കൊച്ചി: ജില്ലയിലെ സർക്കാർ ആശുപത്രികളിലെ അഗ്‌നിശമന സംവിധാനങ്ങളുടെ പ്രവർത്തനക്ഷമത നാവികസേന പരിശോധിച്ച് വിലയിരുത്തിത്തുടങ്ങി. കൊവിഡ് ഉൾപ്പെടെ രോഗങ്ങൾ മൂലം ആശുപത്രികൾ നിറഞ്ഞുകവിഞ്ഞ പശ്ചാത്തലത്തിൽ സുരക്ഷിതത്വം ഉറപ്പാക്കുകയാണ് ലക്ഷ്യം.
മഹാരാഷ്ട്ര ഉൾപ്പെടെ സംസ്ഥാനങ്ങളിൽ ആശുപത്രികളിൽ തീപിടിത്തമുണ്ടായി രോഗികൾക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ആശുപത്രികളിലെ അഗ്‌നിശമന, സുരക്ഷാ സംവിധാനങ്ങളുടെ പ്രവർത്തനം വിലയിരുത്താൻ തീരുമാനിച്ചത്. കൊവിഡ് പ്രതിരോധ, നിവാരണ പ്രവർത്തനങ്ങളിൽ സംസ്ഥാന അഗ്‌നിരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ വ്യാപൃതരായതിനാലാണ് നാവികസേനയെ സർക്കാർ സമീപിച്ചത്.
കൊച്ചിയിലെ ദക്ഷിണ നാവികത്താവളത്തിലെയും കണ്ണൂർ ഏഴിമലയിലെ നാവിക അക്കാഡമിയിലെയും അഗ്‌നിരക്ഷാ വിദഗ്ദ്ധരും സാങ്കേതിക ഉദ്യോഗസ്ഥരും ഉൾപ്പെട്ട സംഘം പരിശോധനകൾ ആരംഭിച്ചു. കൊച്ചിയിലെ സംഘം എറണാകുളം ജനറൽ ആശുപത്രിയിലാണ് ആദ്യപരിശോധന ആരംഭിച്ചത്. സംവിധാനങ്ങളുടെ ഗുണനിലവാരം, പ്രവർത്തനം, പരിമിതികൾ, പ്രശ്‌നങ്ങൾ തുടങ്ങിയവ പരിശോധിച്ച് ശുപാർശകൾ സഹിതം സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും.
തുടർന്ന് മറ്റു ജില്ലകളിലെ സർക്കാർ ആശുപത്രികളും പരിശോധിക്കും. ഏഴിമല നാവിക അക്കാഡമിയിലെ വിദഗ്ദ്ധരാണ് വടക്കൻ ജില്ലകളിൽ ഈ ദൗത്യത്തിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |