കൊച്ചി: പാലാരിവട്ടമെന്ന പഞ്ചവടിപ്പാലം തൃക്കാക്കര മണ്ഡലത്തിലാണെങ്കിലും പണി കിട്ടിയത് കളമശേരിയിൽ ഇബ്രാഹിം കുഞ്ഞിനാണ്. അഴിമതിപ്പാലത്തിന്റെ പേരിൽ കേസും അറസ്റ്റുമായി തിരഞ്ഞെടുപ്പിൽ നിന്ന് മാറി നിൽക്കേണ്ടി വന്ന വി.കെ. ഇബ്രാഹിം കുഞ്ഞ് പകരക്കാരനായി മകൻ അഡ്വ. വി.ഇ. അബ്ദുൾ ഗഫൂറിനെ കളത്തിലിറക്കിയെങ്കിലും ലക്ഷ്യം കണ്ടില്ല. ഇടതു തരംഗം കൂടിയായതോടെ കളമശേരിയിൽ നിന്ന് ഇക്കുറി നിയമസഭയിലെത്താനുള്ള നിയോഗം പി. രാജീവിനാണ്. 2011 ൽ മണ്ഡലം രൂപം കൊണ്ടപ്പോൾ മുതൽ ഇബ്രാഹിം കുഞ്ഞാണ് വിജയിച്ചിരുന്നത്. ഇത്തവണ കഥ മാറി. പാലാരിവട്ടം ഫ്ളൈ ഒാവർ അഴിമതിയും തുടർന്നുള്ള വിജിലൻസ് കേസും നിർണായക ഘടകമായി. മകനെ മത്സരത്തിനിറക്കാൻ വി.കെ. ഇബ്രാഹിം കുഞ്ഞു തീരുമാനിച്ചതും തിരിച്ചടിയായി. ടി.എ. അഹമ്മദ് കബീർ ഉൾപ്പെടെ ലീഗിലുള്ളവർ തന്നെ ഇതിനെതിരെ രംഗത്തു വന്നിരുന്നു. യൂത്ത്കോൺഗ്രസിൽ ഒരു വിഭാഗവും എതിർത്തു. ഇവയൊക്കെ ചേർന്നാണ് ഇടതു മുന്നണിക്ക് അട്ടിമറി വിജയം സമ്മാനിച്ചത്.
പടിപടിയായി ലീഡുയർത്തി രാജീവ്
പി. രാജീവിനെ മത്സരിപ്പിക്കുമ്പോൾ അഴിമതിക്കെതിരായ പോരാട്ടമെന്നാണ് ഇടതു മുന്നണി പറഞ്ഞത്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം മുതൽ പടിപടിയായി ലീഡ് ഉയർത്തി ഇൗ പോരാട്ടത്തിന് വോട്ടർമാർ പച്ചക്കൊടി വീശി. രാവിലെ 8.20 ന് പതിനഞ്ച് വോട്ടിൽ തുടങ്ങിയ ലീഡ് പത്തുമണി പിന്നിടുമ്പോൾ ആയിരം കടന്നു. പതിനൊന്നു മണിയോടെ രണ്ടായിരത്തിലേക്കും 11.30 ന് 3500 ലേക്കും ലീഡ് വർദ്ധിച്ചു. ഉച്ചക്ക് രണ്ടു മണിക്ക് ലീഡ് പതിനായിരത്തിനു മുകളിലെത്തിയതോടെ വിജയമുറപ്പിച്ചു.
തൃശൂർ അന്നമനട മേലടൂർ സ്വദേശിയായ പി. രാജീവ് എസ്.എഫ്.ഐയിലൂടെയാണ് വിദ്യാർത്ഥി പ്രസ്ഥാനത്തിലെത്തിയത്. കളമശേരി സെന്റ് പോൾസ് കോളേജിൽ നിന്ന് ബിരുദവും കളമശേരി ഗവ. പോളിടെക്നിക്കിൽ നിന്ന് ഡിപ്ളോമയും ഗവ. ലാ കോളേജിൽ നിന്ന് നിയമ ബിരുദവും നേടിയ രാജീവ് മണ്ഡലത്തിൽ സുപരിചിതനാണ്. പഠനത്തിനൊപ്പം രാഷ്ട്രീയത്തിലും സജീവമായിരുന്ന രാജീവ് 2009 - 2015 കാലഘട്ടത്തിൽ രാജ്യസഭാംഗമായിരുന്നു. സി.പി.എം ജില്ലാ സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചു. കുസാറ്റിലെ സ്കൂൾ ഒഫ് ലീഗൽ സ്റ്റഡീസിൽ അദ്ധ്യാപികയായ എ. വാണി കേസരിയാണ് ഭാര്യ. ഹൃദ്യ രാജീവ്, ഹരിത രാജീവ് എന്നിവരാണ് മക്കൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |