SignIn
Kerala Kaumudi Online
Friday, 19 April 2024 12.13 PM IST

ലോക്ക്‌ഡൗണിൽ ഗതിമുട്ടി ഗാർഹിക തൊഴിലാളികൾ

domestic-workers

കൊച്ചി: 'കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ടൂറിസം മേഖലയിൽ പണിയെടുത്തിരുന്ന മകന് കഴിഞ്ഞ വർഷം തൊഴിൽ നഷ്‌ടമായി. ഭവനവായ്പ മുടങ്ങിയതിന്റെ ആധിയിൽ മത്സ്യത്തൊഴിലാളിയായ ഭർത്താവ് വിഷാദരോഗിയായി. മകന്റെ പിഞ്ചുകുഞ്ഞ് ഉൾപ്പടെയുള്ള കുടുംബത്തെ പോറ്റാനായി ഞാൻ വീട്ടുജോലിക്ക് ഇറങ്ങി . കൊവിഡിന്റെ രണ്ടാം തരംഗത്തിൽ വരുമാനവും തൊഴിലും ഇല്ലാതായി '. വൈപ്പിൻ സ്വദേശിയായ സുമ പറഞ്ഞു. എളമക്കരയിലെ ഒരു വീട്ടിലാണ് ഇവർ ജോലി ചെയ്തിരുന്നത്. ദിവസവും 400 രൂപയായിരുന്നു കൂലി. വീട്ടുകാർ ബസ് കാശും നൽകിയിരുന്നു. വാഹനസൗകര്യമില്ലാത്തതിനാൽ ഒന്നര മാസം മുമ്പ് ജോലിക്ക് പോക്ക് നിർത്തി. രണ്ടു ബസ് കയറി ചെല്ലുന്ന ജോലിക്കാരി രോഗം സമ്മാനിക്കുമോയെന്ന ഭീതിയിലായിരുന്നു വീട്ടുകാർ. കൊവിഡ് തുടരുമെന്ന് ഭീഷണയുള്ളതിനാൽ തത്കാലം ജോലിക്ക് ആളെ ആവശ്യമില്ലെന്ന് ഗൃഹനായകൻ കഴിഞ്ഞ ദിവസം വിളിച്ച് പറഞ്ഞതോടെ അവസാന വഴിയും അടഞ്ഞതിന്റെ നിരാശയിലാണ് സുമ.

ദയനീയമായ അവസ്ഥയിലാണ് ഗാർഹിക തൊഴിലാളികളുടെ ജീവിതം. കടം ചോദിക്കാൻ ഇനി ആളില്ല. പലിശക്കാരുടെ ഭീഷണി ഭയന്ന് ഫോൺകോളുകൾ എടുക്കാൻ പലരും മടിക്കുന്നു. റേഷനരിയുടെയും ഭക്ഷ്യക്കിറ്റിന്റെയും തണലിലാണ് പലകുടുംബങ്ങളും കഴിയുന്നത്.

വൈപ്പിൻ, പശ്ചിമകൊച്ചി, ഉദയംപേരൂർ, പിറവം, കാലടി തുടങ്ങി ജില്ലയുടെ വിദൂരഭാഗങ്ങളിൽ നിന്നുള്ളവർ നഗരത്തിലെ ഫ്ളാറ്റുകളിലും വീടുകളിലും പണിയെടുക്കുന്നുണ്ട്. മാസം ഇരുപതിനായിരം രൂപ വരെ സമ്പാദിക്കുന്നവരും കൂട്ടത്തിലുണ്ട്. എന്നാൽ കൊവിഡിന്റെ വരവോടെ ഇവരുടെ ജീവിതം ഇരുട്ടിലായി.

രണ്ടര ലക്ഷം തൊഴിലാളികൾ

എറണാകുളം ജില്ലയിൽ മാത്രം രണ്ടര ലക്ഷത്തോളം ഗാർഹിക തൊഴിലാളികളുണ്ടെന്നാണ് കണക്ക്. വീട്ടു ജോലിക്കാർക്ക് പുറമെ ഹോം നഴ്സ്, സ്കൂൾ വാഹനങ്ങളിലെ ആയമാർ തുടങ്ങി വിവിധ മേഖലകളിൽ പണിയെടുക്കുന്നവരെയും ഇക്കൂട്ടത്തിൽ പെടുത്തിയിട്ടുണ്ട്. 90 ശതമാനവും സ്ത്രീകളാണ്. അന്യ സംസ്ഥാനക്കാരുടെ വരവോടെ കെട്ടിട നിർമ്മാണരംഗത്തും കാർഷികമേഖലയിലും പണിയെടുത്തിരുന്ന സ്ത്രീകളും വീട്ടുജോലിയിലേക്കെത്തി. 70-75 വയസ് പ്രായമുള്ളവർ വരെ കൂട്ടത്തിലുണ്ട്. നിരവധി പേർ കൊവിഡ് ബാധിച്ച് മരിച്ചുവെന്ന് തൊഴിലാളി നേതാക്കൾ പറയുന്നു.

സഹായം ലഭ്യമാക്കണം

ഇത്തവണയും ക്ഷേമനിധി അംഗങ്ങൾക്ക് സർക്കാർ ധനസഹായം നൽകുമെന്നാണ് പ്രതീക്ഷ. 58 വയസു വരെയുള്ളവർക്കാണ് ക്ഷേമനിധിയിൽ അംഗത്വം നൽകുന്നത്. പ്രായമുള്ള ഗാർഹിക തൊഴിലാളികൾക്ക് ആനുകൂല്യം നഷ്‌ടപ്പെടുന്ന അവസ്ഥയുണ്ട്. കൊവിഡ് സാഹചര്യം പരിഗണിച്ച് അംഗീകൃത സംഘടനയിൽ അംഗത്വമുള്ളവരെ തൊഴിലാളികളായി അംഗീകരിക്കണം

ബി.എസ്.നന്ദനൻ

എറണാകുളം ജില്ല ഗാർഹിക തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു )ജില്ല സെക്രട്ടറി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, DOMESTIC WORKERS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.