്കര എസ്.എൻ.എം കോളേജ് ബോട്ടണി വിഭാഗം ഗവേഷക ഉപദേശകനായ ഡോ. സി.എൻ. സുനിലിന്റെ നേതൃത്വത്തിൽ അദ്ധ്യാപകരായ ഡോ. എം.ജി. സനിൽകുമാർ, ഡോ. എം.എസ്. സിമി, ലക്‌നൗ നാഷണൽ ബൊട്ടാണിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. പ്രഭുകുമാർ, സൗദി അറേബ്യ കിംഗ്ഫഹദ് യൂണിവേഴ്സിറ്റിയിലെ നവീൻകുമാർ, കോട്ടക്കൽ ആര്യവൈദ്യശാലയിലെ ഡോ. ഇന്ദിരാ ബാലചന്ദ്രൻ എന്നിവരടങ്ങുന്നതാണ് ഗവേഷകസംഘം. സ്വീഡൺ പ്രസിദ്ധീകരണമായ നോർഡിക് ജേർണൽ ഒഫ് ബോട്ടണിയുടെ പുതിയ ലക്കത്തിലാണ് ഗവേഷണഫലമുള്ളത്. ഡോ. സി.എൻ. സുനിലിന്റെ നേതൃത്വത്തിൽ യു.ജി.സി ഗവേഷണപദ്ധതിയുടെ ഭാഗമായി എറണാകുളം ജില്ലയിലെ സസ്യവൈവിദ്ധ്യപഠനത്തിൽ നിന്നുള്ള പതിനാറാമത്തെ പുതിയ സസ്യമാണ് എംബ്ലിക്ക ചക്രബർത്തിയ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |