കൊച്ചി: കൊവിഡും കുളമ്പുരോഗവും ഒരുമിച്ചെത്തിയതോടെ ക്ഷീരമേഖല കടുത്ത പ്രതിസന്ധിയിൽ. പാൽ അളക്കുന്നത് കൂടിയെങ്കിലും പാൽ വിതരണം നടക്കാത്തത് മിൽമയെ പ്രതിസന്ധിയിലാക്കി. പശുക്കളിൽ കുളമ്പുരോഗം വർദ്ധിച്ചതും കർഷകരെ ധർമ്മ സങ്കടത്തിലാക്കുന്നു. കൊവിഡിൽ വരുമാനം നഷ്ടപ്പെട്ടിരിക്കുമ്പോഴാണ് വില്ലനായി കുളമ്പുരോഗം എത്തിയത്. ഇത് പശുക്കളിൽ കറവ വറ്റാനും ഇടയാക്കിയിട്ടുണ്ട്. ഇൻഷ്വറൻസ് ഇല്ലാത്ത പശുക്കൾക്ക് അസുഖം പിടിപെടുന്നതാണ് കർഷകരെ ആശങ്കയിലാക്കുന്നത്. കൊവിഡിനെ തുടർന്ന് വാക്സിനേഷൻ നിർത്തി വച്ചതിനാൽ രോഗ വ്യാപന ഭീഷണിയുമുണ്ട്.
മിൽമ എറണാകുളം മേഖലാ യൂണിയന്റെ പ്രവർത്തന പരിധിയിൽ എറണാകുളം, തൃശൂർ, കോട്ടയം, ഇടുക്കി ജില്ലകളാണുള്ളത്. നാലിടത്തും വലിയ രീതിയിൽ രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
• എറണാകുളം മേഖല യൂണിയനിലെ ക്ഷീരകർഷകർ- 46000
• പ്രതിദിനം അളക്കുന്ന പാൽ ലോക്ക്ഡൗണിന് മുൻപ്- 320000 ലിറ്റർ
• പ്രതിദിനം അളക്കുന്ന പാൽ ഇപ്പോൾ- 400000 ലിറ്റർ
• വിതരണം ചെയ്യുന്നത്- 350000 ലിറ്റർ
അധികം 50000 ലിറ്റർ
ലോക്ക്ഡൗണിനെ തുടർന്ന് ഹോട്ടലുകളും തട്ടുകടകളും ഇല്ലാത്തതും പാലിന്റെ ലഭ്യത കൂടിയതുമാണ് 50,000 ലിറ്റർ പാൽ അധികം വരാൻ കാരണം. ഇത് വിതരണം ചെയ്തു കഴിഞ്ഞു ബാക്കിവരുന്ന പാലിന്റെ അളവാണ്. ഇത് ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിലേക്ക് കയറ്റി അയച്ച് പാൽപ്പൊടി ആക്കിമാറ്റുകയാണ് ചെയ്യുന്നത്. അധികച്ചെലവാണ് മിൽമയ്ക്ക്. പാൽ കൊണ്ടുപോകുന്നതും പാൽപ്പൊടി ആക്കുന്നതുമെല്ലാം കഴിയുമ്പോൾ ലിറ്ററിന് 20 നഷ്ടം വരും. ഇത്തരത്തിൽ പ്രതിദിനം 10 ലക്ഷം രൂപയാണ് നഷ്ടം.
വാക്സിനേഷൻ ശക്തമാക്കണം
കുളമ്പുരോഗം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ പശുക്കളിൽ പ്രതിരോധ കുത്തിവെയ്പ്പ് അടിയന്തരമായി പുനരാരംഭിക്കണം. കൂടാതെ ഉടമസ്ഥർക്ക് അടിയന്തര ധനസഹായം നൽകണം. പാൽ ഉത്പാദനം ക്രമാതീതമായി വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ റേഷൻകട വഴി നൽകിവരുന്ന ഭക്ഷ്യക്കിറ്റിൽ പാൽപ്പൊടിയും നെയ്യും കൂടി ഉൾപ്പെടുത്തണം. ഇക്കാര്യങ്ങൾ അറിയിച്ച് മൃഗസംരക്ഷണ വകുപ്പ് മന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.
ജോൺ തെരുവോത്ത്, ചെയർമാൻ, മിൽമ എറണാകുളം മേഖല യൂണിയൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |