കൊച്ചി: മൂവാറ്റുപുഴയിലെ കുട്ടികളുടെ ഓൺലൈൻ പഠനം ഇനി നെറ്റ്‌വർക്ക് റേഞ്ചില്ലാതെ കുളമാകില്ല. സംസ്ഥാനത്തെ ആദ്യ സമ്പൂർണ 4ജി നിയോജക മണ്ഡലമായി മൂവാറ്റുപുഴ മാറുകയാണ്. മാത്യു കുഴൽനാടൻ എം.എൽ.എയുടെ പദ്ധതിയാണിത്. ഒരു മാസത്തിനകം മണ്ഡലം മുഴുവൻ 4 ജി സർവീസ് നൽകുന്നത് റിലയൻസ് ജിയോയാണ്.
മൂവാറ്റുപുഴയിലെ ഏറെ സ്ഥലങ്ങളിൽ 4 ജി പോയിട്ട് 3ജി പോലും വൃത്തിയായി കിട്ടില്ല. അക്ഷരാർത്ഥത്തിൽ വിദ്യാർത്ഥികൾ വലയുന്നുണ്ട്. പാവപ്പെട്ട കുട്ടികൾക്ക് ഫോണുമില്ല റേഞ്ചുമില്ല എന്നതായിരുന്നു സ്ഥിതി.
ഫോണും ടാബും ലഭ്യമാക്കിയാൽ പോലും വലിയ പ്രയോജനമൊന്നും ലഭിച്ചിരുന്നില്ല. പരാതികൾ തുടർച്ചയായി വന്നപ്പോൾ എം.എൽ.എ വിവിധ മൊബൈൽ കമ്പനികളുമായി ചർച്ചകൾ നടത്തിയെങ്കിലും കാര്യമായ ഫലമൊന്നുമുണ്ടായില്ല. ഒടുവിൽ പലവട്ടം ചർച്ച ചെയ്ത് ജിയോയുമായി ധാരണയായി. നെറ്റ് വർക്ക് പ്രശ്നം മൂലമുണ്ടാകുന്ന ഡിജിറ്റൽ അസമത്വത്തെക്കുറിച്ച് മാത്യു കുഴൽനാടൻ നിയമസഭയിലും ഉന്നയിച്ചിരുന്നു.
250 ഫോണുകൾ ആദ്യഘട്ടമായി വിതരണം ചെയ്യും. 75 എണ്ണം വിതരണം ചെയ്തു കഴിഞ്ഞു. ഓരോകുട്ടികളുടെയും വീടുകളിൽ ടീച്ചർമാരുമായി ചെന്ന് സിം ആക്ടിവേറ്റ് ചെയ്ത് ക്ളാസുകളിൽ പങ്കാളികളാക്കിയാണ് ഫോൺ നൽകുന്നത്.
ഒരു മാസത്തിനുള്ളിൽ മൂവാറ്റുപുഴ നിയോജകമണ്ഡലം സമ്പൂർണ 4 ജി.
പുതിയ 500 കണക്ഷനുകളെന്ന വാഗ്ദാനത്തിന്റെ പുറത്താണ് റിലയൻസ് ജിയോ പദ്ധതിയുടെ ഭാഗമായത്.
റിലയൻസ് കേരള ഹെഡ് ജസ്മൽ, മാത്യു കുഴൽനാടൻ എം.എൽ.എ, റോട്ടറി ക്ളബ് മൂവാറ്റുപുഴ ഹെരിറ്റേജ് പ്രസിഡന്റ് സിബി ജെയിംസ് എന്നിവർ ചേർന്ന് കഴിഞ്ഞ ദിവസം ധാരണാപത്രം ഒപ്പിട്ടു.
കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്ട്രിയും ഈ പദ്ധതിയുമായി സഹകരിക്കുന്നുണ്ട്.
കുറഞ്ഞത് 500 കുട്ടികൾക്കെങ്കിലും ഫോണും ഇന്റർനെറ്റ് കണക്ഷനും ഉറപ്പാക്കുകയാണ് ലക്ഷ്യം. ജനപങ്കാളിത്തത്തോടെ കൂടുതൽ പേരെ സഹായിക്കാനും ഉദ്ദേശിക്കുന്നു. റോട്ടറി ക്ളബ് മൂവാറ്റുപുഴ ഹെരിറ്റേജുമായി ചേർന്ന് ജനങ്ങളിൽ നിന്ന് സംഭാവനകൾ സമാഹരിക്കാനാണ് ആലോചന. 100 രൂപ മുതൽ നൽകാം. 20,000 രൂപയിലധികം സ്വീകരിക്കില്ല.
അഡ്വ.മാത്യു കുഴൽനാടൻ, എം.എൽ.എ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |