കൊച്ചി: പന്ത്രണ്ട് സീറ്റ് ഉറപ്പെന്ന് യു.ഡി.എഫ്, ഏഴിന് മുകളിലെന്ന് എൽ.ഡി.എഫ്, ഒരിടത്ത് വിജയവും എല്ലായിടത്തും മുന്നേറ്റവുമെന്ന് എൻ.ഡി.എയും ഒരു വിജയം ഉറപ്പെന്ന് ട്വന്റി 20 യും. തിരഞ്ഞെടുപ്പ് ഫലം വരാൻ നാലുനാൾ മാത്രം ശേഷിക്കെ മുന്നണികളുടെയും പാർട്ടികളുടെയും കണക്കുകൂട്ടലുകൾ ഫലിക്കുമോ പിഴയ്ക്കുമോയെ ആകാംക്ഷയിലാണ് വോട്ടർമാർ. കൊവിഡ് രണ്ടാം വ്യാപനഭീതിയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ പതിവ് ആവേശം ഇക്കുറിയുണ്ടാവില്ല.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജില്ലയിൽ 14 സീറ്റുകളിൽ യു.ഡി.എഫ് ഒൻപതും എൽ.ഡി.എഫ് അഞ്ചും വിജയമാണ് നേടിയത്. ഇരുപക്ഷവും ഇക്കുറി കൂടുതൽ പ്രതീക്ഷയിലാണ്.
മുന്നേറ്റമെന്ന് യു.ഡി.എഫ്
തുടക്കത്തിൽ പതറിയ യു.ഡി.എഫ് വലിയ പ്രതീക്ഷയിലാണ്. മുൻതവണത്തെ ഒൻപത് സീറ്റുകൾ നിലനിറുത്തുമെന്നും മൂന്ന് സീറ്റുകൾ എൽ.ഡി.എഫിൽ നിന്ന് തിരിച്ചുപിടിക്കുമെന്നും യു.ഡി.എഫ് ജില്ലാ നേതാക്കൾ അവകാശപ്പെടുന്നു. ട്വന്റി 20 മത്സരിച്ചതോടെ കടുത്ത വെല്ലുവിളി നേരിട്ട കുന്നത്തുനാട് ഉൾപ്പെടെ വിജയിക്കുമെന്നാണ് നേതാക്കളുടെ കണക്കുകൂട്ടൽ. ബൂത്തുതലങ്ങളിൽ നിന്ന് ലഭിച്ച കണക്കും റിപ്പോർട്ടുകളും പ്രകാരം ഭൂരിപക്ഷം കുറഞ്ഞാലും വി.പി. സജീന്ദ്രൻ വിജയം ഇക്കുറിയും ആവർത്തിക്കുമെന്നാണ് പ്രതീക്ഷ.
മൂവാറ്റുപുഴ, കോതമംഗലം, തൃപ്പൂണിത്തുറ മണ്ഡലങ്ങൾ തിരിച്ചുപിടിക്കുമെന്നാണ് കണക്കുകൂട്ടലുകൾ.
തൃപ്പൂണിത്തുറയിൽ കെ. ബാബു വിജയിക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ തവണ തോൽവിക്ക് കാരണമായ ഘടകങ്ങൾ ഇക്കുറിയില്ലെന്നാണ് വിലയിരുത്തൽ. പാർട്ടിക്കുള്ളിലെ ഒരുവിഭാഗം കെ. ബാബുവുവിന്റെ സ്ഥാനാർത്ഥിത്വത്തിൽ ആദ്യം എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും പ്രചാരണത്തെ ബാധിച്ചിട്ടില്ലെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ തവണ ബി.ജെ.പിക്ക് ലഭിച്ച വോട്ടുകൾ ഇക്കുറി തിരികെ കിട്ടുമെന്ന് കെ. ബാബു ഉൾപ്പെടെ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്.
കഴിഞ്ഞ തവണ എൽ.ഡി.എഫിലെ എൽദോ എബ്രഹാം വിജയിച്ച മൂവാറ്റുപുഴ ഇക്കുറി മാത്യു കുഴൽനാടൻ തിരിച്ചുപിടിക്കുമെന്നാണ് കണക്കുകൂട്ടൽ. കുഴൽനാടന്റെ വ്യക്തിപരമായ ബന്ധങ്ങളും വിജയത്തെ സഹായിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. കോതമംഗലത്ത് എൽ.ഡി.എഫിലെ ആന്റണി ജോണിനെ പരാജയപ്പെടുത്താനും കഴിയും. കേരള കോൺഗ്രസ് പി.ജെ. ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് കൂടിയായ ഷിബു തെക്കുംപുറവും ജയിക്കുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷിക്കുന്നത്.
തരംഗം അനുകൂലമെന്ന് എൽ.ഡി.എഫ്
സംസ്ഥാനത്ത് തുടർഭരണം നേടുമെന്ന പ്രവചനമാണ് എൽ.ഡി.എഫിന് ധൈര്യം പകരുന്നത്. സംസ്ഥാനത്തൊട്ടാകെ അനുകൂലതരംഗമുണ്ടായെന്നും അവ തങ്ങൾക്ക് നേട്ടമാകുമെന്നും എൽ.ഡി.എഫ് ജില്ലാ നേതൃത്വം വിലയിരുത്തുന്നു. തൃപ്പൂണിത്തുറ, കൊച്ചി, വൈപ്പിൻ, മൂവാറ്റുപുഴ, കോതമംഗലം എന്നീ സിറ്റിംഗ് സീറ്റുകൾ നിലനിറുത്തുന്നതിനൊപ്പം പെരുമ്പാവൂരും അങ്കമാലിയും പിടിച്ചെടുക്കുമെന്നാണ് എൽ.ഡി.എഫിന്റെ വിലയിരുത്തൽ. കഴിഞ്ഞ തവണ ജിഷ കൊലപാതകക്കേസുമായി ബന്ധപ്പെട്ട് സാജു പോളിനെതിരെ എതിരാളികൾ നടത്തിയ കള്ളപ്രചാരണമാണ് തോൽവിക്ക് കാരണമെന്നാണ് സി.പി.എം നേതാക്കൾ പറയുന്നത്. പെരുമ്പാവൂർ സ്വദേശി കൂടിയായ ബാബു ജോസഫ് ജയിക്കുമെന്നാണ് കണക്കുകൂട്ടൽ. സിറ്റിംഗ് എം.എൽ.എ കോൺഗ്രസിലെ എൽദോസ് കുന്നപ്പള്ളിയെ തോല്പിക്കാൻ കഴിയുമെന്നും വിലയിരുത്തുന്നു.
അങ്കമാലിയിൽ ജോസ് തെറ്റയിലാണ് എൽ.ഡി.എഫിന്റെ പ്രതീക്ഷ. സിറ്റിംഗ് എം.എൽ.എ റോജി എം. ജോണിനെ തോല്പിക്കാമെന്നാണ് കണക്ക്. കഴിഞ്ഞ തവണ ആരോപണത്തിൽ കുടുങ്ങിയതാണ് തെറ്റയിലിന് വിനയായത്. സജീവരാഷ്ട്രീയത്തിൽ തുടർന്ന അദ്ദേഹത്തിന് വിജയിക്കാൻ കഴിയുമെന്നും കരുതപ്പെടുന്നു. വൈപ്പിനിലും കൊച്ചിയിലും തൃപ്പൂണിത്തുറയിലും കടുത്ത മത്സരമുണ്ടായിരുന്നെങ്കിലും എൽ.ഡി.എഫിന് തിരിച്ചടിയുണ്ടാകില്ലെന്നാണ് വിലയിരുത്തൽ.
നേട്ടങ്ങൾ മാത്രമെന്ന് എൻ.ഡി.എ
തൃപ്പൂണിത്തുറയിൽ വിജയിക്കാമെന്നാണ് എൻ.ഡി.എയുടെ പ്രതീക്ഷ. മറ്റു 13 മണ്ഡലങ്ങളിലും വോട്ടിൽ വൻമുന്നേറ്റമാണ് ബി.ജെ.പി പ്രതീക്ഷിക്കുന്നത്. ചിലയിടങ്ങളിൽ രണ്ടാം സ്ഥാനം നേടുമെന്നും നേതാക്കൾ വിലയിരുത്തുന്നു. നിരവധി മണ്ഡലങ്ങളിൽ ശ്രദ്ധേയമായ സാന്നിദ്ധ്യത്തിനും പ്രചാരണത്തിനും കഴിഞ്ഞിട്ടുണ്ട്. കേന്ദ്രത്തിലെ നരേന്ദ്രമോദി സർക്കാരിന്റെ ജനക്ഷേമ പദ്ധതികളും വോട്ടായി മാറുമെന്ന് നേതാക്കൾ കരുതുന്നു.
നിർണായകമെന്ന് ട്വന്റി 20
ജില്ലയിൽ എട്ടു മണ്ഡലങ്ങളിൽ മത്സരിച്ച ട്വന്റി 20 കുന്നത്തുനാട്ടിൽ വിജയം പ്രതീക്ഷിക്കുന്നുണ്ട്. മണ്ഡലത്തിൽ സംഘടനയ്ക്കുള്ള അടിത്തറ വിജയത്തിലേയ്ക്ക് നയിക്കുമെന്നാണ് ഭാരവാഹികളുടെ വിലയിരുത്തൽ. മൂവാറ്റുപുഴ, പെരുമ്പാവൂർ, വൈപ്പിൻ, കൊച്ചി, തൃക്കാക്കര മണ്ഡലങ്ങളിൽ കാര്യമായി വോട്ട് ലഭിച്ചിട്ടുണ്ടെന്നുമാണ് കണക്കുകൾ. രണ്ടു മുന്നണികളെയും അങ്കലാപ്പിലാക്കാൻ ട്വന്റി 20 ക്ക് കഴിഞ്ഞിട്ടുണ്ട്. എട്ടു മണ്ഡലങ്ങളിലും വിജയപരാജയങ്ങൾ നിർണയിക്കാൻ ട്വന്റി 20 ക്ക് കഴിഞ്ഞിട്ടുണ്ടോയെന്നാണ് കേരള രാഷ്ട്രീയം തന്നെ ശ്രദ്ധിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |