കൊച്ചി: അന്യംനിന്നുപോയെന്ന് കരുതിയ ഏത്തക്കപ്പ കൊവിഡ് കാലത്തെ കാർഷിക മുന്നേറ്റത്തിൽ തിരിച്ചുവരുന്നു. മദ്ധ്യതിരുവിതാംകൂരിൽ വ്യാപകമായി കൃഷി ചെയ്തിരുന്നു ഈ കപ്പ. എന്നാൽ ഏറെക്കാലമായി ലഭ്യത നന്നേകുറവായിരുന്നു. മലബാറിലേയ്ക്ക് കുടിയേറിയ മദ്ധ്യതിരുവിതാംകൂറുകാർ ഈയിനം കപ്പ കൃഷി ചെയ്തിരുന്നു. രുചിയിലും വിളവിലും ഏറെ മുന്നിട്ടുനിൽക്കുന്ന ഏത്തക്കപ്പ കഴിഞ്ഞ കൊവിഡ് കാലം മുതലാണ് വ്യാപകമായി കൃഷി ചെയ്ത് തുടങ്ങിയത്. ഇന്ന് തൃശൂർ മുതൽ തെക്കോട്ടുള്ള ജില്ലകളിൽ ഏത്തക്കപ്പ ലഭിക്കും. ചില പ്രദേശങ്ങളിൽ ഏത്തയ്ക്കാ പുഴുക്കൻ എന്നും ഇവ അറിയപ്പെടുന്നു.
പ്രത്യേകതകൾ
തൊലി കളഞ്ഞാൽ ഭക്ഷ്യയോഗ്യമായ ഭാഗത്തിന് സാധാരണ കപ്പ പോലെ വെള്ളനിറമല്ല. ഇതിന് എത്ത പഴത്തിന്റെ നിറമാണ്. പാകം ചെയ്യുമ്പോൾ മഞ്ഞ നിറമാകും. സാധാരണ കപ്പ മഞ്ഞൾ പൊടി ചേർത്ത് പാകം ചെയ്താലേ ഈ നിറം ലഭിക്കൂ. നല്ല പൊടിയും രുചിയുമുള്ളതാണ് ഏത്തക്കപ്പ. മേയ് അവസാനവാരം പുതുമഴ കനക്കുന്നതോടെ ഏത്തക്കപ്പ നടാം. എട്ടുമാസം കൊണ്ട് വിളവെടുക്കാം. നല്ല നീളവും വലിപ്പവുമുള്ള കിഴങ്ങുകളാണ് പ്രത്യേകത.
കേണൽ ഓൾകോട്ടും ഏത്തക്കപ്പയും
മാനി ഹോട്ട് എസ്കുലാൻഡ് എന്ന ശാസ്ത്രനാമമുള്ള കപ്പയുടെ സ്വദേശം ബ്രസീലാണ്. വിശാഖം തിരുനാൾ രാമവർമ്മ മഹാരാജാവിന്റെ കാലത്ത് തിരുവിതാംകൂറിലാണ് കപ്പ കൃഷിയുടെ തുടക്കം. തിയോസഫിക്കൽ സൊസൈറ്റിയുടെ ഉദ്ഘാടനത്തിനെത്തിയ കേണൽ ഓൾകോട്ടാണ് ബ്രസീലിൽ നിന്ന് കപ്പ കേരളത്തിലെത്തിച്ചത്. ഭക്ഷ്യക്ഷാമത്തിന്റെ അക്കാലത്ത് ജനങ്ങളുടെ വിശപ്പടക്കാൻ കഴിഞ്ഞത് ഏത്തക്കപ്പയുടെ വ്യാപക മൂലമെന്നത് ചരിത്രം.ലോകത്തെ 80 കോടി ജനങ്ങളുടെ മുഖ്യ ആഹാരമാണ് കപ്പ. നൈജീരിയയാണ് ലോകത്ത് ഏറ്റവും കൂടുതൽ കപ്പ ഉത്പാദിപ്പിക്കുന്നത്. ഇന്ത്യയിൽ 80 ശതമാനവും ഉത്പാദിപ്പിക്കുന്നത് കേരളവും തമിഴ്നാടും. പോഷകമൂല്യം വളരെ കുറഞ്ഞ ഭക്ഷ്യ വസ്തുവാണ് കപ്പ. വിശപ്പടക്കാമെന്ന് മാത്രം. കാർബോഹൈഡ്രേറ്റും അന്നജവും മാത്രമാണ് കപ്പയിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |