കൊച്ചി: സ്ത്രീകൾക്ക് നിയമസഭയിൽ പ്രാതിനിധ്യമില്ലാത്ത ജില്ലയെന്ന ചീത്തപ്പേര് എറണാകുളം ഇത്തവണയും നിലനിർത്തി. ജില്ലയിൽ നിന്ന് ഒരു വനിതപോലും ഇതുവരെ നിയമസഭയിലെത്തിയിട്ടില്ല. യു.ഡി.എഫിന്റെ ശക്തികേന്ദ്രമായിട്ടും 14 മണ്ഡലങ്ങളിൽ ഒന്നിലേക്കു പോലും വനിതകൾക്ക് മത്സരിക്കാൻ അവസരം ലഭിച്ചിട്ടില്ല. അതേസമയം എൽ.ഡി.എഫിൽ നിന്ന് എം.സി.ജോസഫൈൻ ഉൾപ്പെടെയുള്ള നേതാക്കൾ മുൻ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചുവെങ്കിലും ആർക്കും വിജയിക്കാൻ കഴിഞ്ഞില്ല.
ഇത്തവണ പിറവത്തെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്ന് എൽ.ഡി.എഫിന്റെ സ്ഥാനാർത്ഥിയായ ഡോ. സിന്ധുമോൾ സംസ്ഥാനമൊട്ടാകെ ശ്രദ്ധാകേന്ദ്രമായി. കോട്ടയം ജില്ലയിലെ ഉഴവൂർ ബ്ളോക്ക് പഞ്ചായത്തിലേക്ക് സി.പി.എം സ്വതന്ത്രയായി വിജയിച്ച സിന്ധു കേരളകോൺഗ്രസ് എം സ്ഥാനാർത്ഥിയായി മത്സരിക്കാനെത്തിയത് വിവാദമായി. ഉഴവൂർ പാർട്ടി ഘടകത്തിൽ നിന്ന് സി.പി.എം സിന്ധുമോളെ പുറത്താക്കിയതും ജില്ല കമ്മിറ്റിയുടെ വിശദീകരണവുമെല്ലാം ആശയകുഴപ്പത്തിനിടയാക്കി. ഏറെ വൈകി സ്ഥാനാർത്ഥിയായി എത്തിയ സിന്ധുവിന് മണ്ഡലത്തിൽ ചലനം സൃഷ്‌ടിക്കാനായെങ്കിലും വമ്പൻ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി അനൂപ് ജേക്കബ്ബ് വിജയിച്ചത് തിരിച്ചടിയായി ,.
ആലുവയുടെ ജനനായകനെന്നറിയപ്പെടുന്ന അൻവർ സാദത്തിനെ നേരിടാൻ എൽ.ഡി.എഫ് നിയോഗിച്ചത് ഐ.ടി ജീവനക്കാരിയായ ഷെൽന നിഷാദിനെയാണ്. മുൻ കോൺഗ്രസ് എം.എം.എ മുഹമ്മദാലിയുടെ മരുമകളായ ഷെൽനയ്ക്ക്
മണ്ഡലത്തിൽ ശക്തമായ സാന്നിദ്ധ്യമാകാൻ കഴിഞ്ഞുവെങ്കിലും വിജയിക്കാൻ കഴിഞ്ഞില്ല.
യു.ഡി.എഫിന്റെ പരാജയത്തിന് വഴിയൊരുക്കിയ കൊച്ചിയിലെ ട്വന്റി ട്വന്റി സ്ഥാനാർത്ഥി ഷൈനി ആന്റണി ഈ തിരഞ്ഞെടുപ്പിൽ താരമായി മാറി. 19,676 വോട്ടുകളാണ് ഷൈനിക്ക് ലഭിച്ചത്. യു.ഡി.എഫ് സ്ഥാനാർത്ഥിയായ ടോണി ചമ്മിണിയുടെ അപ്രതീക്ഷിത തോൽവിക്ക് കാരണം ട്വന്റി 20യാണെന്ന് യു.ഡി.എഫ് കുറ്റപ്പെടുത്തിയിരുന്നു.
കുന്നത്തുനാട്ടിൽ രേണുസുരേഷ്, പെരുമ്പാവൂരിൽ ടി.പി.സിന്ധുമോൾ, എറണാകുളത്ത് പത്മജ മേനോൻ എന്നിവരായിരുന്നു ജില്ലയിലെ എൻ.ഡി.എ സ്ഥാനാർത്ഥികൾ. കള്ളപ്രചരണങ്ങൾ നടത്തി എൽ.ഡി.എഫ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ഇവർ ആരോപിച്ചു.എങ്കിലും കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിനേക്കാൾ കൂടുതൽ വോട്ട് നേടാൻ തനിക്ക് കഴിഞ്ഞുവെന്ന് പത്മജ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |