കൊച്ചി: മാർച്ച് മാസത്തിലുണ്ടായ വേനൽമഴയിൽ മരം കടപുഴകി ദേഹത്തു വീണ് ഇടതുകാൽ നഷ്ടപ്പെട്ട എസ്.ആർ.വി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി കതിരവന്റെ (കതിർ) പഠനം മുടങ്ങില്ല.ഓൺലൈൻ പഠനത്തിന് ആവശ്യമായ ടാബ് ടി.ജെ വിനോദ് എം.എൽ.എയും പാഠപുസ്തകവും മറ്റും സുമനസുകളും കതിരവന്റെ വീട്ടിലെത്തി കൈമാറി. ഗാന്ധിനഗറിൽ വാടകയ്ക്ക് താമസിക്കുന്ന കതിരിന്റെ കുടുംബം സാമ്പത്തികമായി കടുത്ത ബുദ്ധിമുട്ടിലായിരുന്നു. ഇവരുടെ ദുരിതം തിരിച്ചറിഞ്ഞ എസ്.ആർ.വി സ്കൂളിൽ ഓൾഡ് സ്റ്റുഡൻസ് അസോസിയേഷനാണ് വിഷയം എം.എൽ.എയുടെയുടെ അടക്കം ശ്രദ്ധയിൽപ്പെടുത്തിയത്. സാമ്പത്തിക സഹായം നൽകാനുള്ള ഒരുക്കത്തിലാണ് എസ്.ആർ.വി ഒ.എസ്.എ.
മാർച്ച് 25നാണ് തമിഴ്ബാലനായ കതിരിന്റെ ദേഹത്ത് അംബേദ്കർ സ്റ്റേഡിയത്തിൽ നിന്നിരുന്ന കൂറ്റൻ മരം കടപുഴകി വീണത്.സുഹൃത്തുക്കളുടെ ഫുട്ബാൾ മത്സരം കാണാൻ എത്തിയതായിരുന്നു കതിർ. ഇതിനിടെ മഴ നനയാതിരിത്താൻ കതിരും സുഹൃത്ത് അരുണും മരത്തിനടയിൽ നിൽക്കെയായിരുന്നു അപകടം. മരത്തിനും സമീപത്തെ മതിലിനും ഇടയിൽ കാലുകൾ പെട്ടുപോയതാണ് പരിക്ക് ഗുരുതരമാക്കിയത്. ഒരുമണിക്കൂറോളം ചോരയിൽ കുളിച്ചു വേദനയാൽ നിലവിളിച്ചു കിടക്കേണ്ടി വന്നു. സെൻട്രൽ പൊലീസും ഫയർഫോഴ്‌സുമാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്.
കതിരിനെ പൊലീസ് ആദ്യം എറണാകുളം ജനറൽ ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതോടെ കോട്ടയം മെഡിക്കൽ കോളേജലേക്ക് റഫർ ചെയ്തു.അന്ന് രാത്രി ഒമ്പതരയോടെ മെഡിക്കൽ കോളേജിൽ എത്തിയെങ്കിലും കൊവിഡ് ടെസ്റ്റിന്റെ വിവരങ്ങൾ മാതാപിതാക്കളുടെ കൈവശമില്ലാതിരുന്നതിനാൽ ചികിത്സവൈകി. അഞ്ച് മണിക്കൂറോളം വേദന സഹിച്ചുകിടതിനു ശേഷമാണ് ശസ്ത്രക്രിയയ്ക്ക് വിധേയനായത്. തമിഴ്‌നാട്ടിലെ വിരുതുനഗർ സ്വദേശിയായ കതിരും കുടുംബവും നാല് വർഷം മുമ്പ് എറണാകുളത്ത് എത്തിയതാണ്. അച്ഛനും അമ്മയും കൂലിപ്പണിക്കാരാണ്. നിർദ്ധന കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു കതിർ.
കതിരവന്റെ കുടുംബം സാമ്പത്തികമായി പ്രതിസന്ധിയിലാണെന്ന് അറിഞ്ഞാണ് എസ്.ആർ.വി ഒ.എസ്.ഒ വിഷയം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
ശശിധരൻ
എസ്.ആർ.വി ഒ.എസ്.ഒ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |