കൊച്ചി: അഞ്ച് ജില്ലകൾക്കുള്ള രോഗപ്രതിരോധ വാക്സിനുകളുടെ സംഭരണവും വിതരണവും ഏകോപിപ്പിക്കുന്നതിന് വിശാലമായ റീജിയണൽ വാക്സിൻ സ്റ്റോർ ഇടപ്പള്ളിയിൽ ഒരുങ്ങുന്നു.
10 കോടിരൂപ ചെലവിൽ ദേശീയ ആരോഗ്യദൗത്യത്തിന്റെ ഭാഗമാണ് വാക്സിൻ സ്റ്റോർ. ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിന് പിന്നിലുള്ള ദേവൻകുളങ്ങരയിലെ ഗവ. ആശുപത്രി വളപ്പിലാണ് പുതിയ കെട്ടിടം.
എറണാകുളം തൃശൂർ, പാലക്കാട്, ഇടുക്കി, കോട്ടയം ജില്ലകൾക്കുള്ള എല്ലാവിധ പ്രതിരോധ വാക്സിനുകളും ഇവിടെയാണ് ഇനി സംഭരിക്കുക. ജൂൺ അവസാനത്തോടെ സ്റ്റോറിന്റെ പ്രവർത്തനം ആരംഭിക്കാനാകുംവിധമാണ് അന്തിമഘട്ട നിർമ്മാണം പുരോഗമിക്കുന്നത്.
കൊവിഡ് വാക്സിനുപുറമെ കുട്ടികൾക്കുള്ള എല്ലാപ്രതിരോധമരുന്നുകളും ഇവിടെ സംഭരിക്കും. നിലവിൽ എറണാകുളം ജനറൽ ആശുപത്രി വളപ്പിലുള്ള കെട്ടിടത്തിലാണ് വാക്സിൻ സ്റ്റോർ. ഇവിടെ സ്ഥലപരിമിതി ഉള്ളതുകൊണ്ടാണ് ഇടപ്പള്ളിയിൽ പുതിയ ബ്ലോക്ക് നിർമിക്കുന്നത്. ഒരുകോടിരൂപ ചെലവിൽ 5000 ചതുരശ്ര അടി വിസ്തീർണമുള്ള ആദ്യനിലയുടെ നിർമാണം ഏതാണ്ട് പൂർത്തിയായിക്കഴിഞ്ഞു.
പുറമെ 9 കോടിരൂപ ചെലവിൽ 4 നിലകൾ കൂടി നിർമിക്കാനാണ് പദ്ധതി. കൊവിഡ് വാക്സിനേഷനുവേണ്ടി പ്രത്യേകവിഭാഗം, എറണാകുളം ജില്ല വാക്സിൻ സ്റ്റോർ, കുടുംബക്ഷേമ പദ്ധതികളുടെ ഭാഗമായുള്ള മരുന്ന് സ്റ്റോർ. എൻ.ആർ.എച്ച്.എം. പരിശീലന കേന്ദ്രം എന്നിവയാണ് മറ്റ് നിലകളിൽ സജ്ജീകരിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |