കൊച്ചി: ഒരു ലോഡ് പ്രാണവായുവുമായി നാൽവർ സംഘത്തിന്റെ അപൂർവ ദൗത്യം മോട്ടോർവാഹനവകുപ്പിനും കെ.എസ്.ആർ.ടി.സിക്കും സേവനത്തിന്റെ പുതിയ വിജയകഥയാവുകയാണ്. എറണാകുളം അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെ.എം. അനീഷും എറണാകുളം കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെ ഡ്രൈവർമാരായ ആന്റണി ജോയി, പി.ജെ. വിജു, പി.ജി. ജോബി എന്നിവരും ജാർഖണ്ഡിൽ നിന്ന് 2400 കിലോമീറ്റർ ദൂരം പിന്നിട്ട് കൊണ്ടുവന്നത് 9 ടൺ ലിക്വിഡ് ഓക്സിജനാണ്.
ജീവിതത്തിൽ ആദ്യമായി സഞ്ചരിക്കുന്ന വഴി. ആദ്യമായി കൈകാര്യം ചെയ്യുന്ന ഓക്സിജൻ ടാങ്കർ ടാറ്റ ലോറി. ജാർഖണ്ഡ്, ബംഗാൾ, ഒഡീഷ, ആന്ധ്രപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലൂടെയുള്ള നാല് ദിവസത്തെ യാത്ര.
ജില്ലയിൽ മെഡിക്കൽ ഓക്സിജന്റെ ക്ഷാമം നേരിടാനായി മോട്ടോർവാഹന വകുപ്പിനാണ് സർക്കാർ ചുമതല. ജാർഖണ്ഡ് ദൗത്യം അനീഷിന്റെ മേൽനോട്ടത്തിലായിരുന്നു. കാബിനിൽ അനീഷ് മുന്നിലിരുന്നു. മറ്റ് മൂന്നുപേരും മാറിമാറി സ്റ്റിയറിംഗ് പിടിച്ചു.
അഞ്ചു ദിവസം നീണ്ട ദൗത്യം
ഓക്‌സിജൻ ടാങ്കറുകൾ ഓടിക്കാനായി തിരഞ്ഞെടുത്ത 25 കെ.എസ്.ആർ.ടി.സി. ജീവനക്കാർക്കുള്ള പരിശീലനത്തിൽ പങ്കെടുക്കവേ 15 നാണ് ജാർഖണ്ഡിലെ സ്റ്റീൽ അതോറിറ്റി ഒഫ് ഇന്ത്യയുടെ പ്ലാന്റിൽ നിന്ന് ഓക്‌സിജനെടുക്കാൻ പോകുവാൻ തീരുമാനമെത്തുന്നത്. ലോറിയുമായി നേരെ കോയമ്പത്തൂർ എയർപോർട്ടിലേക്ക്. അവിടെ നിന്ന് സൈനിക വിമാനത്തിൽ മൂന്ന് ടാങ്കർ ലോറികൾ ജാർഖണ്ഡിൽ എത്തിച്ചു.
തിങ്കളാഴ്ച രാത്രി അനീഷും സംഘവും മടക്കയാത്ര തുടങ്ങി. ഒഡീഷയിലെ ഭുവനേശ്വറിൽ ടാങ്കർ പിടിച്ചെടുക്കാൻ ജില്ലാ കളക്ടറും മജിസ്‌ട്രേറ്റും എത്തിയത് പ്രതിസന്ധി സൃഷ്ടിച്ചു. ട്രാൻസ്‌പോർട് കമ്മിഷണർ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. ലോറി കേടായി എട്ടു മണിക്കൂറോളം തകരാറുമൂലം ആന്ധ്രയിൽ വഴിയിൽ കിടന്നു. വാളയാറിൽ ചെക്ക്പോസ്റ്റ് അധികൃതർ വണ്ടി തടഞ്ഞു. ഇതെല്ലാം തരണം ചെയ്താണ് സംഘം ലോറിയുമായി എത്തിയത്.
മറ്റു രണ്ടു ടാങ്കറുകൾ ഇന്ന് വൈകിട്ടോടെ കൊച്ചിയിൽ എത്തും. അതും കെ.എസ്.ആർ.ടി.സി ഡ്രൈവർമാർ തന്നെയാണ് ഓടിക്കുന്നത്. മൂന്ന് ടാങ്കറുകളും തൃപ്പൂണിത്തുറയിലെ കമ്പനിയിൽ നിന്ന് ജില്ലാഭരണകൂടം പിടിച്ചെടുത്തതാണ്. തുടർന്ന് വാതകടാങ്കറുകൾ ഓടിക്കാനുള്ള പരിശീലനവും ലൈസൻസും കെ.എസ്.ആർ.ടി.സി ഡ്രൈവർമാർക്ക് നൽകിയ ശേഷമായിരുന്നു യാത്ര. കൊവിഡ് പ്രതിസന്ധിക്കാലത്തെ ഓക്സിജൻ പ്രശ്നം പരിഹരിക്കപ്പെട്ടതിന് ശേഷം ടാങ്കറുകൾ മടക്കി നൽകുന്ന കാര്യം പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |