കൊച്ചി: കൊവിഡിനു പിന്നാലെ കനത്ത കാറ്റും മഴയുമെല്ലാം എത്തിയതോടെ ജില്ലയിലെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ കഷ്ടപ്പാടിലായി. കൊവിഡ് ബാധയേത്തുടർന്നും സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടതിനാലും പല ജീവനക്കാർക്കും ഓഫീസുകളിലേക്ക് എത്താൻ സാധിക്കാത്ത സാഹചര്യമാണ് ഉള്ളത്.
മഴയും കാറ്റും കനത്തതോടെ ജില്ലയുടെ വിവിധ മേഖലകളിൽ വൈദ്യുതി വിതരണം പ്രശ്നത്തിലാണ്. ലൈനുകൾ പൊട്ടുകയും പോസ്റ്റുകൾ ഒടിഞ്ഞു വീഴുകയും ട്രാൻസ്‌ഫോർമറുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ജീവനക്കാർക്ക് കണ്ടെയ്ൻമെന്റ് സോണുകളിൽ പോലും ജോലി ചെയ്യേണ്ടി വരുന്നു എന്നതാണ് പ്രധാന വെല്ലുവിളി.
കൊവിഡ് ബാധിതരുള്ള വീടുകളിലും കയറേണ്ടി വരും. കൊവിഡ് രോഗികളുള്ള കാര്യം വീട്ടുകാർ മറച്ചുവയ്ക്കുന്നതും പ്രശ്‌നം സൃഷ്ടിക്കുന്നുണ്ടെന്നും കെ.ഇ.ഡബ്ല്യു.എഫ് എറണാകുളം ജില്ലാ ഭാരവാഹിയായ കെ.സി.മണി പറഞ്ഞു.
നേരത്തെ, വൈദ്യുതി ബോർഡിൽ റിസർവ് സംവിധാനം ഏർപ്പെടുത്തിയിരുന്നെങ്കിലും മഴ കനത്തതോടെ ജീവനക്കാരെല്ലാം ഡ്യൂട്ടിക്കെത്തണമെന്ന് നിർദേശം വന്നു. തിരികെ എത്തിയ ജീവനക്കാരെ രണ്ടും മൂന്നും പേരുൾപ്പെട്ട ടീമുകളാക്കി മാറ്റി. ഇവർക്ക് മേഖലകൾ തിരിച്ച് ചുമതലയും നൽകി. അതേസമയം, പോസ്റ്റ് ഒടിഞ്ഞു വീഴുന്നതും വൈദ്യുത ലൈനുകൾ പൊട്ടി വീഴുന്നതുമുൾപ്പെടെയുള്ള സാഹചര്യങ്ങൾ രണ്ടു പേരെക്കൊണ്ട് പരിഹരിക്കാൻ സാധിക്കുന്നല്ല എന്നതും കൂടുതൽ ജീവനക്കാരെ അത്തരം സ്ഥലങ്ങളിലേക്ക് എത്തിക്കാൻ സമയമെടുക്കുന്നു എന്നതുമാണ് മറ്റൊരു വെല്ലുവിളി.
മുന്നണി പോരാളികളാക്കണം
ഏറിയ പങ്ക് കെ.എസ്.ഇ.ബി ജീവനക്കാരും 18നും 45നും ഇടയിൽ പ്രായമുള്ളവരായതിനാൽ അവരെ കൊവിഡ് മുന്നണി പോരാളികളായി പരിഗണിച്ച് വാക്‌സിനേഷന് മുൻഗണന നൽകുന്നതിനുള്ള നടപടികൾ അടിയന്തിരമായി സ്വീകരിക്കണം.
കെ.സി.മണി
കെ.ഇ.ഡബ്ല്യു.എഫ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |