കളമശേരി: കാടുവിട്ട് നാട്ടിലെത്തി. ഓട്ടവും ചാട്ടവുമായി ആഘോഷം. എന്നാൽ കാട്ടിലെ ട്രിക്ക് നാട്ടിലെടുത്തപ്പോൾ പണി പാളി. ജീവൻ തിരിച്ചുകിട്ടിയത് തന്നെ മഹാഭാഗ്യം.കളമശേരി വട്ടേക്കുന്നത് വിരുന്നെത്തിയ സിംഹവാലൻ കുരങ്ങാണ് ഏതാനും നിമിഷം നാട്ടുകാർക്ക് കൗതുകവും നെഞ്ചിടിപ്പിനുള്ള വക നൽകിയത്. വട്ടേക്കുന്നം പാലപ്പറമ്പിൽ ശ്രീകുമാറിന്റെ വീട്ടിലാണ് വിരുതൻ തമ്പടിച്ചിരുന്നത്. മരത്തിൽ നിന്ന് മരത്തിലേക്ക് എടുത്തു ചാടിയും ഊർന്നിറങ്ങിയും നമ്പറുകൾ ഒന്നൊന്നായി പുറത്തെടുത്തു. എന്നാൽ ആശാന്റെ അടവൊന്ന് പിഴച്ചു. മരത്തിൽ നിന്ന് ഒറ്റച്ചാട്ടത്തിന് പിടിച്ചത് വൈദ്യുത ലൈനിൽ. ഷോക്കേറ്റ് ബോധം പോയി. ഉടൻ തന്നെ ശ്രീകുമാർ കെ.എസ്.ഇ.ബിയിൽ ജോലി ചെയ്യുന്ന സുഹൃത്തിനെ വിളിച്ച് ഈ ഭാഗത്തെ വൈദ്യുത ബന്ധം വിച്ഛേദിപ്പിച്ചു. ടെമ്പാട്രാലറിൽ കുരങ്ങനെയും എടുത്ത് നേരെ പാലാരിവട്ടത്തെ മൃഗാശുപത്രിയിലേക്ക് കുതിച്ചു. പ്രാഥമിക ചികിത്സ കിട്ടിയതോടെ ആൾ ഉഷാറായി.എന്നാൽ കൈയിലും കാലിലും കഴുത്തിലും ചികിത്സാ ഉപകരണങ്ങൾ കണ്ടതോടെ അക്രമാസക്തനായി. കണ്ണിൽ കണ്ടതൊക്കെ തല്ലിത്തകർത്തു. വിവരമറിഞ്ഞ് എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ കെണിവച്ച് പിടികൂടി കോടനാട് വനത്തിൽ തുറന്നുവിട്ടു.ശ്രീകുമാറിന്റെ സമയോചിതമായ ഇടപെടലിലാണ് സിംഹവാലന്റെ ജീവൻ രക്ഷിച്ചതെന്ന് ഡോക്ടർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |