കൊച്ചി:ജില്ലയിലെ ആകെയുള്ള 82 പഞ്ചായത്തുകളിൽ 74 എണ്ണവും കണ്ടെയ്ൻമെന്റ് സോണുകളാക്കി. കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിൽ കൂടുതലുള്ള പഞ്ചായത്തുകളാണ് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചത്. മണീട്, കുട്ടമ്പുഴ, ഇലഞ്ഞി, ചോറ്റാനിക്കര, എടയ്ക്കാട്ടുവയൽ, വടവുകോട് പുത്തൻകുരിശ്, ആരക്കുഴ, കിഴക്കമ്പലം എന്നീ പഞ്ചായത്തുകൾ ഒഴികെയുള്ള പഞ്ചായത്തുകളിലാണ് കർശന നിയന്ത്രണം. കണ്ടെയ്ൻമെന്റ് സോണിലുള്ളവർ പുറത്തുള്ളവരുമായി ഇടപെടുന്നത് പരമാവധി നിയന്ത്രിക്കും. നിർമ്മാണമേഖല അടക്കമുള്ള മേഖലയിൽ തൊഴിലാളികൾക്ക് അതാത് കോമ്പൗണ്ടിൽ തന്നെ താമസവും മറ്റ് സൗകര്യങ്ങളും ഏർപ്പെടുത്തണം. 26.54 % ആണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
കണ്ടെയിൻമെന്റ് സോണുകൾ
ചെങ്ങമനാട്,കടുങ്ങല്ലൂർ,ചൂർണ്ണിക്കര,കുമ്പളങ്ങി,ചെല്ലാനം,മുളവുകാട്,കടമക്കുടി,രായമംഗലം,വാരപ്പെട്ടി,വരാപ്പുഴ, തുറവൂർ,ചേന്ദമംഗലം,നെല്ലിക്കുഴി, പള്ളിപ്പുറം,ചിറ്റാറ്റുകര,ചേരാനല്ലൂർ,കീഴ്മാട്, പാലക്കുഴ,വടക്കേകര,എളങ്കുന്നപ്പുഴ,കോട്ടുവള്ളി,വാഴക്കുളം,കരുമാലൂർ,ഉദയംപേരൂർ,ഏഴിക്കര,പാറക്കടവ്,അശമന്നൂർ,വെങ്ങോല,ആമ്പല്ലൂർ,കൂവപ്പടി,ശ്രീമൂലനഗരം,തിരുമാറാടി, കുഴുപ്പള്ളി,കുന്നത്തുനാട്,ഞാറക്കൽ, തിരുവാണിയൂർ, ആലങ്ങാട്,എടത്തല,മുടക്കുഴ,പായിപ്ര,കാലടി,പിണ്ടിമന,എടവനക്കാട്,കാഞ്ഞൂർ,നായരമ്പലം,പുതൃക്ക,കീരമ്പാറ,കോട്ടപടി,മലയാറ്റൂർ നീലിശ്വരം,ഒക്കൽ,മഴുവന്നൂർ,വേങ്ങൂർ,കറുകുറ്റി,കുമ്പളം,കുന്നുകര,പല്ലാരിമംഗലം,പുത്തൻവേലിക്കര, മൂക്കന്നൂർ,നെടുമ്പാശേരി,മുളന്തുരുത്തി,മഞ്ഞപ്ര,മാഞ്ഞാലൂർ,അക്കരനാട്, ആവോലി,പോത്താനിക്കാട്,രാമമംഗലം,വല്ലകം,അയ്യമ്പുഴ,കല്ലൂർക്കാട്,മാറാടി,പാമ്പാക്കുട, ആയവന, പൈങ്ങോട്ടൂർ, കവളങ്ങാട് പഞ്ചായത്തുകൾ കണ്ടെയിൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു. ഇവിടെ ഇന്നുവൈകിട്ട് ആറു മുതൽ നിരോധനാജ്ഞ നിലവിൽ വരും.
ചികിത്സാസൗകര്യങ്ങൾ വർദ്ധിപ്പിക്കും
ചൂർണ്ണിക്കര, ശ്രീമൂലനഗരം, കുട്ടമ്പുഴ എന്നിവിടങ്ങളിൽ സി.എഫ്.എൽ.ടി.സികൾ ആരംഭിക്കും.
ആശുപത്രികളിലേക്ക് ഓക്‌സിജൻ കൊണ്ടു പോകുന്ന വാഹനങ്ങളിൽ ജി.പി.എസ് സംവിധാനവും സൈറണും ഏർപ്പെടുത്തും. കൂടാതെ ഷിപ്പ് യാർഡ്, ടെൽക്ക് തുടങ്ങിയ വ്യവസായ സ്ഥാപനങ്ങളിൽ നിന്ന് സിലിണ്ടറുകൾ ഏറ്റെടുക്കുന്നതിനുള്ള നടപടിയും ആരംഭിച്ചിട്ടുണ്ട്.
കൊവിഡ് പരിശോധനാ കേന്ദ്രങ്ങളിൽ തിരക്ക് കർശനമായി നിയന്ത്രിക്കും. സർക്കാർ മേഖലയിലെ പരിശോധനകൾ വർദ്ധിപ്പിക്കും. ടെസ്റ്റിംഗ് കിറ്റുകളുടെ കുറവ് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കും. പരിശോധനയ്ക്കായി കൂടുതൽ മൊബൈൽ ടീമുകളെ വിന്യസിക്കും. പരിശോധനയ്‌ക്കെത്തുന്നവർ നിർബന്ധമായും സാമൂഹിക അകലം പാലിക്കണം. രോഗലക്ഷണങ്ങളുമായി ആശുപത്രി ഒപികളിലെത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കാൻ ടോക്കൺ സംവിധാനം ഏർപ്പെടുത്തും.ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ നടന്ന കൊവിഡ് അവലോകന യോഗത്തിൽ കളക്ടർ എസ്. സുഹാസ് അദ്ധ്യക്ഷനായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |