കോലഞ്ചേരി: ആദ്യ കൊവിഡ് തരംഗത്തിൽ തകർന്നുതുടങ്ങിയ കുലത്തൊഴിൽ രണ്ടാം തരംഗത്തിൽ അന്യം നിന്ന് പോകുമോ?. സൂചി പോലും വില്ക്കാതെയാണ് കൊല്ലക്കുടിലുകൾ ഓരോ ദിവസവും തള്ളി നീക്കുന്നത്.
ഇക്കാലത്ത് ആലയിൽ ആയുധങ്ങൾ കൊണ്ടുവരുന്നവരും കുറയുകയാണ്. നാട്ടിൽ കൃഷിപ്പണികൾ കുറയുന്നതാണ് കാരണം. അസംസ്‌കൃത വസ്തുക്കളുടെ വിലവർദ്ധനയും ക്ഷാമവും കാരണം കൊല്ലപ്പണിക്കാർ നേരത്തെ തന്നെ കടുത്ത പ്രതിസന്ധിയിലായിരുന്നു. പിന്നാലെ ഇടിത്തീ പോലെ കൊവിഡിന്റെ രണ്ടു ഘട്ടങ്ങൾ. ഇരുമ്പ്, കരി എന്നിവയ്ക്കുണ്ടായ വിലക്കയറ്റവും ചിരട്ടയ്ക്കുള്ള ക്ഷാമവുമാണ് ഈ രംഗത്തെ പരമ്പരാഗത തൊഴിലാളികളെ കുഴക്കിയിരുന്നത്. നാട്ടിൻപുറങ്ങളിൽ കൊപ്ര സംസ്‌കരണം നിലയ്ക്കുകയും ഉരിച്ചതേങ്ങ അതേപടി ഇതരസംസ്ഥാനങ്ങളിലേക്ക് കയറ്റിപ്പോകുകയും ചെയ്യുന്നതാണ് ചിരട്ടയ്ക്കും,ചിരട്ടക്കരിക്കും ക്ഷാമംനേരിടാൻ പ്രധാന കാരണം. ചിരട്ടക്കരിക്ക് ഇരട്ടിയിലധികം വിലയും കൂടി. വിപണിയിൽ നിന്ന് ചിരട്ടക്കരി ഏതാണ്ട് അപ്രത്യക്ഷമായ നിലയാണ്. നൂറ് ചിരട്ടയ്ക്ക് നേരത്തെ അറുപത് മുതൽ എഴുപത് രൂപവരെയായിരുന്നു വില. ഇപ്പോൾ അത് നൂറ്റിയമ്പത് രൂപവരെ എത്തി. ഇരുമ്പിനും വിലകൂടി. ക്ഷാമം നേരിട്ടതോടെ ചിരട്ടയുള്ള സ്ഥലങ്ങൾ തേടിപ്പിടിച്ച് വാഹനങ്ങളിൽ എത്തിച്ച് കരിയാക്കിവേണം ഉലകൾ എരിയിക്കാൻ. റെഡിമെയ്ഡ് പണിയായുധങ്ങൾ വിപണിയിൽ സുലഭമായതിനാൽ ഉത്പാദനച്ചിലവിലുണ്ടായ വർദ്ധനയ്ക്ക് അനുസൃതമായി ഉൽപന്നങ്ങളുടെ വില കൂട്ടാനാകാത്ത സ്ഥിതിയുമുണ്ട്.
കൊവിഡ് പ്രതിസന്ധി മേഖലയിലെ പരമ്പരാഗത തൊഴിലാളി കുടുംബങ്ങളെ തീർത്തും നിരാശരാക്കിയിരിക്കുകയാണ്. ഈ തൊഴിൽ ചെയ്ത് ജീവിക്കുന്നവർക്ക് സർക്കാർ തലത്തിൽ നിന്ന് എന്തെങ്കിലും സഹായം നൽകണമെന്നാണ് ഇവരുടെ ആവശ്യം.
നൂറ് ചിരട്ട (പഴയവില) - 60-70
പുതിയവില - 150
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |