കൊച്ചി: കൊവിഡ് മുക്തരായ ചിലരിലെ ഓർമ്മക്കുറവ് പ്രശ്നം മൂന്നുമാസത്തിനകം മാറിയില്ലെങ്കിൽ കൃത്യമായി ചികിത്സ തേടണമെന്ന് ഡോക്ടർമാർ.കൊവിഡ് ബാധിതരായ മൂന്നിൽ ഒരാൾക്ക് താൽക്കാലികമായ ഓർമ്മക്കുറവ് ഉണ്ടാകാറുണ്ട്. ഓക്സിജന്റെ അളവ് 90ന് താഴെയാകുന്നതോ തലച്ചോറിലെ രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കുന്നതിനാലോ വൈറസ് തലച്ചോറിനെ നേരിട്ട് ബാധിക്കുന്നതു മൂലമോ മറവി ഉണ്ടാകാം. ബ്രെയിൻ ഫോഗ് എന്ന ഈ അവസ്ഥ പ്രായമായവർ, പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്ട്രോൾ, വൃക്ക, കരൾ, ആസ്ത്മ രോഗികളിലാണ് കൂടുതലായി കണ്ടുവരുന്നത്.
കൃത്യമായ ചികിത്സ നൽകിയില്ലെങ്കിൽ ഇത് വാസ്കുലർ ഡിമെൻഷ്യ എന്ന അവസ്ഥ ഉണ്ടാക്കും. വിഷാദരോഗികൾക്ക് കൊവിഡ് ബാധയുണ്ടായാൽ കൂടുതൽ ശ്രദ്ധ വേണം.
ബ്രെയിൻ ഫോഗ്
ഉറക്കമില്ലായ്മ, ക്വാറന്റീൻ കാലത്ത് അമിതമായ മൊബൈൽ, കമ്പ്യൂട്ടർ ഉപയോഗം, വൈറ്റമിൻ ഡി 3 കുറവ്, ഹൈപ്പോ തൈറോഡ് ഉള്ളവർ എന്നിവർക്കാണ് ബ്രെയിൻ ഫോഗ് ഉണ്ടാകുക. ഇവരിൽ ഓർമ്മ മങ്ങും. തുടർച്ച നഷ്ടമാകും.
അടുത്തിടെ നടന്ന സംഭവങ്ങൾ മറക്കുക, സാധനങ്ങൾ വച്ച സ്ഥലം മറക്കുക, സ്ഥിരമായി യാത്ര പോകുന്ന സ്ഥലങ്ങൾ മറക്കുക തുടങ്ങിയവയാണ് ലക്ഷണങ്ങൾ.
ശ്രദ്ധിക്കേണ്ടവ
മറവി ഉണ്ടായാൽ പച്ചക്കറികൾ അടങ്ങിയ ഭക്ഷണം കൂടുതലായി കഴിക്കണം. നിർജലീകരണം ഉണ്ടാകാതെ നോക്കണം. ദിവസവും വായിക്കുകയും അവ ഇടയ്ക്കിടയ്ക്ക് ഓർത്തെടുക്കാൻ ശ്രമിക്കുകയും വേണം. വീടിനകത്തു ചെയ്യാൻ സാധിക്കുന്ന ചെറിയ വ്യായാമങ്ങളും ചെയ്യണം.
ചികിത്സയ്ക്ക് മടിയ്ക്കരുത്
കൊവിഡ് ബാധിതരിൽ മറവി ഉണ്ടായാൽ ചികിത്സ തേടിയിരിക്കണം. മറവിയുടെ തോത് അളക്കാനുള്ള ടെസ്റ്റുകൾ നടത്തിയ ശേഷം രോഗത്തിന്റെ കാഠിന്യം അനുസരിച്ച് ചികിത്സയിലൂടെ ഇത് മാറ്റിയെടുക്കാൻ സാധിക്കും.
ഡോ.ബിജു ഭദ്രൻ
ന്യൂറോളജി വിഭാഗം, പ്രഫസർ ഹെഡ്, മെഡിക്കൽ കോളേജ് ആലപ്പുഴ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |