കൊച്ചി: ലോക്ക്ഡൗൺ ദുരിതത്തിൽ വലിയ കടബാധ്യതകളുടെ വക്കിലാണ് ഡ്രൈവിംഗ് സ്കൂൾ മേഖല. കഴിഞ്ഞ ലോക്ക്ഡൗണിൽ എല്ലാ മേഖലകൾക്കും ഇളവ് പ്രഖ്യാപിച്ചപ്പോൾ ഡ്രൈവിംഗ് സ്കൂളുകളെ അവഗണിച്ചു. തുടർന്ന് നടത്തിയ പോരാട്ടത്തിന്റെ ഫലമായിട്ടാണ് കുറവ് ആളുകളെ വച്ച് പ്രവർത്തനം ആരംഭിക്കാൻ സർക്കാർ ഉത്തരവിട്ടത്. ഇതിനുശേഷം ക്ലച്ചു പിടിച്ചു തുടങ്ങുന്നതിനു മുൻപ് തന്നെ അടുത്ത ലോക്ക്ഡൗൺ വന്നത് ഈ രംഗത്തെ പ്രതിസന്ധി രൂക്ഷമാക്കി. വണ്ടികളുടെ അറ്റകുറ്റ പണികൾ നടത്താൻ തന്നെ പലർക്കും 2 മുതൽ 4 ലക്ഷം രൂപ വരെ ചെലവായി. കൂടാതെ കടവാടകയും ഇൻഷ്വറൻസും വേറെ.
വാടകയും വാഹനങ്ങളുടെ അറ്റകുറ്റപ്പണികളും നടത്താൻ തന്നെ കഴിഞ്ഞ വർഷം വലിയ തുക കടം വാങ്ങിയിരുന്നു. ലോക്ക്ഡൗണിനു ശേഷം ഒരു സമയം 30 പേർക്കു മാത്രമാണ് ടെസ്റ്റ് നടത്തിയിരുന്നത്. ഇതിനുശേഷം പലതവണ നിവേദനം നൽകിയ ശേഷമാണ് രണ്ടു ബാച്ചായി ഏകദേശം 100 പേരെ വച്ച് ടെസ്റ്റ് നടത്താൻ അനുമതി ലഭിച്ചത്. ലോക്ക്ഡൗണിൽ ഇളവ് പ്രഖ്യാപിച്ചാൽ തന്നെ അഡ്മിഷൻ എടുക്കുന്നവരുടെ എണ്ണം കുറയ്ക്കാൻ സാദ്ധ്യതയുണ്ട്. ടെസ്റ്റ് നടത്താൻ ബാക്കിയുള്ളവരുടേത് പൂർത്തിയാക്കാൻ നാളുകൾ വേണ്ടി വരും. അവധി സമയം ആയതിനാൽ നിരവധിപേർ പഠിക്കാൻ എത്തുന്ന സമയമായിരുന്നു. കഴിഞ്ഞ രണ്ടു വർഷമായി അതും നഷ്ടമായി.
കഴിഞ്ഞ ലോക്ക്ഡൗണിൽ വാഹനങ്ങൾക്ക് നാശ നഷ്ടം സംഭവിച്ചതിനെ തുടർന്ന് പലരും പുതിയ വാഹനങ്ങൾ വാങ്ങുകയായിരുന്നു. ഇതിന്റെ ലോൺ അടയ്ക്കുന്നതും മുടങ്ങിയിട്ടുണ്ട്. കൂടാതെ ഇത്തവണയും ബാറ്ററി, ബ്രേക്ക്, ഓയിൽ പ്രശ്നങ്ങളും കണ്ടു തുടങ്ങിയിട്ടുണ്ട്. വാഹനങ്ങൾ തുരുമ്പടിക്കാനും തുടങ്ങി. അസംഘടിത മേഖല ആയതിനാൽ സർക്കാർ സഹായങ്ങളും ലഭിക്കില്ല. കഴിഞ്ഞ തവണത്തെപ്പോലെ ഇത്തവണ ഡ്രൈവിംഗ് സ്കൂൾ തുറക്കാൻ കാലതാമസം വരുത്തരുത് എന്ന അപേക്ഷ മാത്രമാണ് ഉള്ളത്.
എം.വി.മനോജ്,മനോജ് ഡ്രൈവിംഗ് സ്കൂൾ, അങ്കമാലി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |