കൊച്ചി: അർഹതപ്പെട്ട പെൻഷന് 23 വർഷമായി നിയമപോരാട്ടം. ഇതിനിടെ അനുകൂല വിധി. പക്ഷേ, സ്ഥാപനത്തിന്റെ അപ്പീലിൽ ഹൈക്കോടതി ഹിയറിംഗ് മാറ്റിയത് 100 തവണ. വെള്ളിയാഴ്ച വീണ്ടും പരിഗണിക്കുമ്പോൾ 101-ാം തവണയാകും.
സ്റ്റേറ്റ് വെയർ ഹൗസിംഗ് കോർപ്പറേഷനിലെ പെൻഷൻകാരാണ് ഹർജിക്കാർ. എതിർകക്ഷികളുടെ ഒളിച്ചുകളിയാണ് കേസ് നീളുന്നതിന് പിന്നിലെന്ന് അവർ ആരോപിക്കുന്നു. നിയമപോരാട്ടത്തിനിടെ 45 പേർ മരിച്ചു. ശേഷിക്കുന്നത് 603 പേർ. 85 കഴിഞ്ഞവരും കൂട്ടത്തിലുണ്ട്.
കേസിന്റെ വഴി ഇങ്ങനെ: 1992ലെ ശമ്പളം കണക്കാക്കിയാണ് കോർപ്പറേഷൻ പെൻഷൻ നൽകുന്നത്. ക്ഷാമബത്തയിലും വർദ്ധനയില്ല. വിരമിക്കുന്ന സമയത്തെ ശമ്പളത്തിന് ആനുപാതികമായി പെൻഷൻ ആവശ്യപ്പെട്ട് 2001ൽ ഹൈക്കോടതിയിൽ ഹർജി നൽകി.
2010ൽ അനുകൂല വിധി. ഇതിനെതിരെ കോർപ്പറേഷൻ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും പെൻഷൻ നൽകാൻ നിർദ്ദേശിച്ച് 2017ൽ അപ്പീൽ തള്ളി. പക്ഷേ, കോടതി നിർദ്ദേശം നടപ്പാക്കിയില്ല. പെൻഷൻകാർ സുപ്രീംകോടതിയിൽ കോടതിയലക്ഷ്യ ഹർജി നൽകി.
വിധി ഉടൻ നടപ്പാക്കുമെന്ന് കോർപ്പറേഷൻ അറിയിച്ചതിനെ തുടർന്ന് ഹർജി പിൻവലിച്ചു. എന്നാൽ, കോർപ്പറേഷനെ വിശ്വസിച്ചവർ ചതിക്കപ്പെട്ടു. വീണ്ടും സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹർജി ഹൈക്കോടതിയിലേക്ക് റഫർ ചെയ്തു.
2018 ഏപ്രിൽ ഒന്നുവരെയുള്ള ക്ഷാമബത്തയടക്കം കുറഞ്ഞത് 5000 രൂപയും പരമാവധി 15,500രൂപയും പെൻഷൻ നൽകണമെന്ന് ഹൈക്കോടതി വിധിച്ചു. അതുവരെയുള്ള കുടിശ്ശിക മൂന്നു മാസത്തിനകം നൽകാനും ഉത്തരവിട്ടു. ഇതിനെതിരെ കോർപ്പറേഷൻ ഡിവിഷൻ ബെഞ്ചിൽ നൽകിയ അപ്പീലും പെൻഷൻകാരുടെ ഹർജിയുമാണ് മൂന്നര വർഷമായി നീളുന്നത്.
''കോർപ്പറേഷന്റെ അലംഭാവമാണ് കേസ് നീണ്ടുപോകാൻ കാരണം. നീതി വൈകാതെ ലഭിക്കുമെന്നാണ് പ്രതീക്ഷ
-എൻ.ടി. പ്രേമചന്ദ്രൻ
കെ.എസ്.ഡബ്ല്യു.സി പെൻഷണർ, കണ്ണൂർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |