കൊച്ചി: ജില്ലയിലെ അന്യസംസ്ഥാന തൊഴിലാളികളുടെ കൊവിഡ് സംബന്ധമായ പ്രശ്‌നങ്ങളും സംശയങ്ങളും പരിഹരിക്കാൻ അതിഥി ദേവോ ഭവ: പദ്ധതിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിൽ കൺട്രോൾ റൂം തുറന്നു. കൊവിഡ് പോസിറ്റീവായ അന്യസംസ്ഥാന തൊഴിലാളികളെ കൺട്രോൾ റൂമിൽ നിന്ന് നേരിട്ട് വിളിച്ച് ഡോക്ടറുടെ സേവനവും ആവശ്യമുള്ളവരെ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുന്നതിനുമുള്ള സൗകര്യം ഒരുക്കുന്നതിനായാണ് കോൾ സെന്റർ സജ്ജമാക്കിയത്.
കൊവിഡ് പോസിറ്റീവായവർക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും കൺട്രോൾ റൂമിലേക്ക് വിളിക്കാം. തൊഴിലാളികളുടെ തൊഴിൽ ഉടമകൾക്കും സേവനം ഉപയോഗിക്കാം. തൊഴിലാളികൾക്ക് അവരുടെ ഭാഷയിൽ തന്നെ സംശയനിവാരണം നടത്താവുന്ന വിധത്തിലാണ് കൺട്രോൾ റൂം പ്രവർത്തനം. ആസാമീസ്, ബംഗാളി, ഒറിയ, ഇംഗ്ലീഷ് ഭാഷകളിൽ ആശയവിനിമയം നടത്താം. ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സോഷ്യൽ സയൻസസിന്റെ സഹകരണത്തോടെയാണ് കോൾ സെന്ററിന്റെ പ്രവർത്തനം.
കൺട്രോൾ റൂം നമ്പറുകൾ: 9072303275, 9072303276
കോളനികൾ പരിശോധിച്ചു
ലേബർ കമ്മിഷണറുടെ നിർദ്ദേശപ്രകാരം അസിസ്റ്റന്റ് ലേബർ ഓഫീസർമാരായ ജയപ്രകാശ്, ടി.കെ. നാസർ എന്നിവരുടെ നേതൃത്വത്തിൽ അന്യംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ താമസിക്കുന്ന പെരുമ്പാവൂർ ബംഗാൾ കോളനി സന്ദശിച്ചു. തൊഴിലാളികളോട് രോഗ പ്രതിരോധപ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. 45 വയസിനു മുകളിലുള്ളവരുടെ പട്ടിക തയാറാക്കി വാക്‌സിൻ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |