കൊച്ചി:കുതിച്ചുയർന്ന് കൊവിഡ് കേസുകൾ ഒരുവശത്ത്. കടൽകയറ്റവും പേമാരിയും മറുവശത്ത്. ദുരിതം താണ്ഡവമാടുന്ന ജില്ലയിൽ ജനം ഭീതിയുടെ മുൾമുനയിൽ. കൊവിഡിനെ പിടിച്ചുകെട്ടാൻ പാടുപെടുന്ന ജില്ലാ ഭരണകൂടം അപ്രതീക്ഷിതമായി എത്തിയ ന്യൂനമർദ്ധത്തിൽ കാലിടറി. എങ്കിലും ആശ്വാസ കരങ്ങൾ ഓരോ മേഖലയിലും എത്തി. ചെല്ലാനം,എടവനക്കാട്, വൈപ്പിൻ മേഖലകളുടെ സ്ഥിതി അതിദയനീയമാണ്. രാവിലെ മുതൽ ആരംഭിച്ച വേലിയേറ്റം പലവീടുകളേയും വെള്ളത്തിൽ മുക്കി. ചിലതു നിലം പൊത്തി. ഇരച്ചെത്തിയ വെള്ളത്തിന്റെ ശക്തിയേറിയതോടെ ചിലർ ക്യാമ്പുകളിലേക്ക് മാറ്റി. എന്നാൽ കൊവിഡ് ഭീതിയിൽ കാമ്പുകളിലേക്ക് മാറാൻ പലരും കൂട്ടാക്കുന്നില്ല.
പശ്ചിമകൊച്ചിയിൽ ചെല്ലാനം, കണ്ണമാലി, മാനാശേരി, മറുവക്കാട്, ചെറിയകടവ് എന്നിവിടങ്ങളിൽ പതിവിലും കൂടുതൽ വീടുകളിൽ വെള്ളം കയറി. ചെല്ലാനം കണ്ടക്കടവ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ ഉൾപ്പെടെ 12 പേർ വെള്ളക്കെട്ടിൽ കുടുങ്ങി.ഫയർ ഫോഴ്‌സ് എത്തിയാണ് ഇവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്രിയത്. വീടിന്റെ വാതിൽ വീണ് കൊവിഡ് പോസിറ്റീവായ വീടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന രണ്ടു പേർക്ക് പരിക്കേറ്റു. ഇവരെ പ്രാഥമിക ചികിത്സയ്ക്ക് വിധേയമാക്കി. ഇരുവരും വീടുകളിൽ നിരീക്ഷണത്തിൽ തുടരുകയാണ്. കൊവിഡ് രോഗബാധ രൂക്ഷമായ ചെല്ലാനത്ത് 55 ശതമാനത്തിലധികമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ദിവസം മാത്രം അമ്പതിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചു. വെള്ളക്കെട്ടിനെ തുടർന്ന് ഇവിടെ കാമ്പുകൾ തുറന്നുവെങ്കിലും കൊവിഡ് ഭീതിമൂലം ജനങ്ങൾ മാറാൻ കൂട്ടാക്കുന്നില്ലെന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ചെല്ലാനം മേഖലയിൽ ജനങ്ങളെ ഒഴിപ്പിക്കുന്നതിനായി അഞ്ച് ടോറസ് ലോറികളും സജ്ജമാക്കിയിട്ടുണ്ട്.
അതേസമയം കൊച്ചിയുടെ ഹൃദയഭാഗവും പേമാരിയിൽ വിറങ്ങലിച്ചു.കൊച്ചി പി ആന്റ് ടി കോളനി പതിവുപോലെ വെള്ളത്തിനടിയിലായി. കൊവിഡ് രോഗികൾ താമസിക്കുന്ന വീടുകളിലടക്കം വെള്ളം കയറി. ഇതു ദുരിതം ഇരട്ടിയാക്കി. ഇവരെ മാറ്റി പാർപ്പിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. മുല്ലശേരി കനാൽ റോഡ്, കാരിക്കാമുറി, കലൂർ സബ്‌സ്‌റ്റേഷൻ, പനമ്പിള്ളി നഗർ എന്നിവിടങ്ങളിൽ ജലനിരപ്പ് ഉയർന്നു. ഹൈപവർ മോട്ടോറെത്തിച്ച് വെള്ളം പമ്പ് ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഹൈപവർ മോട്ടറുകൾ ആലപ്പുഴയിൽ നിന്നാണ് എത്തിക്കേണ്ടത്. ചെല്ലാനത്തും കൊച്ചി നഗരമേഖലയിലും കനത്ത ജാഗ്രത പുലർത്താൻ പൊലീസിനും ഫയർ ഫോഴ്‌സിനും റവന്യൂ അധികൃതർക്കും നിർദേശം നൽകിയിട്ടുണ്ട്. പെരിയാറിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഭൂതത്താൻകെട്ട് അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നിരിക്കുകയാണ്.
ക്യാമ്പുകളിലേക്ക് മാറാൻ മടിച്ച് ജനം
കൊച്ചി താലൂക്കിൽ മൂന്നും കണയന്നൂർ താലൂക്കിൽ ഒരു ക്യാമ്പുമാണ് തുറന്നത്. നാല് ക്യാമ്പുകളിലുമായി എട്ടു കുടുംബങ്ങളിൽ നിന്നായി 6 പുരുഷന്മാരും 16 സ്ത്രീകളും 14 കുട്ടികളുമുൾപ്പടെ 36 അന്തേവാസികളാണുള്ളത്. ചെല്ലാനം സെന്റ് മേരീസ് ഹൈസ്‌കൂളിൽ പ്രവർത്തനം ആരംഭിച്ച ക്യാമ്പിൽ രണ്ടു കുടുംബങ്ങളിൽ നിന്നായി 3 പുരുഷന്മാരും 3 സ്ത്രീകളും 2 കുട്ടികളുമുൾപ്പടെ 8 പേരാണുള്ളത്. കണ്ടങ്കടവ് സെന്റ് സേവിയേഴ്‌സിൽ ആരംഭിച്ച ക്യാമ്പിൽ ഒരു കുടുംബത്തിലെ ഒരു പുരുഷനും ഒരു സ്ത്രീയും 3 കുട്ടികളുമുൾപ്പടെ അഞ്ചു പേരും നായരമ്പലം ദേവിവിലാസം ഹൈസ്‌കൂളിൽ ആരംഭിച്ച ക്യാമ്പിൽ 3 കുടുംബങ്ങളിൽ നിന്നായി ഒരു പുരുഷനും 8 സ്ത്രീകളും 6 കുട്ടികളുമുൾപ്പടെ 15 പേരുമാണുള്ളത്. കണയന്നൂർ താലൂക്കിൽ കടവന്ത്ര കേന്ദ്രീയ വിദ്യാലയത്തിൽ ആരംഭിച്ച ക്യാമ്പിൽ രണ്ടു കുടുംബങ്ങളിൽ നിന്നായി ഒരു പുരുഷനും 4 സ്ത്രീകളും 3 കുട്ടികളുമുൾപ്പടെ 8 പേരുമാണുള്ളത്.ശക്തമായ കാറ്റിലും മഴയിലും ജില്ലയിൽ നാലു ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.
എൻ.ഡി.ആർ.എഫ് സംഘമെത്തി
ചെല്ലാനത്തെ ദുരിത ബാധിത മേഖലയിൽ 28 പേരടങ്ങുന്ന എൻ.ഡി.ആർഫ് സംഘം എത്തി. ഇവരെ വെള്ളപ്പൊക്കം രൂക്ഷമായ ചെല്ലാനം മേഖലയിലാണ് വിന്യസിച്ചിരിക്കുന്നത്. ജില്ലാ കളക്ടർ എസ്. സുഹാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ദുരന്ത നിവാരണ അതോറിറ്റി യോഗം ജില്ലയിലെ സ്ഥിതിഗതികൾ വിലയിരുത്തി.ചെല്ലാനത്ത് കർശന ജാഗ്രത പുലർത്തി വരികയാണ്. കൊച്ചി താലൂക്കിൽ മൂന്നു ക്യാംപുകളിലായി മുപ്പതോളം പേരെയാണ് ഇപ്പോൾ മാറ്റിപ്പാർപ്പിച്ചിട്ടുള്ളത്. കൊവിഡ് രോഗം കണ്ടെത്തുന്നവരെ കുമ്പളങ്ങിയിലെ എഫ്.എൽ.ടി.സിയിലേക്ക് മാറ്റും. കടവന്ത്ര പി ആൻഡ് ടി കോളനിയിലുളളവരെ കേന്ദ്രീയ വിദ്യാലത്തിലേക്ക് രണ്ട് കുടുംബങ്ങളിലെ എട്ടുപേരെ മാറ്റിപ്പാർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |