കൊച്ചി: ജീവനക്കാർ ആവശ്യത്തിനില്ലാത്തത് മദ്ധ്യകേരളത്തിലെ ബെവ്‌കോയുടെ വിദേശമദ്യ വില്പനശാലകളുടെ പ്രവർത്തനത്തെ ബാധിക്കുന്നു. ജീവനക്കാരുടെ കുറവുമൂലം പല ഷോപ്പുകളിലെയും കൗണ്ടറുകൾ അടച്ചുപൂട്ടി. ജൂൺ ആദ്യവാരം പുതിയ നിയമനങ്ങൾ നടത്തുന്നതുവരെ സ്ഥിതി തുടരുമെന്നാണ് സൂചനകൾ.
പെരുമ്പാവൂർ, മൂവാറ്റുപുഴ, പട്ടിമറ്റം തുടങ്ങിയ വില്പനശാലകളിൽ കൗണ്ടർ എണ്ണം കുറച്ചാണ് പ്രവർത്തിപ്പിക്കുന്നത്. ബെവ്കോയുടെ സെൻട്രൽ സോൺ റീജണൽ മാനേജറുടെ കീഴിൽ 500 ഓളം ജീവനക്കാരാണ് 44 വില്പനശാലകളുടെ പ്രവത്തനത്തിനു വേണ്ടത്. 200 ഓളം പേരുടെ കുറവുണ്ടെന്ന് ജീവനക്കാർ പറയുന്നു. വെയർഹൗസുകളിൽ ലേബലിംഗ് ഉൾപ്പെടെ ജോലികൾ ചെയ്യുന്നതിനും ആവശ്യത്തിന് ജീവനക്കാരില്ല. 60 ജീവനക്കാർ വേണ്ടിടത്ത് 28 പേരാണുള്ളത്.
ബെവ്‌കൊയിൽ സ്റ്റാഫ് പാറ്റേൺ ഭാഗികമായാണ് നടപ്പാക്കിയത്. വില്പനശാലകളിൽ ജീവനക്കാരുടെ കൃത്യത നിർണയിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ജീവനക്കാർ പറയുന്നു. നിയമനങ്ങൾ പി.എസ്.സി വഴിയായതോടെ ജീവനക്കാർ സൗകര്യപ്രദമായ സ്ഥലത്ത് ജോലി ചെയ്യാനാണ് താല്പര്യപ്പെടുന്നത്. വില്പനശാലകളുടെ ചുമതല വഹിക്കേണ്ട സീനിയർ അസിസ്റ്റന്റുമാർ സ്വാധീനമുപയോഗിച്ച് മാറിപ്പോയതും പരിചയക്കുറവുള്ള എൽ.ഡി ക്ളർക്കുമാരും ഓഫീസ് അസിസ്റ്റന്റുമാരും ചുമതല വഹിക്കുന്നതും നടത്തിപ്പിനെ ബാധിക്കുന്നുണ്ട്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി താൽക്കാലിക നിയമനം നടത്താത്തതു മൂലം നിരവധിപേർക്ക് അവസരം അവസരം നഷ്ടപ്പെടുകയുമാണ്.
ജൂണിൽ പരിഹാരമാകും
ജീവനക്കാരുടെ കുറവ് നേരിടുന്നുണ്ടെന്ന് ബെവ്കോ മേഖലാ അധികൃതർ പറഞ്ഞു. പി.എസ്.സി വഴി പുതിയ നിയമനങ്ങളും ഡപ്യൂട്ടേഷനും ജൂണിൽ നടത്തുന്നതോടെ പ്രതിസന്ധി പരിഹരിക്കപ്പെടും. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ എംപ്ളോയ്‌മെന്റ് എക്‌സ്ചേഞ്ചുകൾ വഴി താൽക്കാലിക നിയമനവും നടത്താൻ കഴിയുന്നില്ല. പെരുമാറ്റച്ചട്ടം മാറിയാലുടൻ താത്കാലിക നിയമനങ്ങൾ നടത്തുമെന്ന് അധികൃതർ പറഞ്ഞു.
സെൻട്രൽ സോൺ
വെയർഹൗസുകൾ 5
വില്പനശാലകൾ 44
പ്രീമിയം കൗണ്ടറുകൾ 30
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |