കോലഞ്ചേരി: എക്സിറ്റ് പോളുകളും സർവേകളും മുഖവിലക്ക് എടുക്കുന്നില്ല. അവസാന നിമിഷം വരെ പ്രതീക്ഷ പുലർത്താനാണ് കുന്നത്തുനാട്ടിലെ സ്ഥാനാർത്ഥികൾക്ക് ആഗ്രഹം. സംസ്ഥാനത്ത് ഏറ്റവും ശ്രദ്ധേയമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് കുന്നത്തുനാട്. ആദ്യമായി നിയമസഭ തിരഞ്ഞെടുപ്പിലേക്ക് കിഴക്കമ്പലത്തെ ട്വന്റി 20 എത്തിയതാണ് കാരണം.സാംസ്കാരിക സംഘടനയായി പിറവിയെടുത്ത് സംസ്ഥാന പാർട്ടിയായി മാറിയ ട്വന്റി 20ക്കും നിർണായകമാണ് ഈ ഫലങ്ങൾ.
മൂന്നു മുന്നണികളും ഇവരുടെ വരവോടെ കുറച്ചൊന്നുമല്ല പണിയെടുത്തത്. കളം നിറഞ്ഞ് നിൽക്കാൻ പതിനെട്ടടവും പയറ്റി നാല് കൂട്ടരും.
വോട്ടിംഗ് നിരക്ക് പരമാവധിയാക്കുക എന്നതായിരുന്നു എല്ലാവരുടെയും ശ്രദ്ധ. 1,87,701 വോട്ടർമാരുള്ള മണ്ഡലത്തിൽ 1,52,024 പേരും വോട്ടു ചെയ്തു.വാഴക്കുളം പഞ്ചായത്തിലാണ് വോട്ടെണ്ണി തുടങ്ങുക. മഴുവന്നൂർ, കിഴക്കമ്പലം, കുന്നത്തുനാട്, ഐക്കരനാട്, പൂതൃക്ക, പുത്തൻകുരിശ് ഒടുവിൽ തിരുവാണിയൂരും എണ്ണി തീർക്കും. പെരുമ്പാവൂർ ആശ്രമം സ്കൂളിലെ വോട്ടെണ്ണൽ ഹാളിൽ മൂന്നായി തിരിച്ച് 21ടേബിളുകളിലായാണ് എണ്ണൽപ്രക്രിയ. നാലു ടേബിളുകളിൽ 3,373 പോസ്റ്റൽ ബാലറ്റുകളും എണ്ണും.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ വാഴക്കുളവും, പൂതൃക്കയും യു.ഡി.എഫും, പുത്തൻകുരിശും, തിരുവാണിയൂരും എൽ.ഡി.എഫും മറ്റു പഞ്ചായത്തുകളിൽ ട്വന്റി 20യുമാണ് ഭരണം കൈയ്യാളുന്നത്. യു.ഡി.എഫിലെ വി.പി. സജീന്ദ്രൻ വോട്ടെണ്ണൽ കേന്ദ്രത്തിലെത്തിയും, എൽ.ഡി.എഫിലെ അഡ്വ.പി.വി. ശ്രീനിജിൻ എറണാകുളത്തെ വീട്ടിലിരുന്നും, ട്വന്റി 20യുടെ സുജിത് പി. സുരേന്ദ്രൻ പഴന്തോട്ടത്തെ വീട്ടിലിരുന്നും, എൻ.ഡി.എയുടെ രേണു സുരേഷ് പട്ടിമറ്റത്ത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലിരുന്നും ഫലമറിയും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |