കൊച്ചി: വൈദ്യുത വാഹനക്കാർക്ക് ആശ്വാസമായി കൊച്ചി മെട്രോ സ്റ്റേഷനുകളിൽ ചാർജിംഗ് സ്റ്റേഷൻ ആരംഭിക്കുന്നു. അനർട്ടിന്റെ (ഏജൻസി ഫോർ നോൺ കൺവൻഷണൽ എനർജി ആൻഡ് റൂറൽ ടെക്നോളജി) നേതൃത്വത്തിൽ കൊച്ചി മെട്രോയും ഇ.ഇ.എസ്.എല്ലും (എനർജി എഫിഷ്യൻസി സർവീസ് ലിമിറ്റഡ്) ചേർന്നാണ് വൈദ്യുത ചാർജിംഗ് സ്റ്റേഷനുകൾ ആരംഭിക്കുന്നത്. അനർട്ടിന്റെ നേതൃത്വത്തിൽ പരിശോധിച്ച് സൗകര്യമുള്ള സ്റ്റേഷനുകളിൽ ചാർജിംഗ് സ്റ്റേഷനുകൾ ആരംഭിക്കും. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിനു ശേഷം ഇതിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കും.
ആലുവ മുതൽ പേട്ട വരെ 22 സ്റ്റേഷനുകളും നിർമാണം നടക്കുന്ന വടക്കേക്കോട്ട മുതൽ തൃപ്പൂണിത്തുറ വരെയുള്ള മൂന്നു സ്റ്റേഷനുകളുമടക്കം കൊച്ചി മെട്രോയിൽ 25 സ്റ്റേഷനുളാണുള്ളത്. ഇതിൽ 20 മുതൽ 22 സ്റ്റേഷനുകളിൽ ചാർജിംഗ് സ്റ്റേഷനുകൾ ആരംഭിക്കാൻ സാധിക്കുമെന്നാണ് പ്രാഥമിക നിഗമനം. ചാർജിംഗ് സ്റ്റേഷനുകൾക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ കൊച്ചി മെട്രോ നൽകും. മെഷീനുകൾ സ്ഥാപിക്കുന്നതും മറ്റ് പ്രവർത്തനങ്ങളും അനർട്ട് നിർവഹിക്കും. ചാർജിംഗ് മെഷീന് 30 ലക്ഷം രൂപ ചെലവ് വരും. ട്രാൻസ്‌ഫോർമർ ആവശ്യമായി വന്നാൽ അതിന് 4 ലക്ഷം രൂപയും മറ്റ് ചിലവുകൾ അടക്കം 40 ലക്ഷം രൂപയാണ് ഒരു ചാർജിംഗ് സ്റ്റേഷന് ചെലവ്. സ്ഥലവാടകയായി കൊച്ചി മെട്രോയ്ക്ക് അനർട്ട് യൂണീറ്റിന് 70 പൈസ വീതം നൽകും. 60 കിലോ വാട്ട് വീതമുള്ള സി.സി.എസ് (കംബൈൻഡ് ചാർജിംഗ് സിസ്റ്റം), ഷാഡമോ, 22 കിലോ വാട്ടുള്ള ടൈപ്പ് ടു-സി ചാർജറുകളുള്ള 142 കിലോ വാട്ടിന്റെ മെഷീനുകളാണ് സ്ഥാപിക്കുക.
വാഹനയുടമകൾക്ക് സഹായകം
ചാജിംഗ് സ്റ്റേഷനുകൾ ആരംഭിക്കാൻ സ്ഥലസൗകര്യം ഇല്ലാത്ത സാഹചര്യത്തിലാണ് കൊച്ചി മെട്രോ ആശയവുമായി വന്നത്. സർക്കാരിന്റെ ഭാഗത്തു നിന്നും സ്ഥലം ലഭിക്കാത്ത അവസ്ഥയുണ്ട്. ഇക്കാരണത്താൽ പാലക്കാട്, കൊല്ലം, കോട്ടയം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇതുവരെ ചാർജിംഗ് സ്റ്റേഷനുകൾ ആരംഭിക്കാൻ സാധിച്ചിട്ടില്ല. വൈദ്യുതി വാഹനങ്ങൾ കൂടുതലുള്ള ജില്ലയായതിനാൽ ജനങ്ങൾക്ക് വലിയ ഉപകാരമാകും.
ജെ. മനോഹർ,ഇ മൊബിലിറ്റി സെൽ ഹെഡ്,
അനർട്ട്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |