കൊച്ചി: ആവശ്യത്തിന് ജീവനക്കാരില്ലാത്തത് സംസ്ഥാനത്തെ ശിശുക്ഷേമ സമിതികളുടെ (സി.ഡബ്ല്യു.സി) പ്രവർത്തനം അവതാളത്തിലാക്കി. ഓരോ ജില്ലയിലും അഞ്ച് അംഗ ഭരണ സമിതി ഉണ്ടെങ്കിലും കരാർ നിയമനം ലഭിച്ച ഒരു ഡേറ്റാ എൻട്രി ഓപ്പറേറ്റർ മാത്രമാണ് ഓരോ കേന്ദ്രത്തിലുമുള്ള ജീവനക്കാരൻ. ഇവരെയും പതിവായി കരാർ അടിസ്ഥാനത്തിലാണ് നിയമിക്കുന്നത്.
കുട്ടികൾ അതിക്രമങ്ങൾക്കും പീഡനങ്ങൾക്കും ഇരയാകുമ്പോൾ ഉടനടി ഇടപെട്ട് അടിയന്തര നടപടികൾ സ്വീകരിക്കുകയാണ് ജുഡീഷ്യൽ അധികാരമുള്ള ശിശുക്ഷേമ സമിതിയുടെ ദൗത്യം. ഇപ്പോൾ പ്രവർത്തനം മന്ദഗതിയിലാണ്. മൊഴിയെടുപ്പും വിവരശേഖരണവും ക്ളറിക്കൽ ജോലികളുമെല്ലാം സമിതിഅംഗങ്ങൾ ചെയ്യേണ്ട അവസ്ഥ. ഈ അനാസ്ഥയുടെ ബലിയാടുകളാവുന്നത് പരാതിക്കാരും ഇരകളായ കുട്ടികളുമാണ്. തീരുമാനങ്ങൾ പലപ്പോഴും വൈകുന്നത് ഓഫീസുകളിൽ വാക്കേറ്റത്തിനും കാരണമാകുന്നുണ്ട്.
പരാതികളിൽ കുറവില്ല
ദിവസേന മുപ്പതിലേറെ പരാതികളാണ് പല ജില്ലാസമിതികൾക്കും മുന്നിലെത്തുന്നത്. കൊവിഡ് കാലത്തും ഇതിൽ കുറവില്ല. ഓൺലൈനിലാണ് ഇപ്പോൾ സിറ്റിംഗ്. ഇ-മെയിൽ വഴിയോ വാട്‌സ് ആപ്പ് വഴിയോ ആണ് പരാതികൾ കൂടുതലും ലഭിക്കുന്നത്.
അഡ്വ. ബിറ്റി കെ.ജോസഫ്,എറണാകുളം ചെയർപേഴ്‌സൺ
സർക്കാർ തീരുമാനിക്കും
ജീവനക്കാരുടെ കുറവ് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. തുടർനടപടികൾ സർക്കാർ തലത്തിലാണ് കൈക്കൊള്ളുക.
ടി.വി.അനുപമ,വനിതാ ശിശുക്ഷേമ വകുപ്പ് ഡയറക്ടർ
ശിശുക്ഷേമ സമിതി
അദ്ധ്യക്ഷൻ ഉൾപ്പെടെ അഞ്ച് അംഗങ്ങൾ അടങ്ങിയ ജുഡീഷ്യൽ ബോഡിയാണ് ജില്ലകളിലെ ചൈൽഡ് വെൽഫെയർ കമ്മിറ്റി. കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ ഇടപെടുകയും അവശ്യഘട്ടങ്ങളിൽ കുട്ടിയുടെ കാര്യത്തിൽ തീരുമാനമെടുക്കുകയും ചെയ്യുക സമിതിയാണ്. ഈ തീരുമാനത്തിനു മേൽ അപ്പീൽ പോകാവുന്നത് കുട്ടികളുടെ കോടതിയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |