കൊച്ചി: തലയ്ക്കുകൈയും കൊടുത്ത് നേരം വെളുത്തപ്പോൾ മുതൽ ജോസഫ് വീടിന് മുന്നിൽ ഇരിക്കുകയാണ്. എല്ലാം നഷ്ടപ്പെട്ട ദൈന്യതയായിരുന്നു കണ്ണുകളിൽ. ഒരാഴ്ച്ചയായി രാത്രി ദുരിതാശ്വാസ ക്യാമ്പിൽ ചെലവിട്ട് രാവിലെ ജോസഫ് വീട്ടിലെത്തും. നെടുവീർപ്പുകളോടെ ഒറ്റ ഇരിപ്പാണ്. ഭാവിയെന്തെന്ന് ഇനിയും അറിയാതെ.
'ഒന്നും ബാക്കിയില്ല, ജീവൻ മാത്രം, എല്ലാം പോയി'. ഇടറുന്ന വാക്കുകളോടെ ചെല്ലാനം മറുവക്കാട് സ്വദേശി ജോസഫ് പറഞ്ഞു തുടങ്ങി.
പാതി പൊളിഞ്ഞ ഭിത്തികൾ. കടൽ കരയിലടിച്ചു പോയ പാറക്കലുകൾ വരാന്ത മുതൽ അടുക്കള വരെ കുന്നു കൂടി കിടക്കുന്നു. വീട്ടുപകരണങ്ങൾ എല്ലാം നശിച്ചു. ചെല്ലാനത്ത് കടൽ സർവതും കവർന്നെടുത്ത 40 പേരിൽ ഒരാളാണ് മറുവക്കാട് ജോസഫ്. ഉള്ളതെല്ലാം വിറ്റുപെറുക്കിയും കടം വാങ്ങിയും വീടുണ്ടാക്കിയിട്ട് അധികം ആയിട്ടില്ല. വേറെ വീടുവയ്ക്കാനും മാർഗമില്ല. സർക്കാരിന്റെ സഹായം കാത്തിരിക്കുകയാണ് മത്സ്യത്തൊഴിലാളിയായ ജോസഫ്. പല തവണ കടൽകയറിയിട്ടുണ്ടെങ്കിലും ഇത്രയും നാശനഷ്ടങ്ങൾ ഇതാദ്യമാണ്. പുലിമുട്ട് വേണമെന്ന ചെല്ലാനത്തുകാരുടെ ആവശ്യത്തിന് നേരെ അധികൃതർ കണ്ണടച്ചതിന്റെ പരിണിതഫലമാണിതെന്ന് ജോസഫ് പറയുന്നു.
ഇനിയെന്ത്?
ദിനം പ്രതി നിരവധി രാഷ്ട്രീയക്കാരും നേതാക്കളും അധികൃതരും ചെല്ലാനത്തേക്ക് ഒഴുകുന്നുണ്ടെങ്കിലും കടൽകയറ്റത്തിൽ നിന്ന് കരയെ രക്ഷിക്കാൻ ശാശ്വതമായൊരു പരിഹാരം കാണാനുള്ള നടപടി ഇന്നു വരെയായിട്ടില്ല. കടലിന് ഇപ്പുറത്ത് 35 മീറ്റർ വരെയുള്ള പലരുടെയും വീടുകളാണ് തകർന്നത്. ചെളി നിറഞ്ഞിരിക്കുന്ന വീടിന്റെ ഭിത്തികളടക്കം മണ്ണോട് ചേർന്നിരിക്കുന്നു. കേടുപാടുകൾ വന്നിരിക്കുന്നു. അവയിൽ പലതിലും ഇനി കേറിത്താമസിക്കാനാവില്ല. കല്ലും കട്ടയും മരത്തടികളും മാത്രമാണ് വീടുകൾ. 600 ഓളം വീടുകൾ ഭാഗികമായി തകർന്നു.
മറുവശത്ത് കൊവിഡ്
ഉടുതുണിക്ക് മറുതുണിയില്ലാതെയാണ് പലരും കൊവിഡ് ഭീതി പോലും വകവയ്ക്കാതെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഓടിയത്. കൊവിഡ് ഭീതിയിലാണ് ക്യാമ്പുകളിൽ ഇവർ ചിലവിടുന്നതും. മതിയായ സൗകര്യമൊന്നുമില്ല. പല വീടുകളിലും മണ്ണ് മാറ്റി, ചെളി കഴുകി വൃത്തിയാക്കാൻ ഇനിയും നാളേറെ പിടിക്കും. വീടിന്റെ കുടിവെള്ള ടാങ്ക് മുഴുവൻ മണ്ണ് നിറഞ്ഞിരിക്കുന്നു. സെപ്ടിക്ക് ടാങ്കുകൾ പൊട്ടിയൊലിക്കുന്നു. ടോയ്‌ലറ്റിൽ പോകാൻ നിവൃത്തിയില്ല. വീടുകൾ വൃത്തിയാക്കാൻ എത്തുന്ന സന്നദ്ധ പ്രവർത്തരും കൊവിഡ് ഭീതിയിലാണ്. ശുചിയാക്കാൻ പോവുന്ന വീടുകളിൽ വരെ കൊവിഡ് പോസിറ്റീവായ വ്യക്തികൾ ഉണ്ടാവുന്നു. സന്നദ്ധ പ്രവർത്തകർ നൽകുന്ന സഹായം കൊണ്ടു മാത്രമാണ് ഇവിടത്തുകാർ ഇപ്പോൾ ജീവിതം മുന്നോട്ട് നീക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |