കൊച്ചി: കേരളത്തിലെ ലോക്ക്ഡൗൺ അവസാനിക്കാൻ കാത്തിരിക്കുന്നത് മലയാളികൾ മാത്രമല്ല. മാലിദ്വീപ് സർക്കാരും അവിടുത്തെ പരിസ്ഥിതി മന്ത്രാലയവും ഉണ്ട്. മാലിയുടെ പൈതൃക അടയാളമായ കണ്ടൽകാടുകളുടെ നാശം ശാസ്ത്രീയമായി പഠിക്കാൻ തിരഞ്ഞെടുത്ത കുസാറ്റിലെ മറൈൻ ബയോളജി വിഭാഗത്തിലെ വിദഗ്ദ്ധരുടെ വരവ് നീണ്ടു പോകുന്നതാണ് ഈ ആഗ്രഹത്തിന് പിന്നിലെ ഒരു കാരണം. ഫെബ്രുവരിയിലാണ് മാലി ഗവൺമെന്റ് ഈ ആവശ്യവുമായി കുസാറ്റിനെ സമീപിച്ചത്. വെള്ളം, മണ്ണ്, കണ്ടൽ സാമ്പിളുകൾ, കാലാവസ്ഥാ പാരാമീറ്ററുകൾ ഇവ കൈമാറുകയും ചെയ്തു. തുടർന്ന് മാലി സന്ദർശിച്ച് പഠനം നടത്തി നാലുമാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാമെന്ന് കുസാറ്ര് ഉറപ്പ് നൽകി. എന്നാൽ കൊവിഡിന്റെ രണ്ടാം വരവ് എല്ലാം തകിടം മറിച്ചു.
11 ദ്വീപുകളിൽ കണ്ടൽനാശം
കുസാറ്റിലെ മറൈൻ ബയോളജിസ്റ്റുകളാണ് കണ്ടൽ നാശത്തെ കുറിച്ച് പഠിച്ച് പരിഹാരം നിർദേശിക്കുക. മാലിദ്വീപു സമൂഹത്തിലെ 11 ദ്വീപുകളിലാണ് കണ്ടൽക്കാടുകൾ നശിക്കുന്നത്.പതിനഞ്ചോളം അപൂർവ്വ ഇനം കണ്ടൽ ഇനങ്ങളുടെ ആവാസ കേന്ദ്രമാണ് മാലിദ്വീപുകൾ.ഐ.യു.സി.എൻ റെഡ് ലിസ്റ്റ് പ്രകാരം വംശനാശഭീഷണി നേരിടുന്ന ബ്രുഗേറിയ ഹെനെസി വിഭാഗവും ഇതിലുൾപ്പെടുന്നു.തീര സംരക്ഷണത്തെയും മറ്റ് ഉപജീവന മാർഗങ്ങളെയും കണ്ടൽനാശം സാരമായി ബാധിക്കാൻ തുടങ്ങിയതോടെയാണ് ഇതു പരിഹരിക്കാൻ മാലി ഗവൺമെന്റ് മുന്നിട്ടിറങ്ങിയത്.
15ഓളം അപൂർവ്വ ഇനം കണ്ടൽ ഇനങ്ങളുടെ ആവാസ കേന്ദ്രമാണ് മാലിദ്വീപുകൾ
വിലക്ക് നീങ്ങിയാൽ പറക്കും
ലോക്ക്ഡൗൺ മാറി അനുമതി ലഭിച്ചാൽ കുസാറ്റിലെ വിദഗ്ദ്ധർ പഠനത്തിനായി മാലിയിലേക്ക് തിരിക്കും. മാലി പരിസ്ഥിതി മന്ത്രാലയം നിരവധി ഫീൽഡ് സർവേകളും ലബോറട്ടറി വിശകലനങ്ങളും നടത്തിയെങ്കിലും ഫലം കണ്ടില്ല.തുടർന്നാണ് കുസാറ്റിനെ സമീപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |