കോലഞ്ചേരി: കൊവിഡ് രണ്ടാം തരങ്കത്തിൽ നടുവൊടിഞ്ഞ് വളർത്തു മൃഗവിപണി. പ്രതിദിനം ലക്ഷങ്ങളുടെ ബിസിനസ് നടന്നിരുന്ന സ്ഥാപങ്ങൾ പലതും പൂട്ടലിന്റെ വക്കിൽ. ലോണെടുത്തും മറ്റുമാണ് ഭൂരിഭാഗം പേരും സ്ഥാപനങ്ങൾ നടത്തിയിരുന്നത്. ഒന്നാം തരങ്കംഗന്റെ ആഘാതത്തിൽ നിന്ന് കരകയറി വരുന്നതിനിടെയാണ് അപ്രതീക്ഷിതമായ തിരിച്ചടിയുണ്ടായത്. ലോക്ക്ഡൗണിൽ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ സർക്കാർ അനുമതിയുണ്ട്. എന്നാൽ വിദേശയിനം വർളത്തു മൃഗങ്ങൾക്കും പക്ഷികൾക്കുമുള്ള നൽകുന്ന തീറ്റയും മരുന്നിന്റേയും ലഭ്യതകുറമാണ് ഇവരുടെ നെഞ്ചുപൊള്ളിക്കുന്നത്.
മറുനാടൻ തീറ്റ നിർബന്ധം
പക്ഷികൾക്ക് നൽകേണ്ട സൺഫ്ലവർ സീഡ്, തിന, സീഡ്മിക്‌സ് തുടങ്ങിയവ കർണ്ണാടക, മഹാരാഷ്ട്ര, തമിഴ് നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമാണ് എത്തുന്നത്. ലോക്ക് ഡൗൺ വന്നതിനു ശേഷം തീറ്റ വണ്ടി എത്തിയിട്ടില്ല. സ്റ്റോക്കുകൾ പലതും തീരാറായി.പക്ഷികൾ പലതും വിദേശികളായതിനാൽ മറ്റു നാടൻ തീറ്റകളൊന്നും കൊടുക്കാനും കഴിയില്ലെന്ന് കാക്കനാട് ആൽഫ പെറ്റ് കോർണറിലെ ആദിൽ റഹ്മാൻ പറഞ്ഞു. വില കൂടിയ ഇനങ്ങളെ വീട്ടിലേയ്ക്ക് മാറ്റിയാണിപ്പോൾ പരിചരിക്കുന്നത്. വൻ നഷ്ടമാണ് ഈ മേഖലകളിൽ പ്രവർത്തിക്കുന്നവർ നേരിടുന്നതെന്നും ആദിൽ പറഞ്ഞു. ആഫ്രിക്കൻ ലൗ ബേർഡ് പോലെയുള്ള ചിലയിനം പക്ഷികൾ ചൂടു സഹിക്കില്ല. വില്പന കേന്ദ്രങ്ങൾ അടച്ചിട്ടതിനാൽ ഇവയുടെ ജീവനുകൾ അപകടത്തിലാണ്.
വർണമത്സ്യങ്ങളെല്ലാം ചത്തുപോയി
10000 മുതൽ 20000 രൂപയുടെ വരെ സ്റ്റോക്കാണ് ഓരോ കടകളിലുണ്ടായിരുന്നത്. വെള്ളം മാറിയും തീറ്റയും നല്കിയാണ് പിടിച്ചു നില്ക്കാൻ കടയുടമകൾ പലരും ശ്രമിച്ചത്. വെള്ളത്തിന്റെ ചൂടു മാറ്റം, പി.എച്ച് വ്യത്യാസങ്ങൾ, രോഗം കണ്ടെത്തൽ, മരുന്ന് നൽകൽ തുടങ്ങിയ കാര്യങ്ങൾ സദാസമയവും നിരീക്ഷിക്കാൻ കഴിയാതായതോടെ ചെറുകിട വില്പന ശാലകളിലെ മിക്കവാറും മീനുകളെല്ലാം ചത്തു. ചെറുതും വലുതുമായ ഒട്ടനേകം ഫാമുകളും കടകളും ഇപ്പോൾ പ്രതിസന്ധിയിലാണ്. തീറ്റയുടെ അളവ് കുറച്ചതോടെ ചില മീനുകൾ ചെറു മീനുകളെ ഭക്ഷണമാക്കുന്നുണ്ട്. പ്രതിദിനം 40 കിലോ ഫിഷ് ഫീഡാണ് വേണ്ടത്, വില്പന നടക്കാതയതോടെ സംരക്ഷണം ബാദ്ധ്യതയാവുകയാണെന്ന് കീഴില്ലം അറ്റ്‌ലാന്റ ഫിഷ് ഫാമുടമ ടി.ജി മനോജ് പറഞ്ഞു. അലങ്കാരമീനുകൾ വാങ്ങിക്കൊണ്ടുപോയവർക്കും തീറ്റയുടെ ലഭ്യതക്കുറവ് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |