കൊച്ചി: കൊവിഡ് വ്യാപനത്തെ തുടർന്ന് ഡ്രൈവിംഗ് ടെസ്റ്റിന് സഡൺബ്രേക്ക് വീണതോടെ ലൈസൻസിനായുള്ള അപേക്ഷകരുടെ കാത്തിരിപ്പ് നീളുന്നു. കഴിഞ്ഞ വർഷം ടെസ്റ്ര് പാസായവരാണ് ഇതിലധികവും. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ലൈസൻസ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് രണ്ടാം തരംഗം വില്ലനായത്. രോഗവ്യാപനം കുറഞ്ഞ് ഓഫീസുകൾ പ്രവർത്തനം ആരംഭിച്ചാലും ഈ വർഷം അവസാനത്തോടെ മാത്രമേ ഇവർക്ക് ലൈസൻസ് ലഭിക്കുകയുള്ളൂവെന്നാണ് ഡ്രൈവിംഗ് സ്‌കൂൾ അധികൃതർ പറയുന്നത്. നിലവിൽ ടെസ്റ്റ് ഉൾപ്പെടെ എല്ലാ പ്രവർത്തനങ്ങളും ഇനി ഒരറിയിപ്പ് ലഭിക്കുന്നതുവരെ നിർത്തിവച്ചിരിക്കുകയാണ്.
വണ്ടികൾ കൂടി, അപേക്ഷയും
ലോക്ക് ഡൗൺ നിയന്ത്രണങ്ങളെത്തുടർന്ന് കഴിഞ്ഞ വർഷവും ഡ്രൈവിംഗ് ടെസ്റ്റുകൾ നിർത്തിവച്ചിരുന്നു. ഇളവുകൾ പ്രാഭല്യത്തിൽ വന്നെങ്കിലും ഡ്രൈവിംഗ് ടെസ്റ്റിന് ആദ്യം അനുമതി ലഭിച്ചിരുന്നില്ല. പിന്നീട് കൂടുതൽ ഇളവുകൾ വന്നതോടെയാണ് ടെസ്റ്റ് പുനരാരംഭിച്ചത്. തിരക്ക് ഒഴിവാക്കി ആഴ്ചയിൽ അഞ്ചുദിവസം നിശ്ചിത എണ്ണം അപേക്ഷകർക്കുമാത്രമായാണ് ടെസ്റ്റിന് അനുമതി നൽകിയത്. ഒരുദിവസം പരമാവധി 90 പേർക്കാണ് ടെസ്റ്റ് നടത്തിയിരുന്നത്. പക്ഷേ കൊവിഡ് രണ്ടാം തരംഗമെത്തിയതോടെ കഴിഞ്ഞ മാസം അവസാനത്തോടെ ഇതും അവസാനിപ്പിക്കുകയായിരുന്നു. കൊവിഡ് കാലത്ത് സ്വകാര്യവാഹനങ്ങളുടെ എണ്ണം പെരുകിയതോടെ അപേക്ഷകരുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്.
കാലാവധി തീരുന്നു
നിലവിൽ ലേണേഴ്‌സ് ടെസ്റ്റ് ഓൺ മുഖേനയാണ് നടക്കുന്നത്. ആറുമാസത്തിലധികമായിട്ടും ഡ്രൈവിംഗ് ടെസ്റ്റ് നടത്താൻ കഴിയാത്തതിനാൽ പലരുടെയും ലേണേഴ്‌സിന്റെ കാലാവധി അവസാനിച്ചു തുടങ്ങിയിട്ടുണ്ട്. ഇവർ വീണ്ടും രേഖകൾ ഹാജരാക്കി ലേണേഴ്‌സ് പുതുക്കിയശേഷം ടെസ്റ്റിനായി കാത്തിരിക്കുകയാണ്. ടെസ്റ്റ് പുനരാരംഭിച്ചാലും നിലവിൽ ബുക്കിംഗ് സ്ലോട്ട് കിട്ടിയവർക്കായിരിക്കും പ്രഥമ പരിഗണന. ബുക്ക് ചെയ്യാൻ കഴിയാത്തവർക്ക് ടെസ്റ്റ് തുടങ്ങിയാലും വീണ്ടും കാത്തിരക്കേണ്ടിവന്നേക്കാം. അങ്ങനെ വരുന്നതോടെ ലൈസൻസ് ലഭിക്കാൻ വീണ്ടും കാത്തിരിക്കേണ്ടിവരും.
നിരവധിപ്പേരാണ് ലൈസൻസിനായി കാത്തിരിക്കുന്നത്. ലേണേഴ്സ് എടുത്തവർക്ക് പോലും സ്ലോട്ട് കിട്ടുന്നില്ല.നിലവിലെ സാഹചര്യത്തിൽ സർക്കാരിന്റെ നിർദേശം അനുസരിച്ച് മുന്നോട്ട് പോകുകയാണ്. പ്രശ്നപരിഹാരം സർക്കാർ കണ്ടെത്തുമെന്നാണ് കുരുതുന്നത്.
ഡിക്സൺ,ഫ്രണ്ട്സ് ഡ്രൈവിംഗ് സ്കൂൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |