കൊച്ചി: കൊവിഡ് രൂക്ഷമായതിനെ തുടർന്ന് അന്യസംസ്ഥാന തൊഴിലാളികളെ അവരുടെ നാട്ടിലേക്ക് കൊണ്ടുപോയി അവിടെ കുടുങ്ങിയ ജില്ലയിലെ 150 ഓളം ടൂറിസ്റ്റ് ബസുകളുടെയും ജീവനക്കാരുടെയും അവസ്ഥ പരിതാപകരമായി തുടരുന്നു. ഇന്നലെ ഒരു മലയാളി ഡ്രൈവർ അസുഖം ബാധിച്ച് മരണപ്പെട്ടതോടെ മറ്റുള്ളവർക്ക് ആശങ്ക വർദ്ധിച്ചു.
അസമിൽ മാത്രം നാനൂറിലേറെ കേരള ടൂറിസ്റ്റ് ബസുകളാണ് കുടുങ്ങിക്കിടക്കുന്നത്. ഭഷണത്തിനു പോലും ബുദ്ധിമുട്ട് നേരിട്ടെന്നും പലപ്പോഴും ഗുണ്ടാ ഭീഷണിയും ഉദ്യോഗസ്ഥ തലത്തിലുള്ള ഭീഷണികളും ഉണ്ടായെന്നും ബസ് ജീവനക്കാർ വ്യക്തമാക്കി. സ്വയം ഭക്ഷണം പാകം ചെയ്ത് കഴിക്കുകയാണ് ഇവർ. ഈ മാസം 30നകം ബസുകളുടെ മടക്കയാത്ര ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന കേരളസർക്കാരിന്റെ വാഗ്‌ദാനം മാത്രമാണ് ആകെയുള്ള ആശ്വാസം. ചൊവ്വയും ബുധനുമായി 50 ബസുകൾ കേരളത്തിലേക്ക് തിരിച്ചു. സർക്കാർ ഇടപെടലുകൾക്ക് ശേഷമാണ് പെർമിറ്റ് നീട്ടി നൽകിയത്.
അസം തിരഞ്ഞെടുപ്പിനു ശേഷം തൊഴിലാളികളുമായി തിരികെ മടങ്ങാം എന്ന ഏജൻസികളുടെ ഉറപ്പിന്മേലാണ് ബസുകൾ യാത്രതിരിച്ചത്. കേരളത്തിൽ കൊവിഡ് രൂക്ഷമാവുകയും ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തതോടെ തൊഴിലാളികൾ മടക്കയാത്ര നീട്ടി.
ഇതോടെ അസമിലും ബംഗാളിലും കുടുങ്ങിയ ബസുകളെ ഏജന്റുമാരും കൈവിട്ടു. അസമിലെ നഗോണിൽ മാത്രം 190ലേറെ വണ്ടികളുണ്ടെന്ന് ഇവിടെ കഴിയുന്ന ഫ്രണ്ട്സ് ട്രാവൽ പ്രൊപ്രൈറ്റർ സതീഷ് കല്യാശേരി പറഞ്ഞു. ഈ പ്രശ്‌നത്തിൽ ഏജൻസികളും ബസുടമകളും പരസ്പരം പഴിചാരുകയാണ്.
ബസുടമകൾ പറയുന്നതിങ്ങനെ
അസമിലേക്കും ബംഗാളിലേക്കും 49 സീറ്റ് ബസിന് രണ്ടര മുതൽ മൂന്നര ലക്ഷം രൂപയാണ് ഏജൻസികൾ വാങ്ങുന്നത്. പുറപ്പെടും മുമ്പ് ഒന്നര ലക്ഷം രൂപ ഉടമകൾക്ക് നൽകും. ബാക്കി തിരിച്ചെത്തുമ്പോൾ എന്നായിരുന്നു ധാരണ. വരാൻ ആളില്ലാതായതോടെ ഏജന്റുമാർ കൈമലർത്തി.
ഏജൻസികളുടെ വാദം
ആളൊന്നിന്ന് 4300 രൂപ മാത്രമാണ് വാങ്ങുന്നത്. 300 രൂപയാണ് ഏജൻസി കമ്മിഷൻ. മടക്ക യാത്രയുടെ കാര്യത്തിൽ ഒരു വാഗ്‌ദാനവും നൽകിയിട്ടില്ല.
യാത്ര നാലുദിവസം
നാല് പകലും രാത്രിയും നീണ്ടു നിൽക്കുന്ന യാത്രക്ക് 1,40,000 രൂപയുടെ ഡീസൽ ആവശ്യമാണ്. എൻട്രി ഫീസ്, ആർ.ടി.ഒ ഫീസ്, പെർമിറ്റ്, ടോൾ എന്നിവ എല്ലാം കൂടി 45,000 രൂപ വേറെയും വേണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |