കൊച്ചി: ജില്ലയിലെ 60 വയസ് കഴിഞ്ഞവർക്കും മറ്റ് മുൻഗണനാ വിഭാഗങ്ങൾക്കും കൊവിഡ് വാക്‌സിൻ ലഭ്യത ഉറപ്പു വരുത്താൻ പദ്ധതിയുമായി ആരോഗ്യവകുപ്പ്. 60 വയസ് കഴിഞ്ഞവരിൽ ആദ്യ ഡോസ് വാക്‌സിൻ ലഭിക്കാത്തവരുടെ പട്ടിക പഞ്ചായത്തുകളുടെ സഹായത്തോടെ ശേഖരിക്കും. സന്നദ്ധ സേന, വാർഡ് മെമ്പർമാർ, അംഗൻവാടി- കുടുംബശ്രീ- അക്ഷയ ജീവനക്കാരുടെ സഹായത്തോടെയാകും വിവരശേഖരണം.
കിടപ്പ് രോഗികൾ, ഭിന്നശേഷിക്കാർ, തെരുവിൽ കഴിയുന്നവർ, പട്ടികവർഗ വിഭാഗങ്ങൾ, പട്ടികജാതി കോളനി നിവാസികൾ, മറ്റ് കോളനി, ചേരി നിവാസികൾ എന്നിവർക്കും വാക്‌സിൻ ലഭ്യത ഉറപ്പ് വരുത്തും. ജൂലായ് ഒന്നു മുതൽ പദ്ധതിക്ക് തുടക്കമാകും. ഓൺലൈൻ, ഡിജിറ്റൽ സാങ്കേതങ്ങളുടെ സൗകര്യമില്ലാത്തവക്ക് വാക്സിൻ നൽകുകയാണ് ലക്ഷ്യം. ഓരോ വിഭാഗങ്ങൾക്കും പ്രത്യേകമായി തദ്ദേശ സ്ഥാപന അടിസ്ഥാനത്തിൽ പദ്ധതി തയാറാക്കും. 60 വയസിന് മുകളിലുള്ളവരുടെ ആദ്യ ഡോസ് വാക്‌സിൻ ലഭ്യത പൂർണമായും ഉറപ്പാക്കിയ ശേഷം 45-50, 50-55, 55-60 പ്രായപരിധിയിലുള്ളവരെയും കണ്ടെത്തി വാക്‌സിനേഷൻ നടത്തും.
■ പദ്ധതിയിൽ പെടുന്നവരെ നിയർ ഹോം വാക്സിൻ കേന്ദ്രങ്ങളിലോ നിലവിലുള്ള സർക്കാർ കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളിലോ ഔട്ട്റീച്ച് കേന്ദ്രങ്ങളിലോ എത്തിച്ച് വാക്സിൻ നൽകും.
■കിടപ്പ് രോഗികൾക്ക് വീട്ടിലെത്തി വാക്‌സിൻ നൽകും.
■തെരുവിൽ അലയുന്നവർക്കായി പ്രത്യേക വാക്‌സിനേഷൻ സെഷനുകൾ
▼വാക്നേഷൻ സ്ലോട്ടുകൾ സംബന്ധിച്ച് ജൂലായ് 1 മുതൽ മാറ്റങ്ങൾ
■പഞ്ചായത്തുകളിൽ 30 ശതമാനം ഓൺലൈൻ, 70 ശതമാനം സ്‌പോട്ട് രജിസ്‌ട്രേഷൻ
■നഗരപരിധിയിൽ 50:50
■എറണാകുളം ജനറൽ ആശുപത്രി, പി.വി.എസ് എന്നിവിടങ്ങളിൽ 70% ഓൺലൈൻ രജിസ്‌ട്രേഷനും 30% മുൻഗണനാ വിഭാഗങ്ങളുടെ സ്പോട്ട് രജിസ്‌ട്രേഷനും.
■മുവാറ്റുപുഴ ജനറൽ ആശുപത്രി, ജില്ലാ ആശുപത്രി, ആലുവ, താലൂക്ക് ആശുപത്രികൾ, പി.എച്ച്.സികൾ, എഫ്.എച്ച്.സികൾ എന്നിവിടങ്ങളിൽ 30% ഓൺലൈൻ അലോട്ട്മെന്റും 70% മുൻഗണനാ വിഭാഗങ്ങളുടെ സ്പോട്ട് രജിസ്‌ട്രേഷനും.
■സർക്കാർ നിർദേശ പ്രകാരം കോവിൻ പോർട്ടലിൽ ഷെഡ്യൂൾ ചെയ്തിട്ടുള്ള 47 കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളിൽ ഈ മാറ്റം ബാധകമാകില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |