മൂവാറ്റുപുഴ: ബോട്ടിൽ ആർട്ടിലും ചുമർ ചിത്രകലയിലും തിളങ്ങി ആറാം ക്ലാസുകാരി. കൊവിഡ് നിയന്ത്രണത്തെ തുടർന്ന് വീട്ടിലിരിക്കേണ്ടി വന്ന മൂവാറ്റുപുഴ കായനാട് കുന്നുംപുറത്ത് 12വയസുകാരി തീർത്ഥ പ്രമോദ് ബോട്ടിൽ ആർട്ടിലും ചുമർ ചിത്രകലയിലും വിസ്മയം തീർക്കുകയാണ്. മൂവാറ്റുപുഴ വിമലഗിരി ഇന്റർനാഷണൽ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് തീർത്ഥ. യാതൊരു വിധ പരിശീലനങ്ങളും ഇല്ലാതെയാണ് തീർത്ഥ ചിത്രങ്ങൾ വരച്ചു തുടങ്ങിയത്. വീടിന്റെ ചുമരുകളാണ് ആദ്യ കാൻവാസായി കണ്ടത്. യൂട്യൂബിൽ നിന്ന് പഠിച്ചെടുത്ത അടിസ്ഥാന വിവരങ്ങൾ ഉപയോഗിച്ച് ശ്രീകൃഷ്ണൻ, വിവിധ ദേവി ദേവന്മാർ , കഥകളി രൂപം , വിവിധ പക്ഷികൾ , പക്ഷികൂടുകൾ, പറന്നുപോകുന്ന ശലഭങ്ങൾ തുടങ്ങിയവയെല്ലാം തീർത്ഥയുടെ കരവിതുതിൽ ഉടലെടുത്തു. അക്രിലിക് പെയിന്റും മോൾഡിംഗ് പേസ്റ്റുമാണ് ചിത്രം വരയ്ക്കായി ഉപയോഗിക്കുന്നത്. ഒരു കുപ്പിയിൽ ചിത്രം വരയ്ക്കാൻ രണ്ട് മണിക്കൂർ വേണ്ടിവരുമെന്ന് തീർത്ഥ പറഞ്ഞു. വീടിന്റെ മുൻ വശത്തും സ്വീകരണ മുറിയിലും കിടപ്പുമുറിയിലും കുപ്പികളിൽ ബഹുവർണ്ണ ചിത്രങ്ങൾ നിറഞ്ഞിരിക്കുകയാണ്. തീർത്ഥ വരച്ച ആദ്യ ചിത്രം കേരള ബാങ്ക് ചെയർമാൻ ഗോപികോട്ടമുറിക്കലിന് സമ്മാനിച്ചിരുന്നു.എസ്.എൻ.ഡി.പി യോഗത്തിന്റെ മൂവാറ്റുപുഴ യൂണിയനിൽ നിന്നുള്ള ഡയറക്ടർ ബോർഡ് മെമ്പറും , അജു ഫൗണ്ടേഷൻ ജനറൽ സെക്രട്ടറിയുമായ പ്രമോദ് കെ. തമ്പാന്റേയും മൂവാറ്റുപുഴ എസ്.എൻ.ഡി.പി ഹൈസ്കൂൾ അദ്ധ്യാപികയായ ആർച്ചയുടേയും മകളാണ് തീർത്ഥ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |