കൊച്ചി: നഗരത്തിലെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ വലിയതുകയുടെ പ്രസവപാക്കേജ് എടുത്ത് മാസം തോറും അവിടുത്തെ ഡോക്‌ടറെ കൺസൾട്ട് ചെയ്തിരുന്ന കടവന്ത്ര സ്വദേശി സൗമ്യ (27) ഒമ്പതാം മാസം കൊവിഡ് പോസിറ്റീവാണെന്ന് അറിഞ്ഞപ്പോൾ ആകെ അങ്കലാപ്പിലായി. പാക്കേജുകാരുൾപ്പടെ വമ്പൻ ആശുപത്രികളെല്ലാം കൈമലർത്തി. ഗത്യന്തരമില്ലാതെ അവർ ഗർഭിണികളായ കൊവിഡ് രോഗികളുടെ ഏക ആശ്രയമായ എറണാകുളം മെഡിക്കൽ കോളേജിൽ അഭയം തേടി. തന്നെ പോലെ അതുവരെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ധാരാളംപേർ ഇവിടെയുണ്ടെന്നറിഞ്ഞപ്പോൾ സൗമ്യയ്ക്ക് ആശ്വാസമായി.
ജില്ലയിൽ നിന്നു മാത്രമല്ല മൂന്നാർ, മറയൂർ, കോതമംഗലം , ചാലക്കുടി, തുടങ്ങി വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ധാരാളം ഗർഭിണികൾ മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ട്. മുമ്പ് കൊവിഡ് പരിശോധനയ്ക്ക് ശേഷമായിരുന്നു ഗർഭിണികളെ അഡ്മിറ്റ് ചെയ്തിരുന്നത്. എന്നാൽ കഴിഞ്ഞ രണ്ട് ആഴ്ചയായി വരുന്നതുമുഴുവൻ കൊവിഡുകാരാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ആംബുലൻസിൽ തനിയെ എത്തുന്ന ഗർഭിണികളുമുണ്ട്.
പ്രസവം കഴിഞ്ഞാൽ ഒരാൾക്ക് കൂടെ നിൽക്കാം. കൊവിഡ് നെഗറ്റീവായ ആളാകണം കൂട്ടിരിപ്പുകാർ.
രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമെല്ലാം ആശുപത്രിയിൽ നിന്ന് ഭക്ഷണം ലഭിക്കും. നവജാതശിശു നെഗറ്റീവാണെങ്കിൽ പരിപാലന ചുമതല ബന്ധുവിനാണ്. മാസ്ക് ഉൾപ്പെടെ സുരക്ഷാമുൻകരുതലുകൾ സ്വീകരിച്ച് അമ്മയ്ക്ക് സമയാസമയങ്ങളിൽ കുഞ്ഞിനെ പാലൂട്ടാം. കുഞ്ഞും പൊസിറ്റീവാണെങ്കിൽ അമ്മയോടൊപ്പം തന്നെ കഴിയാം.
അമ്മ ഐ.സി.യുവിലാണെങ്കിൽ കുഞ്ഞിന് ഫോർമുല ഫുഡ് നൽകും. കൂടുതൽ ദിവസങ്ങൾ അത്യാഹിതവിഭാഗത്തിൽ തുടരേണ്ട സാഹചര്യമാണെങ്കിൽ കുഞ്ഞിനെ ബന്ധുക്കൾക്ക് ഒപ്പം വീട്ടിലേക്ക് അയയ്ക്കും.
ലേബർ മുറി നിറഞ്ഞു
അറ്റകുറ്റപ്പണി നടക്കുന്നതിനാൽ പേവാർഡിൽ ഇപ്പോൾ പ്രവേശനം നൽകുന്നില്ല. ഇന്നലെ ലേബർ റൂമിൽ 20 ഉം വാർഡിൽ 30 പേരുമാണ് ഉണ്ടായിരുന്നത്. ദൂരസ്ഥലങ്ങളിൽ നിന്നുള്ള ബന്ധുക്കൾ ആശുപത്രിയുടെ അടുത്ത് താമസിക്കും. രോഗിക്ക് ആവശ്യമുള്ള സാധനങ്ങൾ പേരെഴുതി പായ്ക്കറ്റിലാക്കി പുറത്തുവയ്ക്കണം
മറ്റ് കൊവിഡ് രോഗികളെ പോലെ ഗർഭിണികൾക്ക് ശ്വാസംമുട്ടലും ന്യൂമോണിയയും വരാനുള്ള സാദ്ധ്യത കൂടുതലാണ്. ചില ഘട്ടങ്ങളിൽ നവജാത ശിശുക്കൾക്കും ഇതേ പ്രശ്നങ്ങൾ കാണും. എല്ലാ കുഞ്ഞുങ്ങളും പോസിറ്റിവാകണമെന്ന് നിർബന്ധമില്ല. അനിവാര്യമെങ്കിൽ മാത്രമേ സിസേറിയൻ നടത്തൂ. കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെങ്കിൽ അമ്മയെയും കുഞ്ഞിനെയും ഒരാഴ്ചയ്ക്കുള്ളിൽ ആശുപത്രിയിൽ നിന്ന് വിട്ടയയ്ക്കും.
ഡോ.രാധ
ഗൈനോക്കോളജി ഡിപ്പാർട്ട്‌മന്റ് മേധാവി
************************************************
കേരളസമൂഹത്തിന് മാതൃകയാണ് എറണാകുളം മെഡിക്കൽ കോളേജിലെ ഈ പ്രസവ വാർഡ്. കൊവിഡ് രോഗിണികളായ ഗർഭിണികളുടെ ജില്ലയിലെ ഏക ആശ്രയം. ഇവിടെ കുബേരയും കുചേലന്റെ ഭാര്യയുമില്ല. പണ്ഡിതരും പാമരരുമില്ല. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ മുഹൂർത്തങ്ങളിലൊന്ന് കാത്തിരിക്കുന്ന ഗർഭിണികൾ മാത്രമേയുള്ളൂ. ഇന്നലെ വരെ വമ്പൻ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളിലെ എ.സി മുറികൾ മാത്രം കണ്ടവരും ആദിവാസിക്കുടികളിലെ ദാരിദ്ര്യം മാത്രം കണ്ടവരും ഈ വാർഡിൽ ഒന്നിച്ചു കഴിയുന്നു.
***************************
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |