കൊച്ചി: നർമ്മത്തിലൂടെയും കർമ്മത്തിലൂടെയും ജനഹൃദയം കീഴടക്കിയ മാർതോമസഭയുടെ വലിയ മെത്രാപ്പോലീത്ത ഫിലിപ്പോസ് ക്രിസോസ്റ്റത്തിന്റെ നിര്യാണത്തിൽ അനുശോചിച്ച് പൊതുസമൂഹം. സഭാദ്ധ്യക്ഷൻ എന്നതിനപ്പുറം പൊതുസമൂഹത്തിന് സ്വീകാര്യനായ വ്യക്തിത്വമായിരുന്നു അദ്ദേഹം.
കർദ്ദിനാൾ ജോർജ് ആലഞ്ചേരി
മാനവികതയും മാനുഷികതയും നിറഞ്ഞുനിന്ന സഭാശ്രേഷ്ഠനായിരുന്നു ഫിലിപ്പോസ് ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയെന്ന് കേരള കത്തോലിക്കാ മെത്രാൻ സമിതി (കെ.സി.ബി.സി ) പ്രസിഡന്റ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി അനുസ്മരിച്ചു. സാഹോദര്യവും കാരുണ്യവും നിറഞ്ഞ സാമൂഹികപ്രവർത്തനങ്ങൾ വഴി അനേകർക്ക് ആശ്വാസവും സംരക്ഷണവും നൽകി. സമൂഹത്തിലെ ഉന്നതർക്കും സാധാരണക്കാർക്കും ഒരുപോലെ സ്വീകാര്യനായിരുന്നു അദ്ദേഹം. നർമം നിറഞ്ഞ സംസാരങ്ങളിലൂടെ ജീവിതഗന്ധിയായ സന്ദേശങ്ങൾ അദ്ദേഹം ജനങ്ങൾക്ക് നൽകി. ജനഹൃദയങ്ങളിൽ അദ്ദേഹത്തിന് എന്നും സാന്നിദ്ധ്യമുണ്ടാകുമെന്ന് കർദ്ദിനാൾ പറഞ്ഞു.
ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ
അജപാലകനായി ദീർഘകാലം സേവനം ചെയ്യുകയും ജാതിമതഭേദമെന്യേ ജനമസുകളിൽ സ്ഥാനം പിടിക്കുകയും ചെയ്ത ക്രിസോസ്റ്റം മെത്രാപ്പൊലീത്തയുടെ വിയോഗം തീരാനഷ്ടമാണെന്ന് വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പറഞ്ഞു. എപ്പോഴും പ്രസന്നഭാവത്തോടെ ജനങ്ങളുടെ മുന്നിൽ വന്നിരുന്ന ആത്മീയ ആചാര്യന് നർമ്മഭാവനകളിലൂടെ ക്രിസ്തുദർശനങ്ങൾ പകരാനുള്ള കഴിവുണ്ടായിരുന്നുവെന്ന് കളത്തിപ്പറമ്പിൽ അനുസ്മരിച്ചു.
ബിഷപ്പ് ജോസഫ് കരിയിൽ
വിനീതവും ലളിതവുമായ ജീവിതം നയിച്ച് മാതൃകയായ ബിഷപ്പായിരുന്നു ഫിലിപ്പോസ് ക്രിസോസ്റ്റമെന്ന് കേരള ലത്തീൻ കത്തോലിക്കാസഭാ മേലദ്ധ്യക്ഷനും കെ. ആർ. എൽ.സി.സി പ്രസിഡന്റുമായ ബിഷപ്പ് ജോസഫ് കരിയിൽ അനുസ്മരിച്ചു. വേർതിരിവുകളില്ലാതെ കേരളത്തിനാകെ സ്‌നേഹധനനായ വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് ബിഷപ്പ് കരിയിൽ പറഞ്ഞു.
എം.എ. യൂസഫലി
മാനവികതയ്ക്കും സാഹോദര്യത്തിനും പ്രാധാന്യം നൽകിയ വ്യക്തിത്വമായിരുന്നു ക്രിസോസ്റ്റമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി അനുസ്മരിച്ചു. പൊതുസമൂഹത്തിന്റെ ഉന്നതിക്കും പുരോഗതിക്കും വേണ്ടി ചിരിയും ചിന്തയും നിറച്ച ആത്മീയാചാര്യനെയാണ് നഷ്ടമായത്. അദ്ദേഹവുമായി അടുത്തിടപഴകാൻ അവസരം ലഭിച്ചിട്ടുണ്ട്. അദ്ദേഹം കാണിച്ച അടുപ്പവും സ്‌നേഹവും മറക്കാൻ കഴിയില്ലെന്ന് യൂസഫലി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |