കൊച്ചി: കൊവിഡ് കാലത്ത് മെഡിക്കൽ ഓക്‌സിജൻ ലഭ്യത ഉറപ്പാക്കാൻ ഊർജിതശ്രമം തുടരുകയാണെന്ന് കേന്ദ്ര സർക്കാരിന് കീഴിലെ പെട്രോളിയം ആൻഡ് എക്‌സ്പ്‌ളോസീവ്‌സ് സേഫ്റ്റി ഓർഗനൈസേഷൻ (പെസോ) കേരള അധികൃതർ അറിയിച്ചു. ഓക്‌സിജൻ വിതരണം ചെയ്യാനുള്ള സിലിണ്ടറുകളും കൂടുതൽ ലഭ്യമാക്കി. ലിക്വിഡ് ഓക്‌സിജനെ കൂടുതൽ ആശ്രയിക്കാതെ നേരിട്ട് ഉത്പാദിപ്പിക്കാനും നടപടി സ്വീകരിച്ചതായി പെസോ അറിയിച്ചു.
ദ്രവീകൃത ഓക്‌സിജൻ എത്തിച്ചാണ് ഓക്‌സിജൻ ക്ഷാമം നേരിട്ടത്. പാലക്കാട്ടെ ഐനോക്‌സ് ഇന്ത്യ ഉത്പാദനം 149 ൽ നിന്ന് 188 മെട്രിക് ടണ്ണായി വർദ്ധിപ്പിച്ചു. തിരുവനന്തപുരം, പാലക്കാട്, മലപ്പുറം ജില്ലകളിലെ എയർ സെപ്പറേഷൻ യൂണിറ്റുകൾ കൂടുതൽ ഉത്പാദനം നടത്തി. വ്യവസായിക ആവശ്യത്തിനുള്ള നൈട്രജൻ ഉത്പാദനം കുറച്ചായിരുന്നു ഈ നീക്കം.
പെസോയുടെ മറ്റു നടപടികൾ
പാലക്കാട് ജില്ലയിലെ കിഴക്കഞ്ചേരിയിൽ സ്വകാര്യ മേഖലയിൽ ഓക്‌സിലിയം പ്രോഡക്ട്‌സ് എന്ന യൂണിറ്റ് ഈ മാസം 15 ന് പ്രവർത്തനം ആരംഭിച്ചു. 3.31 മെട്രിക് ടൺ മെഡിക്കൽ ഓക്‌സിജൻ സിലണ്ടറുകളിൽ നിറച്ചുനൽകുന്നുണ്ട്. മണിക്കൂറിൽ 235 ലിറ്റർ ദ്രവീകൃത ഓക്‌സിജനും ഉത്പാദിപ്പിക്കുന്നു. 40 കിലോലിറ്റർ ദ്രവീകൃത ഓക്‌സിജൻ സംഭരിക്കാനും ശേഷിയുണ്ട്
തിരുവനന്തപുരം വേളിയിലെ പീനിയ ഇൻഡസ്ട്രിയൽ ഗ്യാസിന് 7.08 ടൺ മെഡിക്കൽ ഓക്‌സിജൻ സിലിണ്ടറുകളിൽ നിറച്ചുവിതരണം ചെയ്യാൻ പെസോ നിർദേശം നൽകി. പ്ളാന്റിലെ 40 കിലോലിറ്റർ ടാങ്ക് ദ്രവീകൃത മെഡിക്കൽ ഓക്‌സിജൻ സംഭരിക്കാൻ മാറ്റിയെടുത്തു
മലപ്പുറം മരാക്കര പഞ്ചായത്തിലെ വട്ടപ്പറമ്പിൽ 2015 ൽ പ്രവർത്തനം നിറുത്തിയ എയർ സെപ്പറേഷൻ യൂണിറ്റ് അടിയന്തരമായി പ്രവർത്തിപ്പിച്ചു. 2.76 ടൺ ഓക്‌സിജൻ ഇവിടെനിന്ന് പ്രതിദിനം സിലിണ്ടറിൽ നിറന്ന് മലപ്പുറത്തും സമീപജില്ലകളിലും വിതരണം ചെയ്തു
എട്ടു ദിവസത്തിനിടെ 257 മെട്രിക് ടൺ ദ്രവീകൃത ഓക്‌സിജൻ വിതരണം ചെയ്തു
മെഡിക്കൽ ഓക്‌സിജൻ നിറയ്ക്കാൻ കഴിയുന്ന 45,454 ഡി ടൈപ്പും 5,228 ബി ടൈപ്പും സിലിണ്ടറുകളാണ് കേരളത്തിന്റെ പക്കലുള്ളത്. 2,473 സിലിണ്ടറുകൾ ജില്ലാ കളക്ടർമാർ പിടിച്ചെടുത്തതായും പെസോ ഡെപ്യൂട്ടി കൺട്രോളർ ഡോ. ആർ. വേണുഗോപാൽ അറിയിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |