കോലഞ്ചേരി: വിദേശയിനം വളർത്തു നായ്ക്കളെ തേടി ആളുകൾ അലയുമ്പോൾ നാടൻ നയ്ക്കളുടെ സംരക്ഷണം ഉറപ്പാക്കുകയാണ് യുവാക്കൾ ഉൾപ്പെട്ട സാമൂഹിക മാദ്ധ്യമ കൂട്ടായ്മകൾ. ഫ്രീ ക്യാറ്റ് ആൻഡ് ഡോഗ് അഡോപക്ഷൻ, അനിമൽ റെസ്ക്യു ആൻഡ് സപ്പോർട്ട് കേരള, അനിമൽ റെസ്ക്യൂ റീ ഹാബിലിറ്റേഷൻ ആൻഡ് ഓവറോൾ വെൽനെസ് (ആരോ) തുടങ്ങിയ ഗ്രൂപ്പുകളാണ് നാടൻനായ്ക്കളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്നത്. സംഘടനയുടെ പേര് കടുകട്ടിയാണെങ്കിലും തനിനാടൻ ഗ്രൂപ്പുകളാണിതെല്ലാം.ഉപേക്ഷിച്ചതും അപകടം പറ്റിയതുമായ നായ്ക്കളെ സംരക്ഷിച്ച് വളർത്താൻ താത്പര്യമുള്ളവർക്ക് കൈമാറുകയാണ് ഇത്തരം ഗ്രൂപ്പുകൾ ചെയ്യുന്നത്.നായ്ക്കൾ മാത്രമല്ല, പൂച്ചളേയും പക്ഷികളേയും ഇവർ ഏറ്റെടുത്ത് സംരക്ഷിക്കുന്നുണ്ട്.
ഉടനടി എത്തും
ഉയർന്ന ശബളം പറ്റുന്നവർ മുതൽ കൂലിവേല ചെയ്യുന്നവർ വരെ അംഗങ്ങളായ ഗ്രൂപ്പുകൾക്ക് ഒരേ ഒരു ലക്ഷ്യം മാത്രമേ ഉള്ളൂ. വളത്തുമൃഗങ്ങൾക്ക് സംരക്ഷണം ഒരുക്കുക. സാമൂഹിക മാദ്ധ്യങ്ങളിലൂടെ ലഭിക്കുന്ന മെസേജുകളും ഫോൺകാളുകളുടെ അടിസ്ഥാനത്തിലുമാണ് ഇവരുടെ പ്രവർത്തനം. അറിയിപ്പ് കിട്ടിയാൽ നിമിഷങ്ങൾക്കകം ഗ്രൂപ്പ് അംഗങ്ങൾ സ്ഥലത്ത് എത്തും. ഇക്കാര്യങ്ങളെല്ലാം ഫേസ്ബുക്കിലും വാട്സ്ആപ്പിലും അപ്ഡേറ്റ് ചെയ്യും.ആശുപത്രി ചെലവും ഇവർ വഹിക്കും. ആരോഗ്യം വീണ്ടെടുത്താൻ കൈമാറാനുള്ള ദൗത്യം ആരംഭിക്കും.
എളുപ്പം കിട്ടില്ല
സംഗതി നാടൻ നായ്ക്കളാണെങ്കിലും സന്നദ്ധ സംഘടനയുടെ കൈയിൽ നിന്നും ഇവരെ വളർത്താൻ സ്വന്തമാക്കാൻ കടമ്പകൾ ഏറെയുണ്ട്. ആദ്യം നായെ വളർത്താനുള്ള സൌകര്യം ഉണ്ടോയെന്ന് പരിശോധിക്കും. സ്വമനസാലെ എത്തുന്നവർക്കെ നായ്ക്കളേയും പൂച്ചകളേയും കൈമാറുകയുള്ളൂ.പ്രതിദിനം നിരവധി മിണ്ടാപ്രാണികൾക്കാണ് ഇവർ അഭയമാകുന്നത്. സംരക്ഷിക്കാൻ വാങ്ങിയ നായയെ തിരിച്ചേൽപ്പിക്കാം. അറിയിക്കാതെ ഉപേക്ഷിച്ചാൽ പണി പാളും. മേഖലയിലുള്ള ഗ്രൂപ്പംഗങ്ങൾ അവരുടെ വീട്ടിൽ നേരിട്ടെത്തി വിവരങ്ങൾ തേടുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഇക്കാര്യം രേഖാമൂലം അറിയിക്കുകയും ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |