കൊച്ചി: കൊവിഡിനെതിരായ പ്രതിരോധത്തിൽ വീർപ്പുമുട്ടിയ രണ്ടാമത്തെ വിഷുക്കാലവും മലയാളി മനസുകൾക്ക് വിങ്ങലാകുന്നു. കർണികാരവും കണിവെള്ളരിയും കണ്ടുണരുന്ന വിഷുദിനത്തിൽ ഇത്തവണയും സാനിറ്റൈസറാണ് കൈനീട്ടം. ഒരുവർഷം മുഴുവൻ നീണ്ടുനിൽക്കുന്ന സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകാത്മകവരമാണ് വിഷുക്കൈനീട്ടം. കഴിഞ്ഞവർഷം മാറ്റിവച്ച യാത്രകളും ആഘോഷങ്ങളും ഇത്തവണയെങ്കിലും പുറത്തെടുക്കാമെന്ന് കരുതിയവരെല്ലാം കടുത്ത നിരാശയിലാണ്.
2020 ജനുവരി 30 ന് കേരളമണ്ണിൽ പറന്നിറങ്ങിയ വൈറസ് 14 മാസം പിന്നിടുമ്പോൾ ദശലക്ഷക്കണക്കിന് മലയാളികളുടെ നെഞ്ചിലേറി ആരാലും പിടിച്ചുകെട്ടാനാവാത്ത അശ്വമേധമായി കുതിച്ചുപായുകയാണ്. ഈ വൈറസ് കുതിരയെ പേടിച്ച് മനുഷ്യൻ ഓടിയൊളിച്ച സമ്പൂർണ ലോക് ഡൗണിൽ കഴിഞ്ഞ വിഷുക്കാലം ശോകമൂകമായി.
അന്ന് കേരളത്തിലെ കൊവിഡ് ബാധിതരുടെ എണ്ണം വെറും രണ്ടക്കത്തിലും താഴെയായിരുന്നു. എല്ലാം ഉടൻ പരിഹരിക്കപ്പെടും, ആഘോഷം അടുത്തതവണയാകാം എന്ന് ആശ്വസിച്ചെങ്കിലും 364 ദിവസത്തിനുശേഷം വീണ്ടുമൊരു വിഷുക്കാലമെത്തിയപ്പോഴും അശ്വമേധത്തെ തളയ്ക്കാനായില്ലെന്ന വാർത്തയാണ് വരുന്നത്.
പുതുവർഷത്തിൽ 4991
കഴിഞ്ഞവർഷം ജനുവരി 30 ന് തുടങ്ങിയ കൊവിഡ് വ്യാപനം ഒക്ടോബർ 10 ന് ഏറ്റവും ഉയർന്ന പ്രതിദിന തോതിൽ എത്തിയശേഷം 2020 ഡിസംബർ 31 ന് 5215 ലേക്ക് താഴ്ന്നു. 2021 ജനുവരി 1ന് 4991 ൽ ആരംഭിച്ച യാത്ര മാർച്ച് 15ന് 1054 ലേക്ക് താഴ്ന്നു. നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം ക്രമമായി ഉയർന്നുതുടങ്ങിയ പ്രതിദിനസംഖ്യ ഏപ്രിൽ 9ന് 5000 കടന്നു.
കേരളത്തിൽ കൊവിഡിന്റെ നാൾവഴി
2020 ജനുവരി 30- ആദ്യത്തെ വൈറസ് ബാധ സ്ഥിരീകരിച്ചു
2020 മാർച്ച് 28- ആദ്യ കൊവിഡ് മരണം (മലയാളി)
2020 മാർച്ച് 31- രണ്ടാമത്തെ മരണം
2020 മാർച്ച് 19 മുതൽ- തുടർച്ചയായി പൊസിറ്റീവ് കേസുകൾ
2020ജൂൺ 6- കൊവിഡിന് കേരളത്തിൽ ആദ്യ സെഞ്ചുറി
2020 ജൂലായ് 3- 200 കവിഞ്ഞ് 211 ലേക്ക്
2020 ജൂലായ് 22- സംസ്ഥാനത്ത് രോഗികളുടെ എണ്ണം 1000ന് മുകളിൽ
2020 സെപ്തം. 23- 5000 വും കവിഞ്ഞ് മുന്നോട്ട് (5476)
ഒക്ടോബർ 7- പ്രതിദിനതോത് ആദ്യമായി 10000 കവിഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |