പൂത്തോട്ട: കലയിൽ തിളങ്ങിയിട്ടും ജീവിതം മങ്ങിയ നാടക നടൻ കലേശൻ ജീവിക്കാൻ പാടുപെടുന്നു.
പൂത്തോട്ട ഫിഷറർമെൻ കോളനിയിൽ നാല് സെന്റ് കുടിലിൽ ജീവിതത്തിന്റെ രണ്ട് അറ്റവും കൂട്ടി ചേർക്കാൻ പെടാപാടുപെടുകയാണ് ഈ അൻപത്തഞ്ചുകാരൻ.
പതിനാലാമത്തെ വയസിൽ തുടങ്ങിയതാണ് കലാജീവിതം.കഥാപ്രസംഗം പറഞ്ഞാണ് തുടക്കം. തൃപ്പൂണിത്തുറ സംസ്കൃതം കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ ഗൗരിയമ്മയെ പരാമർശിച്ച് കഥ പറഞ്ഞത് കേൾക്കാനിടയായ ഗൗരിയമ്മ തന്നെ ആശിർവദിച്ചത് മനസിൽ ഇന്നും മായാതെ നിൽക്കുന്നതായി കലേശൻ പറഞ്ഞു. സ്കൂൾ കോളേജ് കാലത്തെ നാടകത്തിലെ അനുഭവം കൊണ്ടെത്തിച്ചത് കൊച്ചിയിലെ പ്രശസ്ത നാടക സംഘത്തിലാണ്. ബൈബിൾ കഥയെ നാടകമാക്കി ജനഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയ കൊച്ചിൻ നാടകവേദിയുടെ അരങ്ങിലെത്തിയത് 1994ൽ. ഫ്രാൻസിസ് കുയിലിൻ, ബെന്നി കുയിലൻ എന്നിവരുടെ ശ്രദ്ധേയമായ ജൂലിയാന, കുരിശുപണിതവൻ എന്നീ നാടകങ്ങളിൽ മികവാർന്ന പ്രകടനം കാഴ്ചവെച്ചു. 30 വർഷത്തെ അഭിനയ ജീവിതത്തിൽ ഒരു ചാനലിൽ കോട്ടയം പ്രദീപിന്റെ ഡ്യൂപ്പായും അഭിനയിച്ചു. മിമിക്രിയുടെ ഗിന്നനസ് റെക്കോർഡിലും കലേശൻ ഭാഗമായി. എന്നാൽ സർട്ടിഫിക്കേറ്റിന്റെ ചെലവിലേക്ക് 3000 രൂപ കൊടുക്കാൻ വശമില്ലാത്തതിനാൽ തന്റെ പേര് രേഖപ്പെടുത്തിയ സാക്ഷ്യപത്രം ലഭിക്കാതെ പോയെന്ന് ഇദ്ദേഹം പറയുന്നു.
മുപ്പത് വർഷത്തെ കലാജീവിതത്തിൽ ആയിരത്തോളം വേദികളാണ് കലേശൻ അഭിനയിച്ചു തീർത്തത്. കലാജീവതത്തിന് വിരാമമിട്ടതോടെ കുടുംബം പോറ്റാൻ ഗ്രാഫിക് വാർഡനായി ജോലി നോക്കി. എന്നാൽ കൊവിഡിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ വാഹനങ്ങളുടെ നിയന്ത്രണം വന്നതോടെ ആ ജോലിയും നഷ്ടപ്പെട്ടു.
ഭാര്യ സുമ മക്കളായ സുവിയ, കാവ്യ എന്നിവരടങ്ങുന്നതാണ് കലേശന്റെ കുടുംബം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |