കൊച്ചി: വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടുന്ന സംഘങ്ങൾ വീണ്ടും സജീവം. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വിട്ട് ഇപ്പോൾ പ്രൊഫസർമാർ, സർക്കാർ ഉദ്യോഗസ്ഥർ,മാദ്ധ്യമ പ്രവർത്തകർ എന്നിവരെയാണ് ഇത്തരം സംഘങ്ങൾ ലക്ഷ്യമിടുന്നത്. ഐ.എ.എസ് ഉദ്യോഗസ്ഥരുടെ വ്യാജ ഐഡി ഉപയോഗിച്ചും പണം തട്ടാൻ ശ്രമം ഉണ്ടായിട്ടുണ്ട്. എറണാകുളം മഹാരാജാസ് കോളേജിലെ പ്രൊഫസറിന്റെയും മുതിർന്ന മാദ്ധ്യമ പ്രവർത്തകന്റെയും പേരിലാണ് ഒടുവിൽ വ്യാജന്മാർ വിളയാടിയത്.
ഇരുവരുടെ ചിത്രങ്ങളും മറ്റും ഉപയോഗിച്ചാണ് അക്കൗണ്ട് ഉണ്ടാക്കിയത്. തുടർന്ന് ഒട്ടേറെപ്പേർക്ക് ഫ്രണ്ട് റിക്വസ്റ്റ് അയയ്ക്കുകയും സുഹൃത്തുക്കളായ ശേഷം ചാറ്റ് ചെയ്തു പണം കടമായി ആവശ്യപ്പെടുകയുമാണ് ചെയ്തത്. പണം വളരെ അത്യാവശ്യമാണെന്നു പറഞ്ഞാണ് സന്ദേശം. കൊടുക്കാൻ തയ്യാറാകുന്നവർക്ക് ഗൂഗിൾ പേ നമ്പർ നൽകും. അടുത്ത സുഹൃത്തുക്കൾക്കും പൂർവവിദ്യാർത്ഥികൾക്കും വ്യാജ സന്ദേശങ്ങൾ എത്തിയതിനെ തുടർന്ന് അവർ നേരിട്ട് വിളിച്ച് കാര്യം തിരക്കിയപ്പോഴാണ് ഇരുവരും തട്ടിപ്പിന് ഇരയായത് അറിഞ്ഞത്.
നേരത്ത ഐ.പി.എസ്. ഉദ്യോഗസ്ഥൻ സിദ്ധാർഥ് കൗശൽ,പൊലീസ് അസോസിയേഷൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.ജി.അനിൽ കുമാർ, റൂറൽ ജില്ലയിലെ നാർകോട്ടിക് ഡിവൈ.എസ്.പി എന്നിവരുടെ പേരിൽ വ്യാജ അക്കൗണ്ടുണ്ടാക്കി പണം തട്ടാൻ ശ്രമിച്ചിരുന്നു. കഴിഞ്ഞ സെപ്തംബർ, ഒക്ടോബർ മാസങ്ങളിലായിരുന്നു കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. അന്ന് വിശദമായ അന്വേഷണം നടത്തിയ പൊലീസ് നൈജീരിയൻ സംഘമാണ് തട്ടിപ്പിന് പിന്നിലെന്ന് സംശയിച്ചിരുന്നത്. അന്വേഷണം വ്യാപിപ്പിച്ചതോടെ സംഘം ഉൾവലിഞ്ഞു. ഒരിടവേളയ്ക്ക് ശേഷം ഇപ്പോൾ വീണ്ടും തലപൊക്കിയിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |