കൊച്ചി: പഴവർഗ വിപണിയുടെ കൊയ്ത്തുക്കാലമായ മാർച്ചിലായിരുന്നു കൊവിഡിന്റെ ആദ്യവരവ്. ലോക്ക്ഡൗണും സാമ്പത്തികബാദ്ധ്യതകളും ഏല്പിച്ച ആഘാതത്തിൽ നിന്ന് നടുനിവർത്തുമ്പോഴേക്കും കൊവിഡ് രണ്ടാം തരംഗമായി. മഹാമാരിയും കാലാവസ്ഥാവ്യതിയാനങ്ങളും പഴവർഗമേഖലയെ തളർത്തി. മഹാരാഷ്‌ട്രയിലെ ഓറഞ്ചുവിപണിയുടെ ശോഭ കെടുത്തി. സാധാരണ ഓഗസ്റ്റിൽ തുടങ്ങുന്ന ഓറഞ്ച് സീസൺ ജനുവരി വരെ നീളും. ഇത്തവണ ഓറഞ്ചിന്റെ വരവ് കുറഞ്ഞു.എറണാകുളം ബ്രോഡ്‌വേയിലെ കടയിൽ ഒരു ദിവസം 15 -20 ടൺ വിറ്റഴിഞ്ഞിരുന്ന സ്ഥാനത്ത് ആഴ്ചയിൽ അഞ്ചു ടൺ ഓറഞ്ചു പോലും ചെലവായില്ല. നോമ്പുകാലത്തും കച്ചവടം പച്ചപിടിച്ചില്ല. തണ്ണിമത്തൻ സീസണിൽ വിലകുറഞ്ഞ ഇനങ്ങളായ ഷമാം, കിരൺ എന്നിവയ്ക്കായിരുന്നു ഡിമാന്റ്. ആപ്പിൾ,മുന്തിരി, മാതളനാരങ്ങ,സപ്പോട്ട തുടങ്ങി എല്ലാ ഫലവർഗങ്ങൾക്കും മോശം കാലമായിരുന്നു. ട്രിപ്പിൾ ലോക്ക്‌ഡൗൺ സമയത്ത് ഒന്നിടവിട്ട ദിവസങ്ങളിൽ കട തുറന്നാൽ മതിയെന്ന നിബന്ധന മൂലം സാധനങ്ങൾ ചീഞ്ഞുനശിച്ചു. നിത്യവൃത്തിക്ക് വകതേടിയുള്ള നെട്ടോട്ടത്തിനിടെ പഴവർഗങ്ങൾ സാധാരണക്കാരുടെ മെനുവിൽ നിന്ന് പുറത്തായത് കച്ചവടക്കാർക്ക് ഇരുട്ടടിയായി.
കച്ചവടം 20 ശതമാനം
എറണാകുളം മാർക്കറ്റിലും ആലുവ, പറവൂർ , തൃപ്പൂണിത്തുറ തുടങ്ങിയ സമീപപ്രദേശങ്ങളിലുമായി 30 മൊത്ത കച്ചവടക്കാരാണുള്ളത്. എല്ലായിടത്തും കച്ചവടം മോശമാണ്. എറണാകുളം മാർക്കറ്റിലെ സ്റ്റാളുകളിൽ ഫ്രൂട്ട്‌സ് വില്പന 20 ശതമാനമായി ചുരുങ്ങി. 50 ശതമാനം കച്ചവടം നടന്നിരുന്നത് ചില്ലറ വ്യാപാരികൾ വഴിയായിരുന്നു. എന്നാൽ നിരത്തുകളിൽ നിന്ന് കച്ചവടക്കാർ ഒഴിഞ്ഞതോടെ അതു നിലച്ചു. ജ്യൂസ് വിപണി ഇല്ലാതായി. ആശുപത്രികളുടെ മുന്നിലുള്ള ചുരുക്കം ചില പഴക്കടകൾ മാത്രമാണ് ഇപ്പോഴും പിടിച്ചുനിൽക്കുന്നത്.
മറയുന്നു മാമ്പഴക്കാലം
നാടൻ മാമ്പഴങ്ങൾ ഇത്തവണ കാര്യമായി എത്തിയിട്ടില്ലെന്ന് കച്ചവടക്കാർ പറഞ്ഞു. തമിഴ്നാട്, ആന്ധ്ര, കർണ്ണാടക എന്നിവിടങ്ങളിൽ നിന്നുള്ള മാമ്പഴങ്ങൾ ഇപ്പോൾ വിപണിയിൽ എത്തിതുടങ്ങി. കൊവിഡിന് മുമ്പ് ഒരു ദിവസം പത്ത് ടൺ മാമ്പഴം വിറ്റിരുന്നെങ്കിൽ ഇപ്പോൾ ആഴ്ചയിൽ രണ്ടു ടൺ കഷ്ടിച്ച് വിറ്റാൽ ഭാഗ്യം.
വിദേശികൾക്ക് ഡിമാന്റ്
ഫലവർഗവിപണിയിൽ ആറു മാസം നിറഞ്ഞുനിൽക്കുന്നത് വിദേശ ഇനങ്ങളാണ്. ആപ്പിൾ,മുന്തിരി, കിവി ,ഓറഞ്ച് എന്നിവയാണ് ഇറക്കുമതി ഫലങ്ങൾ. ഉയർന്ന ഗുണമേൻമയുള്ള ഇവയ്ക്ക് ആവശ്യക്കാരുണ്ട്.
സ്റ്റോറേജ് സൗകര്യം വർദ്ധിപ്പിക്കണം
മരട് മാർക്കറ്റിൽ 50 കണ്ടെയിനർ സൂക്ഷിക്കാൻ കഴിയുന്ന ഫ്രീസർ യൂണിറ്റർ സ്ഥാപിച്ചാൽ സംസ്ഥാനത്തെ മുഴുവൻ വ്യാപാരികൾക്കും സൗകര്യമാകും. പച്ചക്കറിയും ഫലവർഗങ്ങളും ഇതിൽ സൂക്ഷിക്കാം. നടത്തിപ്പ് സർക്കാരിന്റെ മേൽനോട്ടത്തിലാകണം. നിലവിലുള്ള ഫ്രീസർ രണ്ട് കണ്ടെയിനർ പോലും ഉൾക്കൊള്ളില്ല.
അഷ്റഫ് (എ.കെ.എം ഫ്രൂട്ട്സ് ),
വ്യാപാരി വ്യവസായി ഫ്രൂട്ട്സ് അസോസിയേഷൻ,
ജില്ല കമ്മിറ്റി അംഗം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |