കൊച്ചി: തിരഞ്ഞെടുപ്പ് ഫലമറിഞ്ഞു ആനന്ദനൃത്തം ചവിട്ടാൻ പുറത്തേക്ക് ഇറങ്ങുന്ന അണികളുടെ ശ്രദ്ധയ്ക്ക്. വീടിനു വെളിയിലിറങ്ങിയാൽ രണ്ട് കാര്യം ഉറപ്പാണ്. ഒന്ന് കൊവിഡ് വൈറസിന്റെ നീരാളിപ്പിടിത്തവും രണ്ടാമത് പൊലീസ് കേസും.
മാസ്ക്ക് വച്ചും സാനിറ്രൈസർ പുരട്ടിയും കൊവിഡിനെ ഒരു പരിധിവരെ തുരത്താമെങ്കിലും പൊലീസിന്റെ കണ്ണുവെട്ടിക്കാനാവില്ല. സിറ്റിയിലും റൂറലിലുമായി 5000ലധികം പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷാ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളത്. പുറമേ കേന്ദ്ര സേനയും കളത്തിലുണ്ട്. ആഹ്ലാദപ്രകടനം പോയിട്ട് ഒറ്റയാൾ പ്രകടനം പോലും അനുവദിക്കില്ല. ജില്ലാ പൊലീസ് മേധാവി നേരിട്ടാണ് നിയന്ത്രണത്തിന്റെ ചുമതല വഹിക്കുന്നത്. ഡി.സി.പി, എ.സി.പി, എസ്.പി, ഡിവൈ.എസ്.പി എന്നിവക്ക് പ്രത്യേകം ചുമതലകളും നൽകിയിട്ടുണ്ട്. ഒന്ന് മുതൽ മൂന്ന് വർഷം തടവും പിഴയുമാണ് നിയമലംഘകരെ കാത്തിരിക്കുന്നത്.
കച്ചകെട്ടി പൊലീസ്
എല്ലാ ജംഗ്ഷനുകളിലും പൊലീസ് സാന്നിദ്ധ്യം
നിശ്ചിത ഇടവേളകളിൽ പട്രോളിംഗ്
ഡ്രോൺ കാമറ നിരീക്ഷണം
കണ്ടെയ്ൻമെന്റ് സോണുകളിൽ പ്രത്യേക ശ്രദ്ധ
നഗരത്തിന്റെ മുക്കിലും മൂലയിലും പൊലീസ്
വോട്ടെണ്ണൽ കേന്ദ്രത്തിൽ 100 ഉദ്യോഗസ്ഥർ
പ്രധാന ഇടങ്ങളിൽ കേന്ദ്രസേന
കേസുവരും വഴി
കേരള എപ്പിഡമിക് ആക്ട് പ്രകാരം കേസ്
കൂട്ടം കൂടിയതിന് കേസ്
പൊതുഗതാഗതം തടസപ്പെടുത്തൽ
നിർദേശം ലംഘിച്ച് വാഹനം ഓടിക്കൽ
പൊലീസിന്റെ ജോലി തടസപ്പെടുത്തൽ
കിറ്റ് കൈമാറി
തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്കായുള്ള കൊവിഡ് പ്രതിരോധ കിറ്റുകൾ കഴിഞ്ഞ ദിവസം മുതൽ വിതരണം ചെയ്തുതുടങ്ങി. ഇന്ന് പൂർത്തിയാകും. മാസ്ക്ക്, ഗ്ലൗസ്, സാനിറ്റൈസർ എന്നിവയാണ് കിറ്റിലുള്ളത്. പൊലീസ് ഉദ്യോഗസ്ഥരുടെ സുക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണിത്.
പാർട്ടികൾക്ക് പൊലീസിന്റെ കത്ത്
താഴേ തട്ടുമുതൽ ആഘോഷ പ്രകടനങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് രാഷ്ട്രീയ പാർട്ടികൾക്ക് കത്തു നൽകും. മനുഷ്യാവകാശ കമ്മിഷൻ, ആരോഗ്യ വകുപ്പ്, സംസ്ഥാന പൊലീസ് എന്നീ വകുപ്പുകളുടെ നിർദേശത്തോടെയുള്ള കത്താണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |