കൊച്ചി: ആവർത്തിച്ചുള്ള പ്രതിസന്ധികൾ കാരണം നാശത്തിലേക്ക് കൂപ്പുകുത്തുന്ന കൈത്തറി വ്യവസായം കൊവിഡ് രണ്ടാം തരംഗത്തിൽ പ്രാണവായുവിനായി പിടയുന്നു.
2018 ലെ മഹാപ്രളയം മുതൽ തുടങ്ങിയതാണ് ജില്ലയിലെ കൈത്തറി വ്യവസായത്തിന്റെ കഷ്ടകാലം. ആവർത്തിച്ച പ്രളയവും കൊവിഡ് ലോക്ക്ഡൗണും കൂടിയായപ്പോൾ വ്യവസായത്തിന്റെ നട്ടെല്ലൊടിച്ചു. 2020- 21 വർഷം കഷ്ടിച്ച് 8 മാസം മാത്രമാണ് തറികൾ ഓടിയത്. കാര്യമായ വില്പന നടക്കാത്തതുകൊണ്ട് നെയ്തുകൂട്ടിയ വസ്ത്രങ്ങൾ ഗോഡൗണുകളിൽ കെട്ടിക്കിടക്കുകയാണ്. ഓണം, വിഷു, പുതുവത്സര മാർക്കറ്റുകൾ കാര്യമായി കനിഞ്ഞില്ല. സ്കൂൾ കുട്ടികൾക്കുള്ള സൗജന്യ യൂണിഫോം വിതരണം മാത്രമാണ് മുടക്കമില്ലാതെ നടന്നത്. അതാകട്ടെ ജില്ലയിലെ മൂന്നിൽ ഒന്ന് തറികളിൽ മാത്രമാണ് നെയ്യുന്നത്. അതുകൊണ്ടുമാത്രം മൊത്തം വ്യവസായത്തിന് പിടിച്ചുനിൽക്കാനാവില്ല.
അന്യംനിന്നുപോകുന്ന കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങളിൽ ഇനി അവശേഷിക്കുന്ന പ്രധാനമേഖല എന്ന നിലയിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ അടിയന്തിര സഹായം കിട്ടിയാലെ കൈത്തറി വസ്ത്രനിർമാണത്തിന് നിലനിൽക്കാനാവൂ. എറണാകുളം ജില്ലയിൽ മാത്രം 15,000 ൽപ്പരം തൊഴിലാളികൾ പ്രത്യക്ഷമായും ഏതാണ്ട് 4000 തൊഴിലാളികൾ പരോക്ഷമായും കൈത്തറി രംഗത്തുണ്ട്. ഇവരെ സംരക്ഷിക്കുന്ന സഹകരണസംഘങ്ങൾക്ക് പ്രതിമാസം 5 മുതൽ 10 ലക്ഷംരൂപ വരുമാനം ലഭിച്ചാലേ കൂലിയും മറ്റ് ആനുകൂല്യങ്ങളും നൽകാനാവു. നിലവിൽ കേരള ബാങ്കിൽ നിന്ന് 10.5 ശതമാനം പലിശനിരക്കിൽ വായ്പ എടുത്താണ് സംഘങ്ങൾ മുന്നോട്ടുപോകുന്നത്. സ്റ്റോക്ക് വിറ്റഴിക്കാൻ കഴിയാതായതോടെ ബാങ്ക് വായ്പയുടെ പലിശ പോലും തിരിച്ചടയ്ക്കാനാവുന്നില്ല. ഓണക്കാലത്ത് എങ്കിലും സ്റ്റോക്ക് വിക്കാനായില്ലെങ്കിൽ കൈത്തറി മേഖല അന്ത്യശ്വാസം വലിക്കും.
അടിയന്തിരമായി കുടിശിക നൽകണം
കൊവിഡ് പശ്ചാത്തലത്തിൽ പ്രതിസന്ധിയിലായ കൈത്തറി മേഖലയെ പടുകുഴിയിൽ നിന്ന് കരകയറ്റാൻ സർക്കാർ ഇടപെടണം. കേരള ബാങ്കിലെ വായ്പയ്ക്ക് പലിശ ഇളവ് അനുവദിക്കുന്നതിനൊപ്പം സംഘങ്ങൾക്ക് സർക്കാരിൽ നിന്ന് ലഭിക്കാനുള്ള പ്രൊഡക്ഷൻ ഇൻസെന്റീവും സമീപകാലത്തെ റിബേറ്റും അടിയന്തരമായി വിതരണം ചെയ്യുകയും വേണം.
ടി.എസ്. ബേബി, കൈത്തറി കൗൺസിൽ അംഗം.
സർക്കാരിൽ നിന്ന് കിട്ടാനുള്ള കുടിശിക - (എറണാകുളം ജില്ലയിൽ മാത്രം)
പ്രൊഡക്ഷൻ ഇൻസെന്റീവ്: ₹ 50 ലക്ഷം
റിബേറ്റ്.................................₹ 40 ലക്ഷം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |