കൊച്ചി: കൊവിഡ് വ്യാപനം കനക്കുന്നതോടെ ആശങ്കയൊഴിയാതെ റേഷൻ കടയുടമകൾ. പ്രതിദിനം 500 മുതൽ 1000 പേർ വരെ എത്തുന്ന റേഷൻ കടകളിൽ മതിയായ സുരക്ഷാ സംവിധാനങ്ങളോ തിരക്കൊഴിവാക്കാൻ മാർഗങ്ങളോ നിലവിൽ സർക്കാർ നടപ്പിലാക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. റേഷൻ കടകളുടെ സമയക്രമം മാറ്റം വരുത്തിയെങ്കിലും തിരക്ക് ഒഴിവാക്കാൻ സാധിക്കാത്ത സ്ഥിതിയാണ്.
കൊവിഡ് വ്യാപനത്തിന്റെ ഒന്നാം ഘട്ടത്തിൽ റേഷൻ കാർഡിലെ നമ്പറുകൾ അടിസ്ഥാനമാക്കി വിതരണം ക്രമീകരിച്ചിരുന്നു. ഇത് പ്രകാരം നിശ്ചിത നമ്പറിലുള്ള കാർഡ് ഉടമകൾക്ക് പ്രത്യേക ദിവസം കടകളിലെത്തി റേഷൻ വാങ്ങാനുള്ള സൗകര്യമാണ് ഒരുക്കിയിരുന്നത്. എന്നാൽ ഇക്കുറി അത്തരം നിർദ്ദേശങ്ങൾ ഒന്നുതന്നെയുണ്ടായിട്ടില്ല.
ഇപ്പോൾ രാവിലെ 9 മണി മുതൽ ഒരു മണി വരെയും ഉച്ചക്ക് ശേഷം 2 മണി മുതൽ 5 മണി വരെയുമാണ് പ്രവർത്തന സമയം. നേരെത്തെ 8.30 മുതൽ 2.30 വരെ തുടർച്ചയായി പ്രവർത്തിക്കുമെന്നായിരുന്നു തീരുമാനമെങ്കിലും കാർഡുടമകളുടെയും ജനപ്രതിനിധികളുടേയും അഭ്യർത്ഥന മാനിച്ചാണ് ഇത്തരം ഒരു മാറ്റങ്ങൾ വരുത്തിയത്.
വാക്‌സിനേഷന് പ്രത്യേക പരിഗണന വേണം:
പ്രതിദിനം പൊതുജനങ്ങൾ എത്തുന്ന റേഷൻ കടകളിലെ ജീവനക്കാർക്ക് വാക്‌സിനേഷന് പ്രത്യേക പരിഗണന നൽകണമെന്നാവശ്യമാണ് റേഷൻ കടയുടമകൾ മുന്നോട്ട് വയ്ക്കുന്നത്. 26000 ത്തോളം ജീവനക്കാരാണ് സംസ്ഥാനത്തെ റേഷൻ കടകളിലുള്ളത്. പൊതുജനങ്ങളുമായി പ്രതിദിനം അടുത്തിടപഴകുന്ന വിഭാഗത്തെ സർക്കാർ പരിഗണിക്കുന്നില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്. റേഷൻ കടകൾ മാറി സാധനങ്ങൾ വാങ്ങാമെന്നിരിക്കെ കണ്ടെയ്‌മെന്റ് സോണുകളിൽ നിന്ന് പോലും ആളുകൾ റേഷൻ കടകളിലേക്ക് എത്തുന്നുണ്ട്. ഇത്തരക്കാരെ തിരിച്ചറിയാൻ മാർഗങ്ങളില്ല. ഇ പോസ് മെഷീനിൽ വിരൽ പതിപ്പിച്ച് റേഷൻ വിതരണം നടക്കുന്നതിനാൽ രോഗവ്യാപന സാദ്ധ്യത കൂടുതലാണ്. കൂടാതെ റേഷൻ കാർഡുകളും കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്.
ജീവനക്കാർക്ക് രോഗം പകരാൻ സാദ്ധ്യത കൂടുതൽ:
രണ്ടാം കൊവിഡ് വ്യാപനത്തിൽ ഒമ്പത് റേഷൻ കട ജീവനക്കാർക്കാണ് സംസ്ഥാനത്ത് ജീവൻ നഷ്ടപ്പെട്ടത്. വർഷങ്ങളായി പൊടി നിറഞ്ഞ സാഹചര്യങ്ങളിൽ ജീവനക്കാർ ജോലി ചെയ്യുന്നതിനാൽ പലർക്കും ശ്വസനവുമായി ബന്ധപ്പെട്ട അസുഖങ്ങളുണ്ട്. അതുകൊണ്ട് തന്നെ രോഗസാദ്ധ്യത കൂടുതൽ രൂക്ഷമാവും. അതിനാലാണ് വാക്‌സിനേഷനിൽ പ്രത്യേക പരിഗണന നൽകണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂലമായ മറുപടിയുണ്ടായിട്ടില്ല. പരിഗണിക്കുമെന്നാണ് പ്രതീക്ഷ.
എൻ. ഷിജീർ
ഓർഗനൈസിംഗ് സെക്രട്ടറി
കേരള സ്‌റ്റേറ്റ് റീട്ടെയ്ൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ
സമയം: രാവിലെ 9മണി - 1 മണി
ഉച്ചക്ക് ശേഷം 2 മണി- 5 മണി
സംസ്ഥാനത്തെ റേഷൻ കടകളിൽ ആകെ 26000 ത്തോളം ജീവനക്കാർ
ജീവൻ നഷ്ടപ്പെട്ടത്: 9 റേഷൻ കട ജീവനക്കാർക്ക്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |