കൊച്ചി:പ്രതീക്ഷിച്ചതുപോലെ തന്നെ സംഭവിച്ചു. കൊവിഡ് കേസുകൾ കുതിച്ചുയരുന്ന ജില്ലയിൽ ആരോഗ്യവകുപ്പിന്റെ വാക്സിൻ കരുതൽ ശേഖരം കാലിയായി. ഇനി ഒരു അറിയിപ്പുണ്ടാകും വരെ ജില്ലയിൽ വാക്സിനേഷൻ ഉണ്ടായിരിക്കില്ല. ഇന്നലെ വൈകിട്ടോടെ ആരോഗ്യവകുപ്പ് ആശുപത്രികൾക്ക് ഇതുസംബന്ധിച്ച നിർദേശം നൽകി കഴിഞ്ഞു. വാക്സിൻ ശേഷിക്കുന്ന ആശുപത്രികളിൽ കുത്തിവയ്പ്പ് പതിവുപോലെ നടക്കും. അതേസമയം ഇന്ന് വാക്സിനെടുക്കാൻ ടോക്കൺ ലഭിച്ചവരുടെ കാര്യം ത്രിശങ്കുവിലായി. ഇവർക്ക് ഇനി എന്നു കുത്തിവയ്പ്പ് എടുക്കാനാകുമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.
സ്വകാര്യ ആശുപത്രികളടക്കം 191 വാക്സിൻ കേന്ദ്രങ്ങളാണ് ജില്ലയിലുള്ളത്. പ്രതിദിനം 20,000 മുതൽ 30,000 ഡോസ് വാക്സിനും ജില്ലയിൽ വിതരണം ചെയ്തിരുന്നു. വാക്സിൻ ക്ഷാമം രൂക്ഷമായതോടെ സ്വകാര്യ ആശുപത്രികളിൽ പലതും ഇപ്പോൾ കുത്തിവെയ്പ്പ് എടുക്കുന്നില്ല.
വാക്സിൻ ഇന്നും ലഭിച്ചില്ലെങ്കിൽ പ്രതിസന്ധി ഇരട്ടിയാകും. വാക്സിൻ എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുന്നുണ്ട്.കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോൾ വാക്‌സിൻ ലഭ്യതയിലുണ്ടാകുന്ന തടസം ആരോഗ്യ പ്രവർത്തകരെയും നിരാശരാക്കിയിട്ടുണ്ട്.ജില്ലയിൽ ഇതുവരെ എട്ട് ലക്ഷ്യത്തിലധികം ആദ്യ ഡോസും ഒരു ലക്ഷത്തിലധികം പേർ രണ്ടാം ഡോസും സ്വീകരിച്ചിട്ടുണ്ട്.
സ്‌പോട്ട് രജിസ്‌ട്രേഷൻ അവസാനിപ്പിച്ചതും ജനങ്ങളെ ബുദ്ധിമുട്ടിലാക്കി. രണ്ടാം ഡോസിന് വീണ്ടും കൊവിൻ സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്ന അറിയിപ്പ് വന്നതോടെയാണ് സ്പോട്ട് രജിസ്ട്രേഷന് പൂട്ടുവീണത്. ആശുപത്രികളും സ്‌പോട്ട് രജിസ്‌ട്രേഷൻ അവസാനിപ്പിച്ചുവെന്നു കാണിച്ച് നോട്ടീസുകൾ പതിപ്പിച്ചിട്ടുണ്ട്.വാക്‌സിൻ കേന്ദ്രത്തിലെ തിരക്ക് കുറയ്ക്കാനാണ് ഇത്തരമൊരു നിർദേശം വന്നതെങ്കിലും രജിസ്റ്റർ ചെയ്യാതെ ഇനിയെങ്ങനെ വാക്‌സിൻ എടുക്കുമെന്ന ആലോചനയിലാണ് രണ്ടാം ഡോസിനായി കാത്തിരിക്കുന്ന മുതിർന്ന പൗരന്മാർ.
വാക്സിനില്ലാതെ കുത്തിവെയ്പ്പ് എടുക്കാൻ സാധിക്കില്ലല്ലോ. ഇന്നോ നാളെയോ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എത്തിയാൽ കുത്തിവയ്പ്പ് പുനരാരംഭിക്കും.
ഡോ. എം.ജി. ശിവദാസ്,
വാക്‌സിൻ നോഡൽ ഓഫീസർ
ജില്ലയിലെ വാക്സിൻ കേന്ദ്രങ്ങൾ: 191 വാക്സിൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |