കൊച്ചി: കൊവിൻ സൈറ്റിൽ വാക്‌സിൻ സ്ലോട്ട് ലഭിക്കാൻ പലവട്ടം പരിശ്രമിച്ച് നിരാശരാവുന്നവരുടെ തുണയ്ക്കായി കൊച്ചിക്കാരൻ അഭിഷേക് വി. അശോകിന്റെ ആപ്പ്. വാക്‌സിൻ ഫൈൻഡർ എന്ന ആപ്ലിക്കേഷന്റെ തേവര എസ്.എച്ച് കോളേജിലെ മൂന്നാം വർഷ ബി.എസ്.സി കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിദ്യാർത്ഥി നിർമിച്ചത്.
വാക്‌സിൻ സ്ലോട്ടുകൾ ഓപ്പണാകുന്ന മുറയ്ക്ക് മൊബൈൽ റിംഗ് ലഭിക്കുന്നതാണ് ആപ്ലിക്കേഷന്റെ സൂത്രം. അടിക്കടി റിഫ്രഷ് ചെയ്ത് നോക്കിയിരിക്കേണ്ട. സ്ലോട്ട് തുറന്നാൽ നേരെ കൊവിൻ സൈറ്റിൽ കയറി ബുക്കുചെയ്യാം. സ്വകാര്യ ആശുപത്രികൾ അടക്കം സ്ലോട്ടുകൾ തുറക്കുന്നത് വ്യത്യസ്ത സമയത്തിലായതിനാൽ സമയം കൃത്യമായി അറിയാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.
പ്ലേസ്റ്റോറിൽ ഇപ്പോൾ ഇല്ലെങ്കിലും അഭിഷേകിന്റെ വെബ്‌സൈറ്റിലെ https://abishekvashok.github.io/vaccine-finder/ എന്ന ലിങ്കിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യാം. പിൻകോഡോ, സ്ഥലത്തിന്റെ പേരോ മാത്രം നൽകിയാൽ മതി. വയസിന്റെ അടിസ്ഥാനത്തിലും സ്ലോട്ടുകൾ തിരയാം. സ്വകാര്യ വിവരങ്ങളൊന്നും കൈമാറേണ്ട. ഫോൺ നെറ്റ് റെഡിയാകണമെന്നു മാത്രം.
റാപ്പിഡ് റെസ്‌പോൺസ് ടീം അംഗമായ അച്ഛൻ വാക്‌സിൻ സ്ലോട്ട് കിട്ടാൻ മണിക്കൂറുകൾ ചിലവിടുന്നത് കണ്ടാണ് വാക്‌സിൻ ഫൈൻഡർ എന്ന ആശയം ഉദിച്ചത്. മണിക്കൂറുകൾ കൊണ്ട് ആപ്പ് റെഡിയാക്കി. ആപ്പ് നിർമ്മാണം സ്വതന്ത്ര സോഫ്റ്റ് വെയർ വഴിയായതിനാൽ സേവനം സൗജന്യമാണ്. സുഹൃത്തുക്കളും ബന്ധുക്കളും ആപ്പ് ഉപയോഗിച്ച് സ്ലോട്ട് കണ്ടെത്തി രജിസ്റ്റർ ചെയ്തതായി അഭിഷേക് പറഞ്ഞു. പനങ്ങാട് വേലിക്കകത്തു വീട്ടിൽ അശോകന്റെയും ഹൈക്കോടതി ജീവനക്കാരിയായ രേഖയുടെയും മകനാണ്. മേജർ ലീഗ് ഹിക്കിംഗിൽ ഫേസ്ബുക്കിനു വേണ്ടി ഫെല്ലോഷിപ്പ് ചെയ്യുന്നുണ്ട് അഭിഷേക്. ഗൂഗിളിന്റെ കോഡ് ഇൻ മത്സരത്തിലെ ഗ്രാന്റ് പ്രൈസ് വിജയിയുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |